| Wednesday, 11th February 2026, 7:59 pm

എപ്സ്റ്റീനെ മൂന്ന്,നാല് തവണ കണ്ടു; ഒരു മെയില്‍ അയച്ചു; രാഹുലിന്റെ പരാമര്‍ശം കോമാളിത്തരമെന്നും ഹര്‍ദീപ് സിങ് പുരി

അനിത സി

ന്യൂദല്‍ഹി: ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച എപ്സ്റ്റീന്‍ ഫയല്‍സുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളെ തള്ളി കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി. അമേരിക്കന്‍ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ഹര്‍ദീപ് സിങ് പുരിക്ക് ബന്ധമുണ്ടെന്ന തെളിവുകള്‍ പുറത്തുവന്നെന്ന വിവരമാണ് ബുധനാഴ്ച രാഹുല്‍ സഭയില്‍ ഉന്നയിച്ചത്.

ഇതിനെ എതിര്‍ത്ത കേന്ദ്രമന്ത്രി രാഹുലിന്റെ എപ്‌സ്റ്റീന്‍ പരാമര്‍ശം കോമാളിത്തരമാണെന്നും അദ്ദേഹത്തിന് ധാരാളം വിനോദ മൂല്യമുണ്ടെന്നും പരിഹസിച്ചു.

എപ്സ്റ്റീന്‍ നടത്തിയ കുറ്റകൃത്യങ്ങളുമായി തനിക്ക് ബന്ധമില്ലെന്നും ന്യൂയോര്‍ക്കിലായിരിക്കെയാണ് എപ്‌സ്റ്റീനുമായി കൂടിക്കാഴ്ച നടത്തുകയും മെയില്‍ അയക്കുകയും ചെയ്തതെന്നും വിശദീകരിച്ചു.

കൂടിക്കാഴ്ചകള്‍ ഔദ്യോഗികമായിരുന്നെന്നും താന്‍ ജോലി ചെയ്ത എന്‍.ജി.ഒയുടെ ഭാഗമായാണ് കണ്ടതെന്നും അദ്ദേഹം അവകാശപ്പെട്ടു.

രാഹുലിന്റേത് അടിസ്ഥാനരഹിതമായ ആരോപണമാണ്. പ്രസംഗത്തിന് ശേഷം മറുപടി കേള്‍ക്കാതെ രാഹുല്‍ ലോക്‌സഭയില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നെന്നും ഹര്‍ദീപ് സിങ് ബി.ജെ.പി ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചു.

വസ്തുതകള്‍ ജനത്തിനറിയാം. മൂന്ന് ദശലക്ഷം ഇ-മെയിലുകളാണ് എപ്സ്റ്റീന്‍ ഫയല്‍സുമായി ബന്ധപ്പെട്ട് പുറത്തുവിട്ടിരിക്കുന്നത്. യു.എന്‍ അംബാസഡറായ താന്‍ 2009 മേയ് മുതല്‍ എട്ട് വര്‍ഷക്കാലം ന്യൂയോര്‍ക്കിലായിരുന്നു.

ഈ കാലയളവില്‍ മൂന്നോ നാലോ യോഗങ്ങള്‍ നടന്നതായാണ് ഫയല്‍സില്‍ പരാമര്‍ശമുള്ളത്. ഈ സമയത്ത് പല കാരണങ്ങളാല്‍ മൂന്നോ നാലോ തവണ എപ്സ്റ്റീനെ കണ്ടിട്ടുണ്ടെന്നും പുരി പറഞ്ഞു.

അതുകൊണ്ട് തന്നെ എപ്‌സ്റ്റീന്‍ ഫയല്‍സില്‍ തന്നെ കുറിച്ച് രണ്ട് പരാമര്‍ശങ്ങളും ഒരു ഇ-മെയില്‍ കൈമാറ്റവും മാത്രമാണ് നടന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

എപ്‌സ്റ്റീനുമായുള്ള തനിക്കുണ്ടായിരുന്ന ബന്ധത്തിന് ഇരകളുടെ ലൈംഗിക പീഡനാരോപണങ്ങളുമായി ഒരു ബന്ധവുമില്ല. വിവാദമായ ഇ- മെയിലിന്റെ പകര്‍പ്പ് ലഭ്യമാണ്. ലോകം തന്നെ അക്കാര്യം കണ്ടിട്ടുണ്ടെന്നും ഹര്‍ദീപ് സിങ് പുരി പറഞ്ഞു.

‘ഇന്നൊരു യുവ നേതാവ് പാര്‍ലമെന്റില്‍ അടിസ്ഥാന രഹിതമായ ചില ആരോപണങ്ങള്‍ ഉന്നയിച്ചു. രാജ്യത്തെ പരിവര്‍ത്തനം ചെയ്യുന്ന ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ശീലമുള്ള നേതാക്കളുണ്ട്.

മറ്റൊരു തരത്തിലുള്ള രാഷ്ട്രീയ നേതാക്കളും രാജ്യത്തുണ്ട്. ഇടയ്ക്കിടെ മാത്രം രാജ്യത്തേക്ക് വരും. ആരെങ്കിലും അവര്‍ക്ക് കാര്യമായ മറുപടി നല്‍കുകയും അവര്‍ക്ക് വേണ്ട വിധത്തില്‍ ശ്രദ്ധ കൊടുക്കാതിരിക്കുകയും ചെയ്യുമ്പോള്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോകും. അത്തരത്തിലാണ് ഇന്ന് സ്വന്തം പ്രസംഗത്തിന് ശേഷം അദ്ദേഹം പോയത്’, കേന്ദ്രമന്ത്രി രാഹുലിനെ വിമര്‍ശിച്ചു.

ഇന്ന് (ബുധനാഴ്ച) രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ എപ്‌സ്റ്റീന്‍ ഫയല്‍സിനെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. വ്യവസായിയായ അനില്‍ അംബാനിയുടെ പേര് എപ്സ്റ്റീന്‍ ഫയല്‍സിലുണ്ടെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.

എന്നാല്‍ സഭയിലില്ലാത്തവരുടെ പേര് ഇവിടെ വലിച്ചിഴയ്ക്കരുതെന്ന ചെയറിന്റെ നിര്‍ദേശത്തിന് പിന്നാലെ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ പേര് എപ്സ്റ്റീന്‍ ഫയല്‍സിലുണ്ടെന്ന് രാഹുല്‍ പറയുകയായിരുന്നു.

എന്നാല്‍ തുടര്‍ന്നും രാഹുലിന്റെ സംസാരം ചെയര്‍ തടസപ്പെടുത്തുകയും കേന്ദ്ര മന്ത്രി കിരണ്‍ റിജിജു, പ്രഹ്ലാദ് ജോഷി എം.പി തുടങ്ങിയവര്‍ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

Content Highlight: Hardeep Singh Puri says he met Epstein three or four times, sent him an email, calls Rahul’s remark baffoonery

അനിത സി

ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍

We use cookies to give you the best possible experience. Learn more