| Sunday, 17th May 2026, 5:16 pm

വർഗീയത പറയാൻ നാവുവളയ്ക്കുന്ന പോലെ ചരിത്രം വളയ്ക്കാനാകില്ല; വെള്ളാപ്പള്ളിക്കെതിരെ എം.ശിവപ്രസാദ്

മുഹമ്മദ് നബീല്‍

തിരുവനന്തപുരം: എസ്.എൻ.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മലബാർ കലാപവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരണവുമായി എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്.

വർഗീയത പറയാൻ വളക്കുന്ന നാക്കുപോലെ വളച്ചാൽ ഇഷ്ടം പോലെ വളയുന്നതല്ല ചരിത്രമെന്ന് ഓർമിപ്പിച്ചുകൊണ്ടായിരുന്നു ശിവപ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മലബാർ കലാപം മാപ്പിള ലഹളയാണ് എന്ന വർഗീയ ചുവയോടെയുള്ള അന്നത്തെ ബ്രിട്ടീഷ് ഗവൺമെൻ്റിൻ്റെയും ജന്മി- നാടുവാഴി സംഘത്തിൻ്റെയും പ്രചാരണത്തിന് എതിരെ ശക്തമായ നിലപാട് സ്വീകരിച്ചത് ഇ. എം. എസ് ആണെന്നും ശിവ പ്രസാദ് ഫേസ്ബുക്കിൽ കുറിച്ചു.

ഇത്തരം വർഗീയ പ്രചാരണങ്ങൾക്കെതിരെ ഇ.എം.എസ് ദേശാഭിമാനിയിൽ ലേഖനം എഴുതിയതിന്റെ പേരിൽ അന്നത്തെ ഗവൺമെൻ്റ് ദേശാഭിമാനി കണ്ടു കെട്ടിഎന്നും, ‘മലബാർ കലാപം ധീരമായ സ്വാതന്ത്ര്യസമര പോരാട്ടം]]] എന്ന് എന്ത് വെല്ലുവിളി നേരിട്ടാലും പറയും’ എന്ന് എ. കെ. ജി. പ്രഖ്യാപിച്ചതിനെതിരെ കോൺഗ്രസ് നേതൃത്വം നൽകിയ മദിരാശി ഗവൺമെൻ്റ് എ.കെ. ജി.ക്കെതിരെ കേസെടുത്തിട്ടുണ്ടായിരുന്നെന്നും ശിവപ്രസാദ് പറഞ്ഞു.

മലബാറിലെ ഈഴവ – പിന്നാക്ക ജനവിഭാഗങ്ങളുടെകൂടെ സാമ്പത്തികവും സാമൂഹികവുമായ പിന്നോക്കാവസ്ഥക്കെതിരെകൂടിയായിരുന്നു മലബാർ കലാപമെന്നും ഈ ചരിത്ര വസ്തുത ആർക്കും മായിച്ചു കളയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഈ ചരിത്രം ഇപ്പോൾ ഓർക്കാൻ കാരണം, മലബാർ കലാപത്തെ ചാരി വർഗീയ പ്രചാരണത്തിന് ഇന്നും പഴുതുണ്ടൊ എന്ന ചിലരുടെ അന്വേഷണ വ്യഗ്രത കണ്ടിട്ടാണ്. ചരിത്രത്തെ വർഗീയത പ്രചരിപ്പിക്കാനായി വളച്ചൊടിക്കുന്നവരെ സൂക്ഷിക്കണം. എന്തും വർഗീയതയുടെ കണ്ണിലൂടെ മാത്രം കാണുകയും ഉയർന്നുവരുന്ന എല്ലാ സാഹചര്യങ്ങളിലും വർഗീയമായി ചിത്രീകരിക്കുകയും എല്ലാത്തിലും വർഗീയത കണ്ടെത്തുകയും ചെയ്യുന്നത് ഒരു മനോരോഗമാണ്. ആ മനോരോഗത്തിന് ചികിത്സ നടത്തേണ്ടത് മതനിരപേക്ഷ കേരളത്തിൻ്റെ ഉത്തരവാദിത്തമാണ്,’ ശിവപ്രസാദ് ഫേസ്ബുക്കിൽ കുറിച്ചു.

യു.ഡി.എഫ് അധികാരത്തിൽ എത്തിയതോടെ കേരളത്തിൽ എന്തു വർഗീയതയും പ്രചരിപ്പിക്കാനുള്ള ലൈസൻസ് തങ്ങൾക്ക് ലഭിച്ചു എന്നാണ് ചിലർ കരുതുന്നതെന്നും കോൺഗ്രസ് ഒരുക്കുന്ന നിലത്താണ് ഈ വർഗീയവാദികൾ കൃഷിയിറക്കാൻ തയ്യാറെടുക്കുന്നതെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കുറിച്ചു.

കേരള ചരിത്രത്തിലെ ഏറ്റവും വലിയ വർഗീയ പ്രചാരണങ്ങൾക്ക് യു.ഡി.എഫ് ഭരണത്തിന്റെ ചുവടുപിടിച്ച് വർഗീയവാദികൾ കോപ്പുകൂട്ടുമ്പോൾ ജാഗ്രതയോടെ മതനിരപേക്ഷത ഉയർത്തി പിടിക്കേണ്ടത് ഓരോ മലയാളിയുടെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം:-

വർഗീയത പറയാൻ വളക്കുന്ന നാക്കുപോലെ വളച്ചാൽ ഇഷ്ടം പോലെ വളയുന്നതല്ല ചരിത്രം!

മലബാർ കലാപം മാപ്പിള ലഹളയാണ് എന്ന വർഗീയ ചുവയോടെയുള്ള അന്നത്തെ ബ്രിട്ടീഷ് ഗവൺമെൻ്റിൻ്റെയും ജന്മി- നാടുവാഴി സംഘത്തിൻ്റെയും പ്രചാരണത്തിന് എതിരെ ശക്തമായ നിലപാട് സ്വീകരിച്ചത് സ. ഇ. എം. എസ് ആണ്.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ ഉജ്ജ്വല ഏടായ ഈ പ്രക്ഷോഭം മാപ്പിള ലഹള അല്ല എന്നും ഇത് ‘മലബാർ കാർഷിക കലാപം’ ആണ് എന്നും ഇ. എം. എസ് സംശയലേശമന്യേ സമർദ്ദിച്ചു. മലബാർ കലാപത്തിൻ്റെ 25ാം വാർഷികത്തിന് ഇ. എം. എസ്. ദേശാഭിമാനി എഴുതിയ ലേഖനം ‘മലബാർ കലാപം – ആഹ്വാനവും താക്കീതും’ ഇന്നും പ്രധാനപ്പെട്ട ചരിത്ര രേഖയാണ്. ഈ ലേഖനത്തിന്റെ പേരിൽ അന്നത്തെ ഗവൺമെൻ്റ് ദേശാഭിമാനി കണ്ടു കെട്ടി.

ഇതേ അവസരത്തിലാണ് സ. എ. കെ. ജി. പെരിന്തൽമണ്ണയിൽ മലബാർ കലാപത്തെ പറ്റി പ്രസംഗിക്കുന്നത്. ‘മലബാർ കലാപം ധീരമായ സ്വാതന്ത്ര്യസമര പോരാട്ടം എന്ന് എന്ത് വെല്ലുവിളി നേരിട്ടാലും പറയും’ എന്ന് എ. കെ. ജി. പ്രഖ്യാപിച്ചു. ഇതിനെതിരെ കോൺഗ്രസ് നേതൃത്വം നൽകിയ മദിരാശി ഗവൺമെൻ്റ് സ. എ. കെ. ജി.ക്കെതിരെ കേസെടുക്കുന്നുണ്ട്. ഈഴവാദി – പിന്നോക്ക ജനവിഭാഗങ്ങളുടെ കൂടി സാമ്പത്തികവും സാമൂഹികവുമായ പിന്നോക്കാവസ്ഥ മലബാറിലെ സാമൂഹിക യാഥാർത്ഥ്യമായിരുന്നെങ്കിൽ അതിനെതിരായ ശക്തമായ ചെറുത്തു നിൽപ്പാണ് ജന്മി വർഗത്തിന് എതിരെ മലബാർ കലാപത്തിലൂടെ നടന്നത്. ഈ ചരിത്ര വസ്തുത ആർക്കും മായിച്ചു കളയാൻ കഴിയുന്നതല്ല.

ഈ ചരിത്രം ഇപ്പോൾ ഓർക്കാൻ കാരണം, മലബാർ കലാപത്തെ ചാരി വർഗീയ പ്രചാരണത്തിന് ഇന്നും പഴുതുണ്ടൊ എന്ന ചിലരുടെ അന്വേഷണ വെഗ്രത കണ്ടിട്ടാണ്. ചരിത്രത്തെ വർഗീയത പ്രചരിപ്പിക്കാനായി വളച്ചൊടിക്കുന്നവരെ സൂക്ഷിക്കണം. എന്തും വർഗീയതയുടെ കണ്ണിലൂടെ മാത്രം കാണുകയും ഉയർന്നുവരുന്ന എല്ലാ സാഹചര്യങ്ങളിലും വർഗീയമായി ചിത്രീകരിക്കുകയും എല്ലാത്തിലും വർഗീയത കണ്ടെത്തുകയും ചെയ്യുന്നത് ഒരു മനോരോഗമാണ്. ആ മനോരോഗത്തിന് ചികിത്സ നടത്തേണ്ടത് മതനിരപേക്ഷ കേരളത്തിൻ്റെ ഉത്തരവാദിത്തമാണ്.

യു.ഡി.എഫ് അധികാരത്തിൽ എത്തിയതോടെ കേരളത്തിൽ എന്തു വർഗീയതയും പ്രചരിപ്പിക്കാനുള്ള ലൈസൻസ് തങ്ങൾക്ക് ലഭിച്ചു എന്നാണ് ചിലർ കരുതുന്നത്. ഇത് അപകടകരമാണ്. മതനിരപേക്ഷതയുടെ മുഖംമൂടി അണിഞ്ഞ് ഭരണത്തിലേക്ക് കയറാൻ പോകുന്ന കോൺഗ്രസ് നേതാക്കന്മാർ മനസ്സിലാക്കേണ്ടത് നിങ്ങൾ ഒരുക്കുന്ന നിലത്താണ് ഈ വർഗീയവാദികൾ കൃഷിയിറക്കാൻ തയ്യാറെടുക്കുന്നത്. നിങ്ങൾ നടത്താൻ പോകുന്ന ഭരണമാണ് ഈ വർഗീയവാദികൾ അവരുടെ വളർച്ചയ്ക്ക് വെള്ളവും വളവും ആയി തീരും എന്ന് പ്രതീക്ഷിക്കുന്നത്. ഒരു ചുവട് തെറ്റിപ്പോയാൽ കരകയറാൻ ആവാത്ത ചുഴിയിലേക്കാണ് നിങ്ങൾ കേരളത്തെ തള്ളി ഇടുക.

കേരള ചരിത്രത്തിലെ ഏറ്റവും വലിയ വർഗീയ പ്രചാരണങ്ങൾക്ക് യുഡിഎഫ് ഭരണത്തിന്റെ ചുവടുപിടിച്ച് വർഗീയവാദികൾ കോപ്പുകൂട്ടുമ്പോൾ ജാഗ്രതയോടെ മതനിരപേക്ഷത ഉയർത്തി പിടിക്കേണ്ടത് ഓരോ മലയാളിയുടെയും ഉത്തരവാദിത്വമാണ്

Content Highlight: History cannot be twisted ; M. Sivaprasad against Vellappally

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more