ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യാൻ സാധ്യതയില്ലെന്ന് റിപ്പോർട്ടുകൾ. ലോക് ഭവനിലെത്തി ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശ വാദം വിജയ് ഉയർത്തിയിരുന്നു. ഇതിനു പിറകെയാണ് സർക്കാർ രൂപീകരിക്കാനാകില്ലെന്ന ഗവർണറുടെ പ്രതികരണം.
ഭരണത്തിലേറാൻ ആവശ്യമായ 118 സീറ്റുകൾ ഉറപ്പിക്കാൻ ടി.വി.കെ സഖ്യത്തിന് കഴിയാതെ വന്നതോടെയാണ് ഗവർണർ വിയോജിപ്പറിയിച്ചത്. 118 എം.എൽ.എമാരുടെ പിന്തുണ ഇല്ലാതെ സർക്കാർ രൂപീകരിക്കാൻ കഴിയില്ലെന്ന് ഗവർണർ തീർത്തുപറഞ്ഞതോടെയാണ് വിജയ് വെട്ടിലായത്.
108 സീറ്റുകൾ നേടിയ ടി.വി.കെയ്ക്ക് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ 113 നിയമസഭാ അംഗങ്ങളുടെ മാത്രം പിന്തുണ നേടാനായ ടി.വി.കെയ്ക്ക് ഇനിയും അഞ്ച് എം.എൽ.എമാരുടെ പിന്തുണവേണം. സി.പി.ഐ, സി.പി.ഐ.എം തുടങ്ങിയ പാർട്ടികളുടെയും പിന്തുണ വിജയ് തേടിയിരുന്നെങ്കിലും പാർട്ടികൾ ഇതുവരെ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം കോൺഗ്രസ് ടി.വി.കെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചാൽ ഡി.എം.കെ ഇന്ത്യ മുന്നണിയിൽ നിന്നും പിൻവാങ്ങുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
മുസ്‌ലിം ലീഗും ഡി.എം.കെ സഖ്യത്തിൽ നിന്നും പിന്മാറില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ‘ഇന്നലെയും ഇന്നും സ്റ്റാലിനൊപ്പമാണ്. നാളെയും മുസ്‌ലിം ലീഗ് സ്റ്റാലിന് ഒപ്പമായിരിക്കും’ മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ പറഞ്ഞു.
Content Highlight: Governor says government cannot be formed without absolute majority; Vijay will not be sworn in tomorrow