| Monday, 14th September 2026, 10:26 am

ശ്രീലങ്ക-1, ബംഗ്ലാദേശ്-1, ഹര്‍മന്‍പ്രീത്-4!!! മുന്‍ഗാമിയെയും മറികടന്നു, ദീദി സ്വന്തം ചരിത്രമെഴുതുകയാണ്

ആദർശ് എം.കെ.

വനിതാ ഏഷ്യാ കപ്പിന്റെ കിരീടപ്പോരാട്ടത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 72 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കിയാണ് ഇന്ത്യ കഴിഞ്ഞ തവണ നഷ്ടപ്പെടുത്തിയ ഏഷ്യന്‍ കിരീടത്തില്‍ ഒരിക്കല്‍ക്കൂടി മുത്തമിട്ടത്.

ഓപ്പണര്‍മാരായ ഷെഫാലി വര്‍മയുടെയും സ്മൃതി മന്ഥാനയുടെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 184 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 20 ഓവറില്‍ 111ന് പുറത്താവുകയായിരുന്നു.

ഏഷ്യാ കപ്പ് ചരിത്രത്തിലെ പത്താം ഫൈനല്‍ കളിച്ച ഇന്ത്യ തങ്ങളുടെ എട്ടാം കിരീടമാണ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്.

ആകെ നടന്ന പത്ത് ഫൈനലില്‍ എട്ട് തവണയും ഇന്ത്യയാണ് കിരീടം ചൂടിയതെന്ന് കാണുമ്പോഴാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഡോമിനന്‍സ് മനസിലാകുന്നത്. 2016ല്‍ ബംഗ്ലാദേശും കഴിഞ്ഞ സീസണില്‍ ശ്രീലങ്കയുമാണ് ഇന്ത്യയ്ക്ക് പുറമെ കിരീടം നേടിയ മറ്റ് ടീമുകള്‍.

അതേസമയം, പാകിസ്ഥാനെ പരാജയപ്പെടുത്തി നേടിയ കിരീടനേട്ടത്തിന് പിന്നാലെ മറ്റൊരു റെക്കോഡിലേക്കെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. ഏറ്റവുമധികം വനിതാ ഏഷ്യാ കപ്പ് കിരീടം നേടിയ ക്യാപ്റ്റനെന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്.

തന്റെ മുന്‍ഗാമിയും ക്രിക്കറ്റ് ഇതിഹാസവുമായ മിതാലി രാജിനെ മറികടന്നുകൊണ്ടായിരുന്നു ഹര്‍മന്റെ നേട്ടം.

ഏറ്റവുമധികം വനിതാ ഏഷ്യാ കപ്പ് നേടിയ ക്യാപ്റ്റന്‍മാര്‍

(താരം – ടീം – കിരീടം എന്നീ ക്രമത്തില്‍)

ഹര്‍മന്‍പ്രീത് കൗര്‍ – ഇന്ത്യ – 4*

മിതാലി രാജ് – ഇന്ത്യ – 3

സല്‍മ ഖാത്തൂന്‍ – ബംഗ്ലാദേശ് – 1

ചമാരി അത്തപ്പത്തു – ശ്രീലങ്ക – 1

അതേസമയം, മത്സരശേഷം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനും പാക് മന്ത്രിയുമായ മൊഹ്‌സിന്‍ നഖ്‌വിയില്‍ നിന്നും ട്രോഫി സ്വീകരിക്കാന്‍ ഇന്ത്യന്‍ ടീം വിസമ്മതിച്ചിരുന്നു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയനയതന്ത്ര ബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കവെയാണ് പാക് മന്ത്രിയില്‍ നിന്നും ട്രോഫി സ്വീകരിക്കാന്‍ ഇന്ത്യ വിസമ്മതിച്ചത്.

മത്സരശേഷം 40 മിനിട്ടുകള്‍ കഴിഞ്ഞ ശേഷമാണ് പുരസ്‌കാര വിതരണം ആരംഭിച്ചത്. ശ്രീലങ്കന്‍ താരങ്ങള്‍ക്കും പരിശീലകര്‍ക്കും മെമെന്റോകളും രണ്ടാം സ്ഥാനക്കാര്‍ക്കുള്ള മെഡലുകളും ലഭിച്ചു.

റണ്ണേഴ്‌സ് അപ്പ് ചെക് സ്വീകരിച്ച ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ചമരി അത്തപ്പത്തു സംസാരിച്ച ശേഷം ബ്രോഡ്കാസ്റ്റിങ് അവസാനിപ്പിക്കുകയായിരുന്നു.

വിജയികള്‍ക്കുള്ള കിരീടം നല്‍കാന്‍ നഖ്‌വി മാത്രമാണ് മുന്നോട്ടുവന്നത്. എന്നാല്‍ ഇന്ത്യന്‍ ടീം തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യന്‍ പുരുഷ ടീം ഏഷ്യാ കപ്പ് വിജയിച്ചപ്പോഴും മൊഹ്‌സിന്‍ നഖ്‌വിയില്‍ നിന്നും ട്രോഫി സ്വീകരിക്കാന്‍ സൂര്യയും സംഘവും കൂട്ടാക്കിയിരുന്നില്ല

Content Highlight: Harmanpreet Kaur surpasses Mithali Raj in the list of captains with most women’s Asia Cup wins

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more