| Friday, 4th September 2026, 5:04 pm

വിപി സാനുവിന്റെ വിവാഹം: രാഷ്ട്രീയവും സമുദായവും പറഞ്ഞ് വിദ്വേഷ കമന്റുകള്‍

റെന്വര്‍ പി

മലപ്പുറം: സി.പി.ഐ.എം സംസ്ഥാന സമിതി അംഗവും എസ്.എഫ്.ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റുമായ വി.പി. സാനുവിന്റെ വിവാഹവുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ വിദ്വേഷ കമന്റുകള്‍. വി.പി സാനുവിന്റേത് രണ്ടാം വിവാഹമാണെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയും സാമുദായിക പരിസരത്തെയും ലക്ഷ്യം വച്ചുള്ള വിദ്വേഷ കമന്റുകളാണ് വിവാഹ ഫോട്ടോയിലും വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും വന്നിട്ടുള്ളത്.

രണ്ടാം വിവാഹത്തെ കുറ്റപ്പെടുത്തുന്നതാണ് പല കമന്റുകളും. അക്കാര്യം പറഞ്ഞ് വി.പി. സാനുവിനെയും അവര്‍ കുറ്റപ്പെടുത്തുന്നു. സാനു മുസ്‌ലിം ആണെന്നും കമ്യൂണിസ്റ്റ് ആണെന്നും ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള വംശീയവും വിവേചനപരവുമായ വിദ്വേഷ കമന്റുകളും ഇത്തരം പോസ്റ്റുകളില്‍ വരുന്നുണ്ട്.

‘ഓരോ വര്‍ഷവും സഖാവ് ഓരോ സ്ത്രീകളുമായി ഒരുമിക്കും അതിനൊക്കെ ലൈക് അടിക്കാനും ആശംസകള്‍ നേരാനും കുറെ കമ്മികളും,’ എന്നത് പോലുള്ള വിദ്വേഷ കമന്റുകളാണ് സാനുവിന്റെ രാഷ്ട്രീയത്തെ ലക്ഷ്യംവച്ച് വന്നുകൊണ്ടിരിക്കുന്നത്. ‘എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ആയപ്പോള്‍ ഹിന്ദു പേരുള്ളയാളെ കെട്ടി, അഖിലേന്ത്യാ പ്രസിഡന്റ് ആയപ്പോള്‍ മുസ്ലിം പേരുള്ളയാളെ രജിസ്റ്റര്‍ ചെയ്തു,’ എന്നാണ് മറ്റൊരു കമന്റ്.

‘ഉള്ളിലെ സുടാപ്പി ഉണര്‍ന്നു, ആദ്യത്തെ ഹിന്ദു പെണ്ണിനെ ഒഴിവാക്കി. ഇനി അടുത്തത്, അതും കഴിഞ്ഞു അടുത്തത്, നബിചര്യ,’ എന്നത് പോലുള്ള വിദ്വേഷ കമന്റുകളാണ് ഹിന്ദുത്വ വാദികള്‍ സാനുവിന്റെ സാമുദായിക സ്വത്വത്തെ അധിക്ഷേപിക്കുന്ന തരത്തില്‍ കുറിച്ചിട്ടുള്ളത്. ‘ആദ്യം കെട്ടിയ ഹിന്ദു ഭാര്യയെ മൊഴി ചൊല്ലിയോ,’ എന്നാണ് ഇത്തരത്തിലുള്ള മറ്റൊരു കമന്റ്.

‘സാനു നമുക്ക് നാലു വരെ കേട്ടാലോ അല്ലേ,’ അന്തം കമ്മി സഖാക്കള്‍ക്ക് എന്ത് മതം? എന്ത് വിശ്വാസം?എന്ത് ആചാരം?,’ തുടങ്ങി സാനുവിന്റെ രാഷ്ട്രീയത്തെയും സാമുദായിക പരിസരത്തെയും ലക്ഷ്യം വച്ചുള്ള ധാരാളം കമന്റുകള്‍ വിവാഹവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റുകളുടെ താഴെ വരുന്നുണ്ട്.

ഇത്തരം കമന്റുകള്‍ക്കൊപ്പം ‘ഇവിടെ യുവാക്കള്‍ക്ക് ഒരു വിവാഹം പോലും കഴിക്കാന്‍ പറ്റാത്തപ്പോഴാണ് ചിലര്‍ രണ്ട് വിവാഹം കഴിക്കുന്നത്,’ എന്നത് പോലെ, പുരുഷാധിപത്യ വാദങ്ങള്‍ പറയാറുള്ളവര്‍ ഉന്നയിക്കുന്ന തരം കമന്റുകളും വിവാഹ ചിത്രങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും താഴെ ഫേസ്ബുക്കില്‍ വരുന്നുണ്ട്.

ഇന്നലെയാണ് (സെപ്തംബര്‍ മൂന്ന്, വ്യാഴം) വി.പി. സാനുവും പെരിന്തല്‍മണ്ണ സ്വദേശിയായ ഷെറിനും വിവാഹിതരായത്. പെരിന്തല്‍മണ്ണ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. ഇരുവരുടേയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. വിവാഹ ചിത്രങ്ങള്‍ സാനു ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തിരുന്നു.

വിദ്വേഷ കമന്റുകളെ എതിര്‍ത്തുകൊണ്ടുള്ള സി.പി.ഐ.എം അനുകൂല പ്രൊഫൈലുകളില്‍ നിന്നുള്ള ഫേസ്ബുക്ക് പോസ്റ്റുകളും വന്നിട്ടുണ്ട്. ബി.ജെ.പി, കോണ്‍ഗ്രസ്, ലീഗ്് അനുഭാവികളാണ് ഇത്തരം വിദ്വേഷ കമന്റുകള്‍ നടത്തുന്നതെന്ന് ഇത്തരം പോസ്റ്റുകളില്‍ പറയുന്നു. ‘വിവാഹമല്ല പ്രശ്‌നം. സാനുവിന്റെ രാഷ്ട്രീയം തന്നെയാണ് പ്രശ്‌നം,’ എന്നും സി.പി.ഐ.എം അനുകൂല പ്രൊഫൈലുകള്‍ അഭിപ്രായപ്പെട്ടു.

‘രണ്ടു മുതിര്‍ന്ന മനുഷ്യര്‍ സ്വന്തം ജീവിതത്തെക്കുറിച്ച് എടുത്തൊരു തീരുമാനം. അില്‍ ഇത്രയധികം അസഹിഷ്ണുത എന്തിനാണ്? വിവാഹമോചനം തെറ്റല്ല. പുനര്‍വിവാഹവും തെറ്റല്ല. പക്ഷേ ഇതൊന്നും അറിയാത്തവരല്ല ഈ കമന്റ് യുദ്ധം നടത്തുന്നത്,’ എന്നാണ് വിദ്വേഷ കമന്റുകള്‍ക്കെതിരായ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുത്. സാനുവിന്റെ രാ്ഷ്ട്രീയം കാരണം അദ്ദേഹത്തെ ലക്ഷ്യം വെക്കുന്നുവെന്നും ഈ പോസ്റ്റില്‍ പറയുന്നു.

‘ഈ ലോകത്ത് വിവാഹമോചനത്തിന് ശേഷം വീണ്ടും വിവാഹം കഴിക്കുന്നത് സാനു മാത്രമാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള കമന്റുകളാണ് പലതും,’ എന്നാണ് ഇത്തരത്തിലുള്ള മറ്റൊരു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

Content Highlight: Hate Comments targeting VP Sanu’s Marriage appeared in social media

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more