കൊച്ചി: പാലിയേക്കര ടോൾ പിരിവിൽ ദേശീയപാത അതോറിറ്റിയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. യാത്ര ദുഷ്കരമാണെങ്കിൽ എന്തിന് ജനങ്ങൾ ടോൾ നൽകണമെന്ന് ഹൈക്കോടതി ചോദിച്ചു. പാലിയേക്കര ടോൾ പിരിവ് റദ്ദ് ചെയ്യണമെന്ന് കാണിച്ചു നൽകിയ ഹരജിയിൻ മേലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
അങ്കമാലി മുതൽ പാലിയേക്കര വരെയുള്ള നിലവിലെ യാത്ര വളരെ ദുഷ്കരമാണെന്ന് ഹരജിയിൽ പറയുന്നുണ്ട്. ഈ വഴിയുള്ള യാത്ര ദുഷ്കരമാണെന്ന് കാണിച്ച് തൃശൂർ ജില്ലാ കളക്ടറും റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയെ കോടതി വിമർശിച്ചത്.
ടോൾ പിരിക്കുന്നവർക്ക് മികച്ച റോഡ് ഉറപ്പാക്കാൻ ഉത്തരവാദിത്വമുണ്ടെന്നും ഇനിയും നടപടിയുണ്ടായില്ലെങ്കിൽ പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തലാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. പ്രശ്നം ഉടൻ പരിഹരിക്കാമെന്ന് ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചു.
അതേയസമയം ദേശീയപാത അതോറിറ്റി ഒരാഴ്ച കൂടി സമയം തേടിയിട്ടുണ്ട്. ഒരാഴ്ച്ചക്കുള്ളിൽ പ്രശ്നം പരിഹരിക്കാമെന്ന് കേന്ദ്രസർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പ്രശ്നം ഉടനടി പരിഹരിച്ചില്ലെങ്കിൽ ടോൾ നിർത്തലാക്കുമെന്നും ടോൾ നിർത്തലാക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ അറിയിക്കാനും ഹൈക്കോടതി നിർദേശം നൽകി. കേസ് ഈ മാസം 16ന് വീണ്ടും പരിഗണിക്കും.
Content Highlight: High Court strongly criticizes National Highways Authority of India for collecting Paliyekkara toll