| Tuesday, 25th June 2019, 6:06 pm

'ജയിലിലെ പെരുമാറ്റം മതിപ്പുള്ളത്'; ഗുര്‍മീത് റാം റഹീമിന് പരോളിന് അവകാശമുണ്ടെന്ന് ഹരിയാന സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹരിയാന: ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ പരോള്‍ സംബന്ധിച്ച് ഇതുവരെയും തീരുമാനമെടുത്തിട്ടില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. എന്നാല്‍ പരോളിനെ അനുകൂലിക്കുന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

പരോള്‍ സംബന്ധിച്ച് ‘ഇവിടെ കുറച്ച് നിയമ നടപടി ക്രമങ്ങളൊക്കെയുണ്ട്. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്. നമുക്ക് ആരെയും ഇതില്‍ നിന്നും തടയാന്‍ കഴിയില്ല. എന്നാല്‍ ഗുര്‍മിതിന്റെ പരോള്‍ നല്‍കുന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനമായില്ല. എന്നായിരുന്നു മനോഹര്‍ ലാല്‍ ഖട്ടര്‍ പ്രതികരിച്ചത്.

ഗുര്‍മീതിന്റെ ജയിലിലെ പെരുമാറ്റം മതിപ്പുള്ളതാണെന്നും അതിനാല്‍ അദ്ദേഹത്തിന് പരോളിന് അവകാശമുണ്ടെന്നുമാണ് ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാരിന്റെ അഭിപ്രായം.

ശിക്ഷിക്കപ്പെട്ട എല്ലാ കുറ്റവാളികള്‍ക്കും അവകാശങ്ങളുണ്ടെന്നാണ് ഹരിയാന ജയില്‍ മന്ത്രി കെ.എല്‍ പന്‍വര്‍ അഭിപ്രായപ്പെട്ടു.

‘മാത്രമല്ല അദ്ദേഹത്തിന് പരോളിന് അപേക്ഷിക്കാനുള്ള എല്ലാവിധ അവകാശവുമുണ്ട്. അയാള്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. നമ്മളത് കമ്മീഷണര്‍ക്ക് ഫോര്‍വേഡും ചെയ്തു, റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലേ തുടര്‍ നടപടികള്‍ സാധ്യമാവൂ’, മന്ത്രി പറഞ്ഞു.

കൊലപാതക, ബലാല്‍സംഗ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആള്‍ദൈവം ഗുര്‍മീത് രാം റഹിം സിങ്ങിന് 20 വര്‍ഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. അതില്‍ ഒരു വര്‍ഷം മാത്രമാണ് ഇപ്പോള്‍ പൂര്‍ത്തിയായത്.

ഗുര്‍മീതിന്റെ പരോള്‍ അപേക്ഷ ജയില്‍ സൂപ്രണ്ട് ശരിവെച്ചിരുന്നു. ജയില്‍ നിയമങ്ങളൊന്നും ഇതുവരെ ലംഘിക്കാത്തയാളാണ് ഗുര്‍മീതെന്നും ഇയാള്‍ കൊടും കുറ്റവാളിയല്ലെന്നുമായിരുന്നു സൂപ്രണ്ടിന്റെ സാക്ഷ്യപ്പെടുത്തല്‍.

Latest Stories

We use cookies to give you the best possible experience. Learn more