| Monday, 5th August 2019, 11:08 pm

കശ്മീര്‍ പ്രശ്‌നം സുപ്രീം കോടതിയിലെത്തുക തന്നെ ചെയ്യുമെന്ന് ഹരീഷ് സാല്‍വേ; '370 വകുപ്പ് റദ്ദാക്കി എന്നത് തെറ്റിദ്ധാരണ'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കി എന്നത് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ശരിയല്ലെന്ന് മുന്‍ സോളിസിറ്റര്‍ ജനറലും ഭരണഘടനാ വിദഗ്ധനുമായ ഹരീഷ് സാല്‍വെ. ഇത് ഒരു വലിയ ശസ്ത്രക്രിയ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

370ാം വകുപ്പിലെ സെക്ഷന്‍ 3 പ്രകാരം രാഷ്ട്രപതിക്ക് എപ്പോള്‍ വേണമെങ്കിലും പ്രത്യേക പദവി പിന്‍വലിക്കാനുള്ള അവകാശം നല്‍കുന്നുണ്ടെന്ന് ഹരീഷ് സാല്‍വേ പറഞ്ഞു. അത് പ്രകാരമാണ് ഇപ്പോഴത്തെ നടപടിയെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീര്‍ സംസ്ഥാനത്തെ പുനസംഘടിപ്പിക്കുന്നതിന് ആര്‍ട്ടിക്കിളുകള്‍ 2,3 ഉപയോഗിച്ച് ഭരണഘടനയുടെ വ്യവസ്ഥകള്‍ മൊത്തതില്‍ പ്രയോഗിക്കുക ആയിരുന്നു. ഇത് ഒരു വലിയ ശസ്ത്രക്രിയ ആയിരുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കി എന്നത് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ശരിയല്ലെന്ന് ഹരീഷ് സാല്‍വേ പറഞ്ഞു.

സംസ്ഥാന നിയമസഭ പിരിച്ചു വിട്ടതിനാല്‍ സഭയുടെ എല്ലാ അധികാരങ്ങളും പാര്‍ലമെന്‍ിനാണ്. അത് കൊണ്ട് സര്‍ക്കാരിന് വിഭജനത്തിന് അനുമതി നല്‍കാം. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കുകയാണ് പതിവെന്ന് സാല്‍വേ പറഞ്ഞു.

എന്തായാലും വിഷയം സുപ്രീം കോടതിയുടെ പരിഗണനയില്‍ വരുമെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയില്‍ ഇതിനെ ചൊല്ലി വലിയ നിയമപോരാട്ടം നടക്കുമെന്ന സൂചനയാണ് അദ്ദേഹത്തിന്റെ വാക്കുകളിലുള്ളത്.

Latest Stories

We use cookies to give you the best possible experience. Learn more