| Monday, 30th October 2017, 8:03 pm

ഹാദിയ ഒരിക്കലും ലൗ ജിഹാദിന് ഇരയല്ല; വീഡിയോ അടക്കമുള്ള തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും രാഹുല്‍ ഈശ്വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഹാദിയ കേസില്‍ ലൗജിഹാദ് നടന്നിട്ടില്ലെന്ന് രാഹുല്‍ ഈശ്വര്‍, കേസില്‍ ഹാദിയ സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ഹാദിയയുടെ വീട്ടില്‍ താന്‍ പോയപ്പോഴുള്ള വീഡിയോ അടക്കമുള്ള തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും രാഹുല്‍ പ്രതികരിച്ചു.

ഹാദിയയെ നേരിട്ട് നവംബര്‍ 27 ന് മൂന്ന് മണിക്ക് മുന്‍പ് ഹാജരാക്കണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. അടച്ചിട്ട കോടതിയില്‍ വാദം കേള്‍ക്കണമെന്ന ഹാദിയയുടെ അച്ഛന്റെ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു.

ഹാദിയയുടെ നിലപാട് അറിഞ്ഞശേഷം എന്‍.ഐ.എയുടേയും അച്ഛന്റേയും വാദം കേള്‍ക്കും. ക്രമിനലിനെ പ്രണയിക്കരുതെന്ന് നിയമമുണ്ടോയെന്ന് കേസ് പരിഗണിക്കവേ സുപ്രീം കോടതി ചോദിച്ചു. ക്രിമിനലാണെങ്കിലും വിവാഹമാകാം. ക്രിമിനലിനെ വിവാഹം കഴിക്കരുതെന്ന് ഏത് നിയമത്തിലാണ് ഉള്ളതെന്നും സുപ്രീം കോടതി ചോദിച്ചിരുന്നു.


Also Read ‘കണ്ടതും കേട്ടതും ഒന്നുമല്ല, അതുക്കും മേലെയാണ് രാഹുല്‍ എന്ന മനുഷ്യന്‍’; ‘നിര്‍ഭയ’യുടെ സഹോദരനെ പൈലറ്റാക്കാന്‍ ആരുമറിയാതെ സഹായിച്ചത് രാഹുല്‍ ഗാന്ധി; തുറന്ന് പറഞ്ഞ് നിര്‍ഭയയുടെ അമ്മ


പ്രായപൂര്‍ത്തിയായതിനാല്‍ പെണ്‍കുട്ടിയുടെ അഭിപ്രായത്തിന് പ്രാധാന്യം നല്‍കണമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ഹാദിയയുടെ വിവാഹം റദ്ദ് ചെയ്ത ഹൈകോടതി വിധിക്കെതിരായി ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹരജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

ഷെഫിന്‍ ജഹാനെതിരായ എന്‍.ഐ.എ അന്വേഷണ റിപ്പോര്‍ട്ട് കോടതി പരിശോധിച്ച് വരികയാണ്. ഷെഫിനെതിരായ അന്വേഷണത്തിന്റെ ആദ്യ റിപ്പോര്‍ട്ട് എന്‍.ഐ.എ കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ഷെഫിന്‍ ജഹാന് ഭീകരബന്ധം ആരോപിച്ച് ഹാദിയയുടെ പിതാവ് നല്‍കിയ ഹരജിയും പരിഗണനയ്ക്കെടുത്തേക്കും. ഷെഹിന് ഭീകരബന്ധമുണ്ടെന്നും ഹാദിയയുടെ പേരില്‍ പോപ്പുലര്‍ ഫ്രണ്ട് പണപ്പിരിവ് നടത്തുകയായിരുന്നെന്നും അച്ഛന്‍ ആരോപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more