മുംബൈ: സ്റ്റാറ്റിയൂട്ടറി ലിക്യുഡിറ്റി റേഷ്യോ (എസ്.എല്‍.ആര്‍) ഒരു ശതമാനം കുറച്ചത് വായ്പ പലിശനിരക്കുകള്‍ കുറയാന്‍ കാരണമാകുമെന്ന കാര്യത്തില്‍ ബാങ്കുകള്‍ക്ക് ഭിന്നാഭിപ്രായം. എസ്.ബി.ഐ, ഐ.സി.ഐ.സി ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങിയ ഇതുമായി ബന്ധപ്പെട്ട് വ്യത്യസ്ത അഭിപ്രായങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. []
എസ്എല്‍ആര്‍ ഒരു ശതമാനം കുറച്ചതോടെ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത തെളിയുന്നു എന്നാണ് എസ്.ബി.ഐ ചെയര്‍മാന്‍ പ്രതീപ് ചൗധരി പറഞ്ഞത്. എസ്.എല്‍.ആര്‍ കുറച്ചതോടെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 10000 കോടി രൂപയാണ് കൈവശം അധികമായുണ്ടാകുക. ഇങ്ങനെ പണലഭ്യത ഉയരുന്നതിനാല്‍ കൂടുതല്‍ വായ്പ നല്‍കാനാകും. എസ്.എല്‍.ആര്‍ നിക്ഷേപത്തിനു കിട്ടുന്നത് ഏഴര ശതമാനം പലിശയാണെങ്കില്‍ വായ്പ നല്‍കിയാല്‍ 10.5% പലിശ കിട്ടും -ചൗധരി പറയുന്നു.
എന്നാല്‍ വായ്പാ വിതരണ രംഗത്ത് മാന്ദ്യം അനുഭവപ്പെടുകയും നിക്ഷേപ സമാഹരണത്തില്‍ കടുത്ത മത്സരം നിലനില്‍ക്കുകയും ചെയ്യുന്നതിനാല്‍ ബാങ്കുകള്‍ പലിശ കുറയ്ക്കാന്‍ തയാറാവില്ലെന്ന വിലയിരുത്തലാണ് ഐ.സി.ഐ.സിബാങ്ക്, പഞ്ചാബ് നാഷനല്‍ ബാങ്ക് തുടങങ്ങിയവര്‍ക്ക്.
നിക്ഷേപ പലിശ കുറയ്ക്കാതെ വായ്പാ പലിശ കുറയ്ക്കാനാകകില്ലെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് മേധാവി കെ.ആര്‍. കമ്മത്ത് പറഞ്ഞു. നിക്ഷേപ പലിശ കുറച്ചാല്‍ നിക്ഷേപകര്‍ വേറെ വഴിനോക്കുമെന്നും അദ്ദേഹം തുറന്നടിച്ചു.
പുതിയ വ്യവസായ പദ്ധതികളുടെ എണ്ണത്തില്‍ കുറവുള്ളതിനാല്‍ വായ്പാ വിതരണത്തിലും തളര്‍ച്ചയുണ്ടെന്ന് യൂക്കോ ബാങ്ക് മേധാവി അരുണ്‍ കൗള്‍ പറഞ്ഞു.
ബാങ്കുകള്‍ നിര്‍ബന്ധമായും സര്‍ക്കാര്‍ കടപ്പത്രങ്ങളിലും മറ്റും നിക്ഷേപിക്കേണ്ട തുകയുടെ അളവാണ് എസ്.എല്‍.ആര്‍. കഴിഞ്ഞദിവസം ആര്‍.ബി.ഐ എസ്.എല്‍.ആര്‍ 24ല്‍ നിന്നും 23% ആക്കിയിരുന്നു.