| Sunday, 16th September 2018, 5:28 pm

'എന്റെ മകളുടെ മാനത്തിന്റെ വിലയാണോ ഇത്, ഞങ്ങള്‍ക്ക് പണമല്ല വേണ്ടത്, നീതിയാണ്': സര്‍ക്കാര്‍ സഹായം വേണ്ടെന്ന് ഹരിയാനയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുരുഗ്രാം: സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം വേണ്ടെന്ന് ഹരിയാനയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബം. പണമല്ല നീതിയാണ് വേണ്ടതെന്ന് പെണ്‍കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

രണ്ട് ലക്ഷം രൂപയാണ് സര്‍ക്കാര്‍ കുടുംബത്തിന് നല്‍കിയത്. എന്നാല്‍ ചെക്ക് തിരിച്ചു നല്‍കുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പറഞ്ഞു. “എന്റെ മകളുടെ മാനത്തിന്റെ വിലയാണോ ഇത്, ഞങ്ങള്‍ക്ക് പണമല്ല വേണ്ടത്, നീതിയാണ്”.

പെണ്‍കുട്ടിയെ സൈനികന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ചേര്‍ന്നാണ് ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടി പ്രതികളുടെ വിവരങ്ങള്‍ പൊലീസിന് നല്‍കിയിരുന്നുവെന്നും എന്നാല്‍ ഗ്രാമത്തില്‍ തന്നെയുണ്ടായിരുന്ന പ്രതികളെ പിടികൂടാന്‍ പൊലീസ് തയ്യാറായില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. പൊലീസിന്റെ ഈ അനാസ്ഥയാണ് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയത്.


കേസിലെ ഒന്നാംപ്രതിയായ സൈനികന്‍ പങ്കജിനെ സൈന്യത്തില്‍ ചേരാന്‍ പരിശീലനം നല്‍കിയത് പെണ്‍കുട്ടിയുടെ അച്ഛനായിരുന്നു. രാജസ്ഥാനില്‍ ജോലി ചെയ്യുന്ന പങ്കജ് അവധിക്ക് നാട്ടിലെത്തിയതായും നാട്ടുകാര്‍ പറഞ്ഞു.

ഇതിനിടെ സംഭവത്തില്‍ പ്രതിഷേധം വ്യാപകമായതോടെ സൈനികന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കായി പൊലീസ് അയല്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങി. പെണ്‍കുട്ടിയെ താമസിപ്പിച്ച കെട്ടിടത്തിന്റെ ഉടമസ്ഥനെയും പെണ്‍കുട്ടിയെ പരിശോധിക്കാനെത്തിയ ഡോക്ടറെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more