| Thursday, 27th August 2026, 11:49 am

വിക്കറ്റ് നേടുന്നതില്‍ അദ്ദേഹം വേണ്ടത്ര താത്പര്യം കാണിക്കുന്നില്ല: ഹര്‍ഷ ഭോഗ്ലെ

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ വിമര്‍ശിച്ച് ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ. സ്പിന്നിന് അനുകൂലമായ സാഹചര്യങ്ങളില്‍ ഇന്ത്യക്കായി സ്ഥിരമായി വിക്കറ്റ് വീഴ്ത്തുന്ന ബൗളറാണ് രവീന്ദ്ര ജഡേജയെന്നും എന്നാല്‍ ശ്രീലങ്കയില്‍ ജഡേജ മികവ് പുലര്‍ത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല വിക്കറ്റ് വീഴ്ത്തുന്നതില്‍ താരം ശ്രദ്ധ നല്‍കുന്നില്ലെന്നും ഭോഗ്ലെ ചൂണ്ടിക്കാട്ടി.

‘സ്പിന്നിന് അനുകൂലമായ സാഹചര്യങ്ങളില്‍ ഇന്ത്യക്കായി സ്ഥിരമായി വിക്കറ്റ് വീഴ്ത്തുന്ന ബൗളറാണ് രവീന്ദ്ര ജഡേജ. അദ്ദേഹത്തിന്റെ ബൗളിങ് മികവാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും മികച്ച ഓള്‍റൗണ്ടറായി മാറാന്‍ സഹായിച്ചത്. എന്നാല്‍ ശ്രീലങ്കയില്‍ അദ്ദേഹം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നിട്ടില്ല.

നിലവില്‍ റണ്‍സ് നിയന്ത്രിക്കുന്നതിലാണ് ജഡേജയുടെ ശ്രദ്ധ. വിക്കറ്റ് നേടുന്നതില്‍ അദ്ദേഹം വേണ്ടത്ര താത്പര്യം കാണിക്കുന്നില്ല. പന്തിന് കൂടുതല്‍ ഫ്‌ലൈറ്റ് നല്‍കുകയും കൂടുതല്‍ തിരിയാന്‍ അവസരം നല്‍കുകയും വേണം.

ജഡേജ: ബി.സി.സി.ഐ/എക്സ്

നേരത്തെ ലഭിച്ചിരുന്ന രീതിയില്‍ ഇപ്പോള്‍ വിക്കറ്റുകള്‍ ലഭിക്കുന്നില്ല. അദ്ദേഹത്തിന്റെ ബൗളിങ് ഫോം താഴേക്ക് പോയിട്ടുണ്ട്, അതേസമയം ബാറ്റിങ് ഫോം പുതിയ ഉയരങ്ങളിലെത്തി. ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യക്ക് ഇപ്പോഴും ജഡേജയുടെ ബൗളിങ് ആവശ്യമാണ്,’ ഹര്‍ഷ ഭോഗ്ലെ പറഞ്ഞു.

ശ്രീലങ്കയും ഇന്ത്യയും തമ്മിലുള്ള രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ശ്രീലങ്ക 290ന് ഓള്‍ ഔട്ട് ആകുകയും ഫോളോ ഓണിന് നിര്‍ബന്ധിതരാകുകയും ചെയ്തിരുന്നു. നിലവില്‍ ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സാണ് നേടിയത്. ഫോളോ ഓണില്‍ നിലവില്‍ 109 റണ്‍സിന്റെ ലീഡാണ് ലങ്കയ്ക്കുള്ളത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 503 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

100 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ലങ്കയ്ക്ക് വേണ്ടി ക്രീസിലുള്ളത് 128 പന്തില്‍ 42 റണ്‍സ് നേടിയ കേശര നുവാന്തയും 103 പന്തില്‍ 52 റണ്‍സ് നേടിയ സോണല്‍ ദിനുഷയുമാണ്.

Content Highlight: Harsha Bhogle Talking About Ravindra Jadeja

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more