| Wednesday, 11th March 2026, 7:38 am

ഇന്ത്യയ്ക്ക് ട്രോഫി ക്ഷേത്രത്തിലേക്കോ പള്ളിയിലേക്കോ ചര്‍ച്ചിലേക്കോ കൊണ്ടുപോകാം; കീര്‍ത്തി ആസാദിനെതിരെ ഹര്‍ഭജന്‍

ശ്രീരാഗ് പാറക്കല്‍

ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന് ശേഷം കിരീടവുമായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പരിശീലകന്‍ ഗൗതം ഗംഭീറും ഐ.സി.സി ചെയര്‍മാന്‍ ജയ് ഷായും അഹമ്മദാബാദിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു.

എന്നാല്‍ മുന്‍ ഇന്ത്യന്‍ താരവും ലോക് സഭ മെമ്പറുമായ കീര്‍ത്തി ആസാദ് ഈ വിഷയത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ താരത്തിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ സ്പിന്നറും രാഷ്ട്രീയ പ്രവര്‍ത്തകനുമായി ഹര്‍ഭജന്‍ സിങ്.

ലോകകപ്പ് വിജയത്തിന് ശേഷം കിരീടവുമായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പരിശീലകന്‍ ഗൗതം ഗംഭീറും ഐ.സി.സി ചെയര്‍മാന്‍ ജയ് ഷായും അഹമ്മദാബാദിലെ ഹനുമാന്‍ ക്ഷേത്രത്തില്‍

കീര്‍ത്തി ആസാദ് ഇതൊരു രാഷ്ട്രീയ വിഷയമാക്കാന്‍ ശ്രമിക്കുകയാണെന്നും ഇന്ത്യന്‍ ടീമിന് ട്രോഫി ക്ഷേത്രത്തിലേക്കോ, പള്ളിയിലേക്കോ, ചര്‍ച്ചിലേക്കോ കൊണ്ടുപോകാനുള്ള എല്ലാ അവകാശവുമുണ്ടെന്നും ഹര്‍ഭന്‍ പറഞ്ഞു. മതങ്ങളെല്ലാം തുല്യമാണെന്ന് വിശ്വസിക്കുന്നുവെന്നും ദൈവങ്ങള്‍ വ്യത്യസ്തമായിരിക്കാം പക്ഷം പാത ഒന്നുതന്നെയാണെന്നും മുന്‍ സ്പിന്നര്‍ കൂട്ടിച്ചേര്‍ത്തു. എ.ഐ.എന്നോട് സംസാരിക്കുകയായിരുന്നു ഹര്‍ഭജന്‍.

ഹര്‍ഭജന്‍ പറഞ്ഞത്.

‘കീര്‍ത്തി ആസാദ് ഇതൊരു രാഷ്ട്രീയ വിഷയമാക്കാന്‍ ശ്രമിക്കുകയാണ്. ഇന്ത്യന്‍ ടീമിന് ട്രോഫി ക്ഷേത്രത്തിലേക്കോ, പള്ളിയിലേക്കോ, ചര്‍ച്ചിലേക്കോ, അവര്‍ തെരഞ്ഞെടുക്കുന്ന ഏത് ആരാധനാലയത്തിലേക്കോ കൊണ്ടുപോകാനുള്ള എല്ലാ അവകാശവുമുണ്ട്. വിജയത്തിനായുള്ള അവരുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിച്ചതിന് നന്ദി പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്നതില്‍ എന്താണ് തെറ്റ്?

സഹ ക്രിക്കറ്റ് കളിക്കാരില്‍ നിന്ന് ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുന്നത് നിരാശാജനകമാണ്. ചിലര്‍ കളിയെക്കാള്‍ രാഷ്ട്രീയത്തിന് മുന്‍ഗണന നല്‍കുന്നതായി തോന്നുന്നു. അതിലും നിരാശാജനകമായ കാര്യം അദ്ദേഹം ഒരു കായികതാരമാണ് എന്നതാണ്.

വിശ്വാസത്തില്‍, എല്ലാ മതങ്ങളും തുല്യമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ദൈവങ്ങള്‍ വ്യത്യസ്തമായിരിക്കാം, പാത ഒന്നുതന്നെയാണ്. അവര്‍ ഒരു ക്ഷേത്രത്തിലോ, പള്ളിയിലോ, ചര്‍ച്ചിലോ സന്ദര്‍ശിച്ചാലും എല്ലാം ഒന്നുതന്നെയാണ്,’ ഹര്‍ഭജന്‍ സിങ് പറഞ്ഞു.

കീര്‍ത്തി ആസാദ് പറഞ്ഞത്.

‘ഇന്ത്യന്‍ ടീം റെപ്രസെന്റ് ചെയ്യുന്നത് മൊത്തം ഇന്ത്യയെയാണ് അല്ലാതെ സൂര്യകുമാര്‍ യാദവിന്റെയോ ജയ് ഷായുടെയോ കുടുംബത്തെയല്ല. സിറാജ് കപ്പും കൊണ്ട് പള്ളിയില്‍ പോയില്ലല്ലോ, ടൂര്‍ണമെന്റിന്റെ താരമായിട്ടും സഞ്ജു കപ്പും കൊണ്ട് ചര്‍ച്ചില്‍ പോയോ? എന്തിനാണ് വേള്‍ഡ് കപ്പിനെ മതത്തില്‍ കൊണ്ട് കെട്ടുന്നത്? കപ്പ് 140 കോടി ഇന്ത്യക്കാരുടേതുമാണ്, ഏതെങ്കിലും മതത്തിന്റെയല്ല,’ കീര്‍ത്തി ആസാദ്.

Content Highlight: Harbhajan Singh Criticize Kirti Azad

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more