| Monday, 22nd October 2012, 1:58 pm

ടോം ജോസിനെതിരെ ഉടന്‍ നടപടിയില്ല; വിശദീകരണം തേടും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍ പദ്ധതിയില്‍ ഇ. ശ്രീധരന്റെ അധികാരച്ചുമതല ചോദ്യം ചെയ്ത് ഡി.എം.ആര്‍.സി.ക്ക് കത്തയച്ച പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കൊച്ചി മെട്രോ മുന്‍ എം.ഡി.യുമായ ടോം ജോസിനോട് വിശദീകരണം തേടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ടോമിന്റെ നടപടി സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായിരുന്നുവെന്ന് യോഗം വിലയിരുത്തി. യോഗത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് ടോമിനെതിരെ ആഞ്ഞടിച്ചു.[]

കൊച്ചി മെട്രോ ഡി.എം.ആര്‍.സിയെ ഏല്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ ആവര്‍ത്തിച്ച് പറയുന്ന വേളയില്‍ തന്നെ ശ്രീധരന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തുകൊണ്ട് ടോം ജോസ് കേന്ദ്രത്തിന് അയച്ച കത്ത് പുറത്തായിരുന്നു. ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരും സി.പി.ഐ.എം നേതാവും രാജ്യസഭാ എം.പിയുമായ പി.രാജീവുമാണ് കത്ത് പുറത്ത് വിട്ടത്.

ഡി.എം.ആര്‍.സിയുടെ ഉപദേശകന്‍ മാത്രമായ ഇ.ശ്രീധരന് കൊച്ചി മെട്രോ നടത്തിപ്പില്‍ എന്ത് പങ്കാണുള്ളതെന്ന് കാണിച്ചാണ് ടോം ജോസ് കൊച്ചി മെട്രോ കോര്‍പ്പറേഷന്‍ ചെയര്‍മാനായ സുധീര്‍ കൃഷ്ണയ്ക്ക് കത്തയച്ചത്.

മെട്രോയില്‍ ഇ. ശ്രീധരന്റെ അധികാരങ്ങള്‍ അറിയാമായിരുന്നിട്ടും നഗരവികസന മന്ത്രാലയം പ്രിന്‍സിപ്പല്‍ സെക്രട്ടറി സുധീര്‍ കൃഷ്ണയ്ക്ക് ടോം ജോസ് കത്ത് അയച്ചത് ഏറ്റവും വലിയ മര്യാദകേടും അച്ചടക്ക ലംഘനവുമാണെന്ന് മന്ത്രി ആര്യാടന്‍ ആവര്‍ത്തിച്ചു.

ടോം ജോസ് കത്തയച്ചതിന് പിന്നില്‍ സര്‍ക്കാരിന് ബന്ധമില്ലെന്ന് പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞ് ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു. ശ്രീധരന് അവഹേളനം ഉണ്ടാക്കുന്ന രീതിയില്‍ ടോം ജോസ് കത്തയച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറഞ്ഞു.

We use cookies to give you the best possible experience. Learn more