| Thursday, 16th April 2026, 5:03 pm

മതാടിസ്ഥാനത്തിനുള്ള സംവരണം ഭരണഘടനാ വിരുദ്ധം; സഭയിലേറ്റുമുട്ടി അമിത് ഷായും അഖിലേഷ് യാദവും

ആദര്‍ശ് എം.കെ.

ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ പരസ്പരമേറ്റുമുട്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും. കൃത്യമായ സെന്‍സസ് വിവരങ്ങളില്ലാതെ വനിതാ സംവരണ ബില്‍ പാസാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ‘തിടുക്കത്തെ’ അഖിലേഷ് യാദവ് വിമര്‍ശിച്ചു.

ജാതി തിരിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത് ഒഴിവാക്കാനാണ് സര്‍ക്കാര്‍ സെന്‍സസ് വൈകിപ്പിക്കുന്നതെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. സമാജ്‌വാദി പാര്‍ട്ടി തത്വത്തില്‍ വനിതാ സംവരണത്തെ അനുകൂലിക്കുന്നുണ്ടെങ്കിലും മണ്ഡല പുനര്‍നിര്‍ണ്ണയത്തിലൂടെ അത് നടപ്പിലാക്കാനുള്ള നീക്കത്തെ പൂര്‍ണമായി എതിര്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

‘എന്തുകൊണ്ടാണ് കേന്ദ്രം വനിതാ സംവരണത്തിനായി ഇത്ര തിടുക്കം കാണിക്കുന്നത്? ഞങ്ങള്‍ ഇതിന് (വനിതാ സംവരണം) അനുകൂലമാണ്, പക്ഷേ നിങ്ങള്‍ എന്തുകൊണ്ടാണ് സെന്‍സസ് നടത്താന്‍ ആഗ്രഹിക്കാത്തത്? ആദ്യം സെന്‍സസ് ആരംഭിക്കുക.

അവര്‍ സെന്‍സസ് വൈകിപ്പിക്കുകയാണ്, കാരണം അത് നടക്കുമ്പോള്‍ ഞങ്ങള്‍ ജാതി തിരിച്ചുള്ള സെന്‍സസ് ആവശ്യപ്പെടും, അത് അവര്‍ക്കതില്‍ താത്പര്യമില്ല,’ അഖിലേഷ് യാദവ് പറഞ്ഞു.

സെന്‍സസ് നടപടികള്‍ ഇതിനകം ആരംഭിച്ചുവെന്നും അതില്‍ ജാതി തിരിച്ചുള്ള കണക്കെടുപ്പും ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ടെന്നുമായിരുന്നു അമിത് ഷാ ഇതിന് മറുപടി നല്‍കിയത്.

‘രാജ്യത്തുടനീളം സെന്‍സസ് നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു, അതിനുശേഷം ഞങ്ങള്‍ ജാതി തിരിച്ചുള്ള സെന്‍സസും നടത്തും. നിലവില്‍ വീടുകളുടെ ലിസ്റ്റിങ് നടക്കുകയാണ്; വീടുകള്‍ ഒരു പ്രത്യേക ജാതിയുടേതല്ല. സമാജ്‌വാദി പാര്‍ട്ടിയുടെ രീതിയിലാണെങ്കില്‍ അവര്‍ വീടുകള്‍ക്കും ജാതി നിശ്ചയിക്കും. ജാതി സെന്‍സസ് ഉള്‍പ്പെടെയുള്ള സെന്‍സസ് നടക്കുമെന്ന് ഞാന്‍ സഭയ്ക്ക് ഉറപ്പ് നല്‍കാന്‍ ആഗ്രഹിക്കുന്നു,’ അമിത് ഷാ പറഞ്ഞു

മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് അമിത് ഷാ പറഞ്ഞു.

‘മതത്തിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിങ്ങള്‍ക്ക് നല്‍കുന്ന ഏതൊരു സംവരണവും ഭരണഘടനാ വിരുദ്ധമാണ്,’ എന്നായിരുന്നു അമിത് ഷായുടെ വാക്കുകള്‍.

ഇതിന് മുസ് ലിം സ്ത്രീകള്‍ 50 ശതമാനം എന്ന സംവരണ പരിധിക്ക് പുറത്താണോ എന്നു ം ജനസംഖ്യയുടെ പകുതിയോളം വരുന്ന മുസ്‌ലിം സ്ത്രീകള്‍ക്കും പ്രത്യേക സംവരണം ലഭിക്കുമോ എന്നും അഖിലേഷ് ചോദിച്ചു.

ഇതിന് മറുപടിയായി, ‘സമാജ്‌വാദി പാര്‍ട്ടി അവരുടെ എല്ലാ ടിക്കറ്റുകളും മുസ്‌ലിം സ്ത്രീകള്‍ക്ക് നല്‍കുന്നതില്‍ നിന്ന് ഞങ്ങള്‍ അവരെ തടയുന്നില്ല,’ എന്ന് അമിത് ഷാ പറഞ്ഞു.

സഭാ നടപടികള്‍ക്കിടയില്‍ മാന്യത പാലിക്കണമെന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള അംഗങ്ങളോട് ആവശ്യപ്പെട്ടതോടെ ചര്‍ച്ച കൂടുതല്‍ സംഘര്‍ഷഭരിതമായി.

Content Highlight: Heated argument between Akhilesh Yadav and Amit Shah in parliament

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more