| Tuesday, 10th February 2026, 10:49 am

ദല്‍ഹിയില്‍ നിന്നും 807 പേരെ കാണാതായെന്ന റിപ്പോര്‍ട്ടുകളില്‍ വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷന്‍

രാഗേന്ദു. പി.ആര്‍

ന്യൂദല്‍ഹി: ജനുവരി ഒന്നിനും 15നുമിടയില്‍ രാജ്യതലസ്ഥാനത്ത് നിന്നും 807 പേരെ കാണാതായതില്‍ ദല്‍ഹി സര്‍ക്കാരിനോടും പൊലീസിനോടും റിപ്പോര്‍ട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍.

ദല്‍ഹി ചീഫ് സെക്രട്ടറിക്കും പൊലീസ് കമ്മീഷണര്‍ക്കുമാണ് കമ്മീഷന്റെ നോട്ടീസ്. രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. കുട്ടികളെ ഉള്‍പ്പെടെ കാണാതായതില്‍ മനുഷ്യാവകാശ കമ്മീഷന്‍ നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു.

ദല്‍ഹിയില്‍ നിന്നും തുടര്‍ച്ചയായി ആളുകളെ കാണാതാകുന്നുവെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടുകളില്‍ മനുഷ്യാവകാശ ലംഘനത്തിന്റെ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെന്നും കമ്മീഷന്‍ പറഞ്ഞു.

എന്നാല്‍ ഇതുസംബന്ധിച്ച് മാധ്യമങ്ങള്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ടുകളില്‍ ഗൂഢാലോചന ഉണ്ടെന്നാണ് ദല്‍ഹി പൊലീസിന്റെ വാദം. 2026ന്റെ തുടക്കത്തില്‍ മാത്രം 509 സ്ത്രീകളെയും പെണ്‍കുട്ടികളെയും 298 പുരുഷന്മാരെയുമാണ് ദല്‍ഹിയില്‍ നിന്നും കാണാതായത്.

ഇതില്‍ 191 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. 616 പേര്‍ മുതിര്‍ന്നവരും. പ്രതിദിനം 54 പേരെ കാണാതാകുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇതില്‍ 235 പേരെ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനുള്ളില്‍ കാണാതായവരുടെ എണ്ണത്തേക്കാള്‍ കുറവാണ് 2026ല്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും ദല്‍ഹി പൊലീസ് പറയുന്നു.

ഈ കുറവ് ചൂണ്ടിക്കാട്ടി ദല്‍ഹി പൊലീസ് ആശ്വാസം കണ്ടെത്തുകയാണെന്നും വിമര്‍ശനമുണ്ട്. കുട്ടികളെ കാണാതാകുന്നതുമായി ബന്ധപ്പെട്ട കിംവദന്തികളില്‍ പരിഭ്രാന്തരാകരുതെന്ന പരാമര്‍ശത്തിലും ദല്‍ഹി പൊലീസ് രൂക്ഷവിമര്‍ശനമാണ് നേരിടുന്നത്.

2025ലെ കണക്കനുസരിച്ച് 24,508 പേരെയാണ് ദല്‍ഹിയില്‍ നിന്നും കാണാതായത്. ഇതില്‍ 60 ശതമാനവും സ്ത്രീകളാണ്. അതായത് 14,870 സ്ത്രീകള്‍ കാണാതായവരില്‍ ഉള്‍പ്പെട്ടിരുന്നു.

2016 മുതല്‍ എല്ലാ വര്‍ഷവും ദല്‍ഹിയില്‍ നിന്ന് മാത്രമായി 5,000ത്തിലധികം കൗമാരക്കാരെ കാണാതാകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ ഏകദേശം 3,500 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.

Content Highlight: Human Rights Commission seeks clarification on reports of 807 missing people from Delhi

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more