| Thursday, 18th June 2020, 5:53 pm

ഉന്നതവിദ്യാഭ്യാസത്തെ തകര്‍ക്കാന്‍ അപ്രഖ്യാപിത നിയമന നിരോധനം; സര്‍ക്കാര്‍ ഉത്തരവിനെതിരെ സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സമരസമിതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസരംഗത്ത് പത്തു വര്‍ഷത്തേക്ക് അപ്രഖ്യാപിത നിയമനനിരോധനം കൊണ്ടുവരുന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ ജൂണ്‍ 19ന് സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധസമരം സംഘടിപ്പിക്കുമെന്ന് യുണൈറ്റഡ് ആക്ഷന്‍ ഫോറം ടു പ്രൊട്ടക്ട് കോളജിയേറ്റ് എജ്യുക്കേഷന്‍.

ഉദ്യോഗാര്‍ത്ഥികളുടെയും ഗവേഷകരുടെയും വിദ്യാര്‍ത്ഥികളുടെയും സംയുക്ത സമരവേദിയാണ് യുണൈറ്റഡ് ആക്ഷന്‍ ഫോറം ടു പ്രൊട്ടക്ട് കോളജിയേറ്റ് എജ്യുക്കേഷന്‍.

ഏപ്രില്‍ ഒന്നിന്റെ ഉത്തരവ് നെറ്റ്, പി.എച്ച്.ഡി യോഗ്യത നേടിയ ഉന്നതബിരുദധാരികളുടെ ഭാവിയില്ലാതാക്കുന്നതായതിനാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ശവപ്പെട്ടിയിലടക്കം ചെയ്തു പ്രതിഷേധിക്കും.

സമരത്തില്‍വിദ്യാര്‍ത്ഥി-യുവജന സംഘടനാ നേതാക്കള്‍ സംസാരിക്കും. ഏപ്രില്‍ ഒന്നിന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഇനിമുതല്‍ പതിനാറു മണിക്കൂര്‍ അധ്യാപനം ആഴ്ചയിലുണ്ടെങ്കില്‍ മാത്രമേ പുതിയ തസ്തികകള്‍ ഉണ്ടാവുകയുള്ളു.

കൂടാതെ പി.ജി ക്ലാസുകളിലെ അധ്യാപനത്തിനു ലഭിച്ചിരുന്ന വെയ്‌റ്റേജ് സമ്പ്രദായവും എടുത്തുകളഞ്ഞു. ഇത്തരത്തില്‍ ഏകദേശം പത്തു വര്‍ഷത്തേക്ക് ഉന്നതവിദ്യാഭ്യാസ രംഗത്ത് നിയമനമുണ്ടാകാത്ത ഒരു സാഹചര്യമാണ് ഈ ഉത്തരവിലൂടെ സൃഷ്ടിക്കപ്പെടുന്നത്.

ഉന്നതവിദ്യാഭ്യാസത്തിന്റെ വാണിജ്യവത്കരണം ലക്ഷ്യമാക്കിക്കൊണ്ടുളള നീക്കങ്ങളുടെ ഭാഗമാണ് അധ്യാപനതസ്തികകള്‍ ഇല്ലാതാക്കുന്ന നീക്കമെന്ന് സമരസമിതി ആരോപിച്ചു. സ്ഥിരാധ്യാപകരില്ലാതാകുന്നതോടെ പുതിയ ഗവേഷണ മാര്‍ഗ്ഗദര്‍ശികളില്ലാതാകുകയും ഗവേഷണത്തിന്റെ സാധ്യതകള്‍ പൂര്‍ണ്ണമായി ഇല്ലാതാകുകയും ചെയ്യും.

ഭാഷാ-മാനവിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഏകാധ്യാപക ഡിപ്പാര്‍ട്ട്‌മെന്റുകള്‍ പൂര്‍ണ്ണമായും ഇല്ലാതാകും. ഈ വിഷയങ്ങളിലെ ഗവേഷണവും അക്കാദമിക് കൗണ്‍സില്‍ പോലെയുള്ള സമിതികളിലെ പ്രാതിനിധ്യവും ഇല്ലാതാവും. ക്രമേണ ഉന്നതവിദ്യാഭ്യാസരംഗത്ത് മാനവിക വിഷയങ്ങള്‍ തഴയപ്പെടുകയും ശാസ്ത്ര വിഷയങ്ങള്‍ വാണിജ്യ കോഴ്‌സുകളായി രൂപാന്തരപ്പെടുകയും ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഏപ്രില്‍ ഒന്നിന്റെ ഉത്തരവ് നിലവില്‍വന്നിരിക്കുന്നതെന്ന് സമരസമിതി ആരോപിച്ചു.

കൊവിഡ് മഹാമാരിയുടെ ഒരു സുപ്രധാന പാഠം ഗവേഷണവും അറിവും പൊതുമേഖലയില്‍ തന്നെ നിലനില്‍ക്കണമെന്നതാണ്. ഇങ്ങനെയൊരു സാഹചര്യത്തിലുംകൂടിയാണ് ഇത്തരത്തില്‍ ഒരു നീക്കം.

ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീലിനെ നേരിട്ട് കണ്ടു നിവേദനം നല്‍കിയെങ്കിലും വളരെ ഏകപക്ഷീയമായി ഉത്തരവുമായി മുന്നോട്ടു പോകുമെന്ന പ്രതികരണമാണ് ഉണ്ടായതെന്ന് യുണൈറ്റഡ് ആക്ഷന്‍ ഫോറം ടു പ്രൊട്ടക്റ്റ് കോളജിയേറ്റ് എജ്യുക്കേഷന്‍ അറിയിച്ചു.

സംഘടനാ ഭാരവാഹികളായ അലീന എസ്, നൗഷാദ്, രമ്യ വി.എല്‍ എന്നിവരാണ് മന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more