ന്യൂദല്‍ഹി: ഇറാനെതിരായ ഇസ്രഈല്‍-അമേരിക്ക യുദ്ധത്തിന്റെ അനന്തരഫലമായി ഇന്ധന ക്ഷാമം രൂക്ഷമാവുന്ന സാഹചര്യത്തില്‍ പുതിയ നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍.
പാചക വാതക വിതരണത്തിലെ തടസ്സം റെസ്റ്റോറന്റുകള്‍ ഹോട്ടലുകള്‍ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് സര്‍ക്കര്‍ അറിയിച്ചു.
ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി വാണിജ്യ ഉപയോക്താക്കള്‍ കല്‍ക്കരിയിലേക്കും മണ്ണെണ്ണയിലേക്കും മാറണമെന്നാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശം.
ചെറുകിട, ഇടത്തരം , വാണിജ്യ ഉപഭോക്താക്കള്‍ക്ക് കല്‍ക്കരി ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കോള്‍ ഇന്ത്യ ഉത്തരവുകള്‍ പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. അതുവഴി ബദല്‍ ഇന്ധന ഓപ്ഷനുകള്‍ ലഭ്യമാവുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
എല്‍.പി.ജിയുടെ ലഭ്യത സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമായ ഒരു വിഷയമാണെങ്കിലും 25000 വിതരണക്കാരില്‍ ആര്‍ക്കും ഒരു തകരാറും സംഭവിച്ചിട്ടില്ലെന്ന് പെട്രോളിയം മന്ത്രാലയം ജോയിന്‍ സെക്രട്ടറി സുജാത ശര്‍മ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വിതരണത്തില്‍ ഉണ്ടാകുന്ന തടസ്സമല്ല പരിഭ്രാന്തി മൂലമുളള വാങ്ങലുകളാണ് യഥാര്‍ത്ഥ പ്രശ്‌നമെന്ന് ശര്‍മ പറഞ്ഞു.
സാധാരണ ദിവസങ്ങളില്‍ 50 ലക്ഷം എല്‍.പി,ജി സിലിണ്ടര്‍ ബുക്കിങ്ങുകളാണ് നടന്നിരുന്നതെങ്കില്‍ ഇപ്പോള്‍ പ്രതിദിനം 75 ലക്ഷം ബുക്കിങ്ങുകളായി വര്‍ധിച്ചുവെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.
ക്ഷാമം പരിഹരിക്കുന്നതിനായി, സാധാരണ ക്വാട്ടയ്ക്ക് പുറമേ 48,000 കിലോ ലിറ്റര്‍ എല്‍.പി.ജി അധികമായി അനുവദിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.
പൈപ്പ് വഴിയുള്ള പ്രകൃതിവാതകത്തിന് (പി.എന്‍.ജി) ഒരു ക്ഷാമവുമില്ലെന്നും പി.എന്‍.ജി അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമായ കുടുംബങ്ങള്‍ക്ക് എല്‍.പി.ജി സംരക്ഷിക്കുന്നതിനായി അതിലേക്ക് മാറാമെന്നും സര്‍ക്കാര്‍ പറയുന്നു.
ഏകദേശം ഏഴ് ലക്ഷം എല്‍.പി.ജി ഉപഭോക്താക്കള്‍ക്ക് പി.എന്‍.ജി യിലേക്ക് മാറാനുള്ള ഓപ്ഷന്‍ ഉണ്ടെന്ന് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു.
Content Highlight: Hotels should switch to coal and homes to PNG; Government’s new directive to solve LPG shortage