| Tuesday, 29th April 2025, 9:39 am

അരീക്കോട് ക്യാമ്പില്‍ ഹവില്‍ദാര്‍ സ്വയം വെടിയുതിര്‍ത്ത് മരണപ്പെട്ട സംഭവം; പി.വി അന്‍വറിനും മാധ്യമങ്ങള്‍ക്കും വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കമാന്റര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: അരീക്കോട് പൊലീസ് ക്യാമ്പില്‍ ഹവില്‍ദാര്‍ വിനീത് സ്വയം വെടിയുതിര്‍ത്ത് മരിച്ച സംഭവങ്ങളിലെ വിവരങ്ങള്‍ ചോര്‍ത്തിയതില്‍ നടപടി. രണ്ട് എസ്.ഒ.ജി കമാന്റര്‍മാരെ സസ്‌പെന്റ് ചെയ്താണ് നടപടി. പയസ് സെബാസ്റ്റ്യന്‍, ഇല്യാസ് മുഹമ്മദ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.

മാധ്യമങ്ങള്‍ക്കും പി.വി അന്‍വറിനും വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് കാണിച്ചാണ് കമാന്റര്‍മാരെ സസ്‌പെന്റ് ചെയ്തത്. എസ്.ഒ.ജിയുടെ പ്രവര്‍ത്തനങ്ങള്‍ തെറ്റായി പ്രചരിപ്പിക്കാന്‍ ഇടയായെന്നും കണ്ടെത്തലുണ്ട്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15നാണ് ഹവില്‍ദാറായ വിനീത് സ്വയം നിറയൊഴിച്ച് മരിച്ചത്. ക്യാമ്പിനകത്ത് ഉണ്ടായ പ്രശ്‌നങ്ങളാണ് വിനീതിന്റെ ആത്മഹത്യയ്ക്ക് കാരണമായതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇത്തരത്തില്‍ അസിസ്റ്റന്റ് കമാന്ററിന്റെ പീഡനവും അദ്ദേഹത്തിന്റെ രീതികളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുള്ള ആക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. ചില കമാന്റോകള്‍ തന്നെയായിരുന്നു ഈ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

ക്യാമ്പിനെ കുറിച്ചും അസിസ്റ്റന്റ് കമാന്ററിനെ കുറിച്ചും പി.വി അന്‍വറും നേരത്തെ ആരോപണങ്ങളുന്നയിച്ചിരുന്നു. പി.വി അന്‍വറിനും കമാന്റോകള്‍ വിവരങ്ങള്‍ നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇതിനെ തുടര്‍ന്നാണ് നിലവില്‍ രണ്ട് കമാന്റോകളെ സസ്‌പെന്റ് ചെയ്തത്. വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തുന്നതിനായി ഡെപ്യൂട്ടി കമാന്റര്‍ സജീഷ് ബാബുവിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

Content Highlight: Havildar shot himself to death at Areekode police camp; SOG commanders who leaked information to PV Anwar and the media suspended

Latest Stories

We use cookies to give you the best possible experience. Learn more