| Wednesday, 20th August 2025, 5:36 pm

വേടന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടി ഹൈക്കോടതി. കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ പരാതിക്കാരിക്ക് തിങ്കളാഴ്ച വരെ സാവകാശം നല്‍കി.

കേസ് ഇനി പരിഗണിക്കുന്നതുവരെ വേടനെ അറസ്റ്റ് ചെയ്യരുത് എന്ന ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്. തിങ്കളാഴ്ച്ച വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്നാണ് നിര്‍ദേശം.

പരാതിക്കാരിക്ക് ഈ വിഷയവുമായി ബന്ധപ്പെട്ട് വിഷാദത്തിലായെന്നും അതിന്റെ ചികിത്സയില്‍ കഴിയേണ്ട സാഹര്യം ഉണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങളാണ് പരാതിക്കാരിയുടെ അഭിഭാഷക കോടതിയെ നേരത്തെ അറിയിച്ചത്.

എന്നാല്‍ ഇത് സംബന്ധിച്ച് തെളിവുകളൊന്നും ഹാജരാക്കാന്‍ പരാതിക്കാരിയുടെ അഭിഭാഷകക്ക് കഴിയുന്നില്ലെന്നാണ് വേടന്റെ അഭിഭാഷകന്‍ എതിര്‍വാദമായി ഉന്നയിച്ചത്. കൂടുതല്‍ വാദങ്ങളും തെളിവുകളും ഹാജരാക്കാനാണ് തിങ്കളാഴ്ച വരെ കോടതി സമയം അനുവദിച്ചത്.

യുവഡോക്ടറെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസിലാണ് വേടനെതിരെ കേസെടുത്തത്. പരാതിയില്‍ വേടനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.കഴിഞ്ഞ ദിവസം വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ പരാതിക്കാരിയും കക്ഷി ചേര്‍ന്നിരുന്നു.

കഴിഞ്ഞ ദിവസം നടന്ന വാദത്തില്‍ ഗുരുതരമായ ആരോപണങ്ങളാണ് വേടനെതിരെ യുവ ഡോക്ട്രര്‍ ഉയര്‍ത്തിയത്. വേടന്‍ ഒരു സുപ്രഭാതത്തില്‍ എല്ലാം ഉപേക്ഷിച്ച് പോകുകയായിരുന്നെന്നും അതോടെ മാനസികനില തകരാറിലായെന്നുമാണ് യുവഡോക്ടര്‍ കോടതിക്ക് മുമ്പാകെ പറഞ്ഞത്.

വേടനെതിരെ രണ്ട് ലൈംഗികാതിക്രമ പരാതികള്‍ കൂടി ഉയര്‍ന്നിട്ടുണ്ടെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന വാദത്തില്‍ പരാതിക്കാരിയുമായുള്ള ബന്ധം വേടന്‍ നിഷേധിച്ചിരുന്നില്ലെന്നാണ് വിവരം. പക്ഷേ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ആരോപണം തെറ്റാണെന്നും വേടന്‍ വാദിച്ചിരുന്നു.

Content Highlight: High Court extends interim order preventing arrest of rapper Vedan

We use cookies to give you the best possible experience. Learn more