| Monday, 10th August 2026, 12:38 pm

ഒടുവില്‍; മത്സ്യത്തൊഴിലാളിയെ കാണാതായി പതിനൊന്നാം ദിവസം ആഭ്യന്തര, ഫിഷറീസ് മന്ത്രിമാര്‍ പുല്ലുവിളയിലെ വീട്ടില്‍

ശ്രീലക്ഷ്മി പി.പി

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് കടലില്‍ പോയി കാണാതായ മത്സ്യത്തൊഴിലാളി ജോണിനെ കണ്ടെത്തുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുല്‍ ഗഫൂറും ജോണിന്റെ പുല്ലുവിളയിലെ വീട്ടില്‍ സന്ദര്‍ശനം നടത്തി.

കാണാതായി പതിനൊന്നാം ദിവസമാണ് വിഴിഞ്ഞം എം.എല്‍.എ. എം. വിന്‍സെന്റിനൊപ്പം ഇന്ന് രാവിലെ 10.45ഓടെ മന്ത്രിമാര്‍ പുല്ലുവിളയിലെ വീട്ടിലെത്തിയത്.

കടലില്‍ അപകടമുണ്ടായാല്‍ രക്ഷപ്പെടുത്താന്‍ കൃത്യമായ സംവിധാനങ്ങളില്ലെന്ന് ജോണിന്റെ മകന്‍ ജിനില്‍ മന്ത്രിമാര്‍ക്ക് മുന്നില്‍ പരാതിപ്പെട്ടു. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നല്‍കുന്നതിലുണ്ടാകുന്ന ഗുരുതരമായ കാലതാമസവും വീഴ്ചകളും അദ്ദേഹം മന്ത്രിമാരുടെ ശ്രദ്ധയില്‍പ്പെടുത്തി.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ജോണ്‍ കടലില്‍ പോയത്. എന്നാല്‍ ഉച്ചയ്ക്ക് രണ്ടു മണിയോടെ മാത്രമാണ് വെബ്‌സൈറ്റില്‍ മുന്നറിയിപ്പ് പ്രത്യക്ഷപ്പെട്ടത്. നാലു മണിയോടെ മാത്രമാണ് സൈറണ്‍ മുഴങ്ങിയത്. ഈ സമയം ജോണ്‍ കടലില്‍ എത്തിക്കഴിഞ്ഞിരുന്നതായി ജിനില്‍ പറഞ്ഞു.

മുന്നറിയിപ്പുകളുടെ വിശ്വാസ്യതയെ ബാധിക്കുന്ന തരത്തിലുള്ള തെറ്റായ പ്രവചനങ്ങളാണ് സാധാരണയായി ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതീക്ഷ കൈവിടാതെ തിരച്ചില്‍ തുടര്‍ന്നു കൊണ്ടുപോകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കുടുംബത്തിന് ഉറപ്പുനല്‍കി. കോസ്റ്റ് ഗാര്‍ഡിന്റെ പരിമിതികള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും മറൈന്‍ ആംബുലന്‍സിന്റെ അലൈന്‍മെന്റിലുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു.

കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് തിരച്ചില്‍ കൂടുതല്‍ ഊര്‍ജിതമാക്കും. തീരദേശ മേഖലയെ മുഖ്യമന്ത്രി അവഹേളിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, രാമേശ്വരം ഭാഗത്ത് തിരച്ചില്‍ നടത്താന്‍ ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്ന് ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനായി പ്രത്യേക മാര്‍ഗരേഖ രണ്ടാഴ്ചയ്ക്കുള്ളില്‍ പുറത്തിറക്കും.

ഫിഷറീസ് വകുപ്പ് പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യുമെന്നും കടലിലുള്ളവരുമായി വിവരങ്ങള്‍ കൈമാറാന്‍ ടു-വേ കമ്മ്യൂണിക്കേഷന്‍ സംവിധാനം നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണാതായ മറ്റു മത്സ്യത്തൊഴിലാളികള്‍ക്കായും തിരച്ചില്‍ പുരോഗമിക്കുകയാണ്. അഞ്ചുതെങ്ങില്‍ കാണാതായ ഷിജിന്റെ കുടുംബം രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമല്ലെന്ന് ആരോപിച്ച് കോസ്റ്റല്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു.

നിലവില്‍ നീണ്ടകരയില്‍ കാണാതായ ഗൗതമിനായി കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ നടന്നുവരുന്നുണ്ട്. കാണാതായി 11 ദിവസം പിന്നിട്ടിട്ടും മന്ത്രിമാരോ അധികൃതരോ തിരിഞ്ഞുനോക്കാത്തതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആഭ്യന്തര, ഫിഷറീസ് മന്ത്രിമാര്‍ കുടുംബത്തെ കാണാന്‍ തയ്യാറായത്.

Content highlight: Home and Fisheries Ministers visit the fisherman’s home in Pulluvila on the eleventh day since he went missing.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more