| Sunday, 30th November 2025, 5:29 pm

തോക്കില്‍ നിന്ന് വെടി വെക്കുമ്പോള്‍ എന്റെ കണ്ണുകള്‍ അടയും; സിനിമക്ക് വേണ്ടി ഇറച്ചിവെട്ടാനും നാടന്‍ തോക്ക് ഉപയോഗിക്കാനും പഠിച്ചു: ഹണി റോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മാനസികമായും ശാരീരികമായും ഒരുപാട് തയ്യാറെടുപ്പുകള്‍ ആവശ്യമായ സിനിമയാണ് റേച്ചല്‍ എന്ന് നടി ഹണി റോസ്. നവാഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 12നാണ് തിയേറ്ററുകളിലെത്തുന്നത്.

Rachel/ Theatrical poster

ഇപ്പോള്‍ മലയാള മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ റേച്ചല്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ഹണിറോസ്. തൊണ്ണൂറുകളിലെ കഥയാണ് റേച്ചല്‍ പറയുന്നതെന്നും രണ്ടു വര്‍ഷമായി റേച്ചലിനൊപ്പം തന്നെയാണെന്നും ഹണി റോസ് പറഞ്ഞു.

‘ഇറച്ചിവെട്ടാനും നാടന്‍ തോക്ക് ഉപയോഗിക്കാനും പഴയകാലത്തെ ജീപ്പ് ഓടിക്കാനും ഞാന്‍ പഠിച്ചു. കാടുമായി ചേര്‍ന്ന് നില്‍ക്കുന്ന, പോത്തുകളോട് ഇടപെടുന്ന റേച്ചലാകാന്‍ എളുപ്പമായിരുന്നില്ല. തോക്കില്‍നിന്ന് വെടിയുതിര്‍ക്കുമ്പോഴും ആ ശബ്ദം കേള്‍ക്കുമ്പോഴുമെല്ലാം എന്റെ കണ്ണുകള്‍ അടയും. വളരെ ബോള്‍ഡായ റേച്ചലിന് അതു ചേരില്ല. ശരിക്കും ബുദ്ധിമുട്ടി.

ആദ്യമായാണ് ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിക്കുന്നത്. സംവിധായിക ആനന്ദിനി ബാലയുടെ ആദ്യ ചിത്രമാണ്. കാടിന്റെ ഭംഗിയും തൊണ്ണൂറുകളിലെ വേഷവും ഭാഷയും സംസ്‌കാരവുമെല്ലാം സിനിമയുടെ ഭാഗമാക്കിയാണ് ചിത്രീകരിച്ചിട്ടുള്ളത്. അഞ്ചു ഭാഷകളില്‍ റിലീസ് ചെയ്യും,’ ഹണിറോസ് പറയുന്നു.

തീര്‍ച്ചയായും റേച്ചല്‍ വലിയൊരു ഉത്തരവാദിത്തം കൂടിയാണെന്നും ജയപരാജയങ്ങളുടെ സിംഹഭാഗവും തന്റെ തോളിലായിരിക്കുമെന്ന് ഓര്‍ക്കുമ്പോള്‍ത്തന്നെ ടെന്‍ഷനാണെന്നും നടി പറഞ്ഞു. എന്നാല്‍ സിനിമ ജനങ്ങള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹണിറോസ് കൂട്ടിച്ചേര്‍ത്തു. ഒരോ കഥാപാത്രത്തെയും അത്രയേറെ യോജിച്ച നടീനടന്മാരാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും നടി പറഞ്ഞു.

2005ല്‍ പുറത്തിറക്കിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്കെത്തിയ അഭിനേത്രിയാണ് ഹണി റോസ്. തുടര്‍ന്ന് ട്രിവാന്‍ഡ്രം ലോഡ്ജ്, റിംഗ് മാസ്റ്റര്‍ തുടങ്ങിയ മലയാള ചിത്രങ്ങളിലും തമിഴ്, കന്നഡ സിനിമകളിലും ഹണി റോസ് അഭിനയിച്ചു.

Content highlight: Honey rose on Rachel’s movie and her character

We use cookies to give you the best possible experience. Learn more