| Monday, 13th April 2026, 8:40 pm

പാട്ടുകളിലും പൂത്തുലയുന്ന കണിക്കൊന്ന

ഗോപകുമാര്‍ പൂക്കോട്ടൂര്‍

അതിജീവനത്തിന്റെ അടയാളമാണ് കണിക്കൊന്ന. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം. മേടമാസത്തില്‍ പൂത്തുലഞ്ഞ് വിഷുക്കണിയൊരുക്കുന്ന ഈ ഇടത്തരം ഇലപൊഴിയും വൃക്ഷം മലയാളിക്ക് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാണ്.

ഉരുകുന്ന വേനലില്‍ വിരിയുന്ന മഞ്ഞക്കണിക്കൊന്നയും അതിന്റെ സൗന്ദര്യവും ആദ്യകാലം മുതല്‍ക്കേ സാഹിത്യത്തിലും സിനിമയിലും പ്രതിപാദ്യവിഷയങ്ങളാണ്. വേനലില്‍ സ്വര്‍ണത്തിന്റെ നിധി ശേഖരം തരുന്ന വൃക്ഷം എന്നാണ് കൊന്നകളെപ്പറ്റി പുരാണങ്ങളില്‍ പറയുന്നത്.

എന്നാല്‍ ആധുനിക മലയാള സാഹിത്യ കലാ സൃഷ്ടികളില്‍ പ്രണയത്തിന്റെയും പ്രകൃതി സൗന്ദര്യത്തിന്റെയും പ്രതിരൂപമായാണ് കണിക്കൊന്ന കാവ്യചാരുതയോടെ വിരിഞ്ഞുനില്‍ക്കുന്നത്. നിരവധി കവിതകളിലും ചലചിത്രഗാനങ്ങളിലും ആല്‍ബങ്ങളിലും കണിക്കൊന്നയെക്കുറിച്ച് പരാമര്‍ശമുണ്ട്.

വിഷുവിന് കണികണ്ടുണരുവാന്‍ മലയാളി ഉപയോഗിക്കുന്ന പ്രകൃതി വിഭവങ്ങളില്‍ പ്രധാനമാണ് കണിക്കൊന്ന. അതുകൊണ്ടു തന്നെയാണ് ‘കാസ്സിയ ഫിസ്റ്റുല‘ എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്ന ഈ പുഷ്പത്തിന് കണിക്കൊന്ന എന്ന പേരുവന്നതും. മലയാളിയുടെ കാര്‍ഷികോത്സവമായ വിഷു എന്നും സിനിമയ്ക്കും ഗാനങ്ങള്‍ക്കും പ്രമേയമായിട്ടുണ്ട്.

കണിക്കൊന്നയ്ക്ക് വിഷു ആഘോഷത്തോടുള്ള ഇഴപിരിക്കാനാകാത്ത ബന്ധവും കണികാണല്‍ ചടങ്ങും ഓര്‍മിപ്പിക്കുന്ന ഗാനം ‘ഒരു അഭിഭാഷകന്റെ കേസ് ഡയറി’ എന്ന ചിത്രത്തില്‍ കാണാം…

കണിക്കൊന്നകള്‍ പൂക്കുമ്പോള്‍
മണിത്തൊങ്ങലും ചാര്‍ത്തുമ്പോള്‍
ആരേകും വിഷുക്കണി

ഒരു അഭിഭാഷകന്റെ കേസ് ഡയറി (1995) ഷിബു ചക്രവര്‍ത്തി, രവീന്ദ്രന്‍, സുജാത

താഴേക്ക് തൂങ്ങികിടക്കുന്ന മഞ്ഞപ്പൂക്കളാണ് കണിക്കൊന്നയെ ആകര്‍ഷകമാക്കുന്നത്. പൂക്കളുടെ ഈ ഘടനകൊണ്ടാണ് ‘ഇന്ത്യന്‍ ലര്‍ബനം’ എന്ന ഇംഗ്ലീഷ് പേര് ലഭിച്ചത്. സംസ്‌കൃതത്തില്‍ പീതപുഷ്പി, കിതമാല, രാജവൃക്ഷം എന്നി പേരുകളിലും കണിക്കൊന്ന അറിയപ്പെടുന്നു. തമിഴില്‍ കൊന്നൈ എന്നാണ് അറിയപ്പെുന്നത്.

സ്വര്‍ണവര്‍ണമണിഞ്ഞ് സുന്ദരിയായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന കൊന്നപ്പൂവ് എങ്ങനെയുണ്ടെന്ന് അന്വേഷിക്കുകയും വര്‍ണിക്കുകയുമാണ് 1963ല്‍ പുറത്തിറങ്ങിയ ‘അമ്മയെ കാണാന്‍’ എന്ന ചിത്രത്തിലെ മനോഹരമായ ഗാനം.

കൊന്നപ്പൂവേ കൊങ്ങിണിപ്പൂവേ
ഇന്നെന്നെ കണ്ടാല്‍ എന്തുതോന്നും കിങ്ങിണിപ്പൂവേ

അമ്മയെ കാണാന്‍ (1963) പി. ഭാസ്‌കരന്‍, കെ. രാഘവന്‍, എസ്. ജാനകി

കേരളത്തിന്റെ മാത്രമല്ല തായ്‌ലന്റിന്റെയും ദേശീയ പുഷ്പമാണ് കണിക്കൊന്ന. കൂടാതെ നിരവധി ഏഷ്യന്‍ രാജ്യങ്ങളില്‍ കണിക്കൊന്ന വിരിയാറുണ്ട്. പടിഞ്ഞാറ് പാകിസ്ഥാന്‍ മുതല്‍ കിഴക്ക് മ്യാന്‍മാര്‍, തെക്ക്, ശ്രീലങ്ക വരെയും ഈ വൃക്ഷം കാണപ്പെടുന്നു. എന്നാലും കൊന്നപ്പൂ എന്നു കേള്‍ക്കുമ്പോള്‍ മലയാളിക്ക് ആദ്യം ഓര്‍മ വരിക കേരളം തന്നെ.

കൊന്നപ്പൂ പൂക്കുന്ന മലയാളനാടിനെക്കുറിച്ചുള്ള വര്‍ണനയും ഗൃഹാതുരത നല്‍കുന്ന വിവരണവുമായാണ് ‘അരയന്നങ്ങളുടെ വീട്’ എന്ന ചിത്രത്തില്‍ കണിക്കൊന്ന കടന്നുവരുന്നത്.

കൊന്നപ്പൂ പൂക്കുന്ന എന്റെ നാട്ടില്‍
പൊന്നാര്യന്‍ കൊയ്യുന്നൊരെന്റെ നാട്ടില്‍
വളര്‍മാവിന്‍ കൊമ്പത്തെ കുഞ്ഞുകൂട്ടില്‍
ഹരിനാമം ചൊല്ലുന്നൊരമ്മയുണ്ടേ

അരയന്നങ്ങളുടെ വീട് (2000) ഗിരീഷ് പുത്തഞ്ചേരി, രവീന്ദ്രന്‍, ചിത്ര

പൊന്നുരുകും വെയില്‍ ചൂടില്‍ വിരിഞ്ഞ കണിക്കൊന്ന മരത്തില്‍ താലി ചാര്‍ത്തും വിധം സ്വര്‍ണവര്‍ണമണിഞ്ഞതിനെ പുലരിയില്‍ സൂര്യനുദിച്ചതിനോട് സാമ്യപ്പെടുത്തി മനോഹരമായി വര്‍ണിക്കുകയാണ് ‘മഴവില്‍ക്കാവടി’ എന്ന ചിത്രത്തില്‍

മൈനാകപ്പൊന്‍
മുടിയില്‍പൊന്നുരുകി
തൂവിപ്പോയ്
വിഷുക്കണിക്കൊന്നപോലും
താലിപ്പൊന്‍പ്പൂവണിഞ്ഞു

മഴവില്‍ക്കാവടി (1989) കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ജോണ്‍സണ്‍, ജി. വേണുഗോപാല്‍

ഇതിനു സമാനമായ വര്‍ണന മറ്റൊരു തരത്തില്‍ അവതരിപ്പിക്കുകയാണ് ‘ആനച്ചന്തം’ എന്ന സിനിമയില്‍. കറുത്തിരുണ്ട മാനത്ത് സുര്യനുദിച്ചതിനെ കണിക്കൊന്ന പൂത്തതിനോട് ഉപമിക്കുകയാണ് ആനച്ചന്തം എന്ന ചിത്രത്തിലെ ആമുഖഗാനം.

ശ്യാമ വാനിലേതോ
കണിക്കൊന്ന പൂത്തുവോ
സ്വര്‍ണമല്ലി പൂവിടര്‍ന്നുവോ

ആനച്ചന്തം (2006) പി.സി. അരവിന്ദന്‍, ജെയ്‌സണ്‍ ജെ. നായര്‍, ജി. വേണുഗോപാല്‍

ആഗോളതാപനം നമ്മുടെ കാലാവസ്ഥയില്‍ ഉണ്ടാക്കിയ വ്യതിയാനം കുറച്ചൊന്നുമല്ല മലയാളിയുടെ കാര്‍ഷിക സംസ്‌കൃതിയെയും മഴവിതരണത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഞാറ്റുവേലകളെയും സ്വാധീനിച്ചിട്ടുള്ളത്.

കാലം തെറ്റിപൂക്കുന്ന തേന്മാവും സുഗന്ധം പരത്താനാവാതെ വാടിക്കരിയുന്ന ഇലഞ്ഞിയും പ്രകൃയിലെ മാറ്റത്തിന്റെ മാപിനികളാണ്. ദ്വിവര്‍ഷി സസ്യമായ കണിക്കൊന്നമരം വിഷുവിന് മുമ്പേ പലവട്ടം പൂക്കുന്നത് ദുസ്സൂചനകളാണ് സമ്മാനിക്കുന്നത്.

പോയ കാലത്തെ ഐശ്വര്യത്തിന്റെ കണികൊന്ന പൂത്ത നാള്‍വഴികളെ ഗൃഹാതുരതയോടെ ഇന്നും ഓര്‍മപ്പെടുത്തുകയാണ് 1993ല്‍ പുറത്തിറങ്ങിയ ‘മിഥുനം’ എന്ന ചിത്രത്തില്‍ ഒ.എന്‍.വി രചിച്ച ഈ മനോഹരഗാനം. പ്രണയിനികളുടെ കാത്തിരിപ്പിനെ കൂടി പാട്ട് കാര്‍ഷിക വിളവെടുപ്പുമായും താരതമ്യപ്പെടുത്തുന്നത് കാണാം.

ഞാറ്റുവേലക്കിളിയേ നീ പാട്ടുപാടി വരുമോ
കൊന്ന പൂത്ത വഴിയില്‍
പൂവെള്ളു മൂത്ത വഴിയില്‍
കാത്തുനില്‍പു ഞാനീ പൂത്തിലഞ്ഞിചോട്ടില്‍ തനിയെ…

മിഥുനം (1993) ഒ.എന്‍.വി, എം.ജി. രാധാകൃഷ്ണന്‍, എം.ജി. ശ്രീകുമാര്‍

ഉത്സവങ്ങളുടെ പെരുമഴക്കാലം കൂടിയാണ് വിഷുക്കാലം. മേടമാസമെത്തിയാല്‍ പൂരവും വേലയും കൊടിയേറുന്ന കാവുകളിലും ക്ഷേത്രത്തിലും എന്നു വേണ്ട തൊടിയിലും നാട്ടിടവഴികളിലും വരെ കണ്ണിന് കുളിര്‍മയേകി കണിക്കൊന്ന വിരിഞ്ഞുനില്‍ക്കും എന്ന് പറഞ്ഞത് ഗിരീഷ് പുത്തഞ്ചേരിയാണ്.

മേടപൊന്നണിയും കൊന്നപ്പൂക്കളുമായ്
പീലിക്കാവുകളില്‍ താലപ്പൂപ്പൊലിയായ്
തങ്കത്തേരിലേറി കുളിരന്തിത്താരകങ്ങള്‍

ദേവാസുരം (1993) ഗിരീഷ് പുത്തഞ്ചേരി, എം.ജി. രാധകൃഷ്ണന്‍, എം.ജി. ശ്രീകുമാര്‍ – അരുന്ധതി.

മലയാളസിനിമാ ഗാനങ്ങളില്‍ സ്ത്രീ-പുരുഷസൗന്ദര്യത്തിന്റെയും ധീരതയുടെയും പ്രതീകമായാണ് ഏറെയും കണിക്കൊന്ന കടന്നുവന്നിട്ടുണ്ട്. 1989ല്‍ പുറത്തിറങ്ങിയ ‘ഒരു വടക്കന്‍ വീരഗാഥ’യിലും 2009ല്‍ പുറത്തിറങ്ങിയ ‘കേരളവര്‍മ പഴശ്ശിരാജ’യിലും ഇത്തരം ശക്തമായ ഉപമകള്‍ കാണാം.

വടക്കന്‍പാട്ടിലെ ചേകവന്‍മാരുടെ സൗന്ദര്യത്തെയും ധീരതയെയും പ്രകീര്‍ത്തിക്കാന്‍ ഉപയോഗിച്ച ഉപമയായാണ് ‘ഒരു വടക്കന്‍ വീരഗാഥ’യില്‍ കളരിവിളക്ക് തെളിഞ്ഞതാണോ എന്ന ഗാനത്തിലൂടെ കണിക്കൊന്ന കടന്നുവരുന്നത്. ഒരു പക്ഷേ കെ. ജയകുമാര്‍ രചിച്ച ഈ ഗാനം തന്നെയാണ് കണിക്കൊന്നയെ പുരുഷസൗന്ദര്യത്തോട് ഉപമിച്ച ലക്ഷണമൊത്ത ചലചിത്രഗാനവും.

കളരിവിളക്കു തെളിഞ്ഞതാണോ
കൊന്നമരം പൂത്തുലഞ്ഞതാണോ
മാനത്തുനിന്നെങ്ങാനും വന്നതാണോ
കുന്നത്ത് സൂര്യന്‍ ഉദിച്ചതാണോ

ഒരു വടക്കന്‍ വീരഗാഥ (1989) കെ. ജയകുമാര്‍, ബോംബെ രവി, കെ.എസ്. ചിത്ര

ഇതിനു സമാനമായ ഉപമ തന്നെയാണ് ‘കേരളവര്‍മ പഴശ്ശിരാജ’യിലും കടന്നുവരുന്നത്. എന്നാല്‍ ഇവിടെ ഉപമിച്ചത് സ്ത്രീ സൗന്ദരത്തോടാണ് എന്നുമാത്രം. ഒ.എന്‍.വിയാണ് ഈ ഗാനം രചിച്ചത്.

കുന്നത്തെ കൊന്നക്കും പൊന്‍മോതിരം
ഇന്നേതോ തമ്പുരാന്‍ തന്നേ പോയേ
പല്ലക്കിലേറി വന്നു രാവില്‍ പഞ്ചമിതിങ്കളോ
കൂടെ വന്നു വരവേല്‍ക്കുകയായോ
കുരവയിട്ടു കിളികള്‍ വഴിനീളെ
വരിനെല്‍ക്കതിരാടാ വയലണിഞ്ഞു ഒരു നവവധുപോലെ

കേരളവര്‍മ പഴശ്ശിരാജ (2009) ഒ.എന്‍.വി, ഇളയരാജ, കെ.എസ്. ചിത്ര

2009ല്‍ പുറത്തിറങ്ങിയ ‘ഭാഗ്യദേവത’ എന്ന ചിത്രത്തിലെ ”സ്വപ്നങ്ങള്‍ കണ്ണെഴുതിയ മത്സ്യകന്യകേ..” എന്ന ഗാനത്തില്‍ സ്ത്രീയെ കൊന്നപ്പൂവിനോട് സാദൃശ്യപ്പെടുത്തുന്നുണ്ട്. പൊന്നെന്നു വേണ്ട മിന്നുന്നതെന്തിനാക്കാളും വിലപ്പെട്ട കൊന്നപ്പൂവായാണ് ഈ ഗാനത്തിലും സ്ത്രീയെ താരതമ്യപ്പെത്തുന്നത്.

പൊന്നും മിന്നും മൂടാനില്ലെങ്കിലും കൊന്നപ്പൂവല്ലേ നീയെന്നും മുന്നില്‍

ഭാഗ്യദേവത (2009) വയലാര്‍ ശരത്കുമാര്‍, രാഹുല്‍ നമ്പ്യാര്‍-ചിത്ര

2008ല്‍ പുറത്തിറങ്ങിയ ‘കഥ പറയുമ്പോള്‍’ എന്ന ചിത്രത്തിലെ ഗാനത്തിലും മണിക്കൊന്ന കണിവച്ച തമ്പുരാട്ടിയെക്കുറിച്ചുള്ള പരാമര്‍ശത്തോടെ കണിക്കൊന്ന കടന്നു വരുന്നുണ്ട്.

മാമ്പുള്ളിക്കാവില്‍ മരതകകാവില്‍
മണിക്കൊന്ന കണി വച്ച തമ്പുരാട്ടീ
മഞ്ഞളിന്‍ നിറം കൊണ്ടും
മൈക്കണ്ണിന്‍മുനകൊണ്ടും
മദനനെ മയക്കുന്ന തമ്പുരാട്ടീ

കഥ പറയുമ്പോള്‍ (2007) ഗിരീഷ് പുത്തഞ്ചേരി, എം. ജയചന്ദ്രന്‍, വിനീത് ശ്രീനിവാസന്‍

കാറ്റിലാടിയാടി നില്‍ക്കുന്ന മേടമാസത്തിലെ സ്വര്‍ണമായി പ്രണയിനിയെകൊന്നപ്പൂവിനോട് സാദൃശ്യപ്പെടുത്തുകയാണ് ‘താവളം’ എന്ന ചിത്രത്തില്‍

കൊന്നപ്പൂപോലെ എന്‍ മുന്നില്‍
കാറ്റിലാടിയാടിയാടി നില്‍ക്കും
മേടത്തിന്‍ തങ്കം നീയെന്നോമലേ…

താവളം (2008) വയലാര്‍ ശരത്ചന്ദ്ര വര്‍മ, നതേഷ് ശങ്കര്‍, മധു ബാലകൃഷ്ണന്‍

ഇതിനു സമാനമായ വര്‍ണന 1983ല്‍ പുറത്തിറങ്ങിയ ‘ആദ്യത്തെ അനുരാഗം’ എന്ന സിനിമയിലെ ഗാനത്തിലുമുണ്ട്.

മഞ്ഞകണിക്കൊന്ന പൂവുകള്‍ ചൂടും
മേടപ്പുലരിപ്പെണ്ണേ
ഇന്നു തിന്നെ അണിയിച്ചൊരുക്കാന്‍
വന്നുവല്ലോ വസന്തം വസന്തം

ആദ്യത്തെ അനുരാഗം (1983) മധു ആലപ്പുഴ, രവീന്ദ്രന്‍, എസ്. ജാനകി

കണിക്കൊന്നയും സത്രീ സൗന്ദര്യവര്‍ണനയും മലയാളഗാനങ്ങളില്‍ കുറച്ചൊന്നുമല്ല പ്രമേയമാക്കിയിട്ടുള്ളത്. ‘കിന്നരിപ്പുഴയോരത്ത്’, ‘കൂടറിയാതെ’ എന്നി ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കും കണിക്കൊന്ന പ്രമേയങ്ങളാണ്.

കൊന്നപ്പൂപ്പൊന്‍നിറം മെയ്യില്‍ മുത്താരം
കുടമുല്ലത്തേന്‍കണം ചിറ്റും കിന്നാരം
മുഖമൊരമ്പിളി കണിയുണര്
കനവില്‍ കാല്‍ത്തളയില്‍ കനകമണികളുമായ്

കിന്നരിപ്പുഴയോരത്ത് (1994) ഗിരീഷ് പുത്തഞ്ചേരി, എം.ജി. രാധാകൃഷ്ണന്‍, കെ.എസ്. ചിത്ര

കുന്നും കൊന്നപ്പൂവും മിന്നും കണ്ണെ
പെണ്ണെ നിന്നെ കണികാണാന്‍
എന്നും എന്നില്‍ മോഹം
മനസ്സിനകത്തും യൗവനം
നിറമയിലാടും പുവനം
ഇനിയൊരുവട്ടം ഇന്നൊരു മുത്തം താ

കൂടറിയാതെ (2001) വില്‍സണ്‍ എം.ജി. ശ്രീകുമാര്‍

കണിക്കൊന്ന വിരിഞ്ഞുനില്‍ക്കുന്നതു പോലെ കല്യാണപുതുമാരന്‍ പൊട്ടിച്ചിരിക്കുന്നതായി വിവരിക്കുകയാണ്. കണിക്കൊന്നപ്പൂവിന്റെ ഇതളുകകള്‍ വിരിഞ്ഞുനില്‍ക്കുന്നതിനെ പുരുഷസൗന്ദര്യത്തോട് വര്‍ണിക്കുയാണ് ഇവിടെയും. 1972ല്‍ പുറത്തിറങ്ങിയ ‘കണ്ടവരുണ്ടോ’ എന്ന ചിത്രത്തിലും സമാനമായ ഉപമകള്‍ കാണാം.

കണിക്കൊന്നപോല്‍
പൊട്ടിച്ചിരിക്കും
മാരന്‍വിരുന്നുവന്നു
രാവില്‍വിരുന്നുവന്നു
പടര്‍ന്നു നിന്നു മാറില്‍
പടര്‍ന്നു നിന്നു

കണ്ടവരുണ്ടോ (1972) ആര്‍.കെ. ശേഖര്‍, ശ്രീകുമാരന്‍ തമ്പി, എല്‍.ആര്‍. ഈശ്വരി, കോറസ്

കണിക്കൊന്നയെ വിവാഹവേളയുമായി ബന്ധപ്പെടുത്തി ഒ.എന്‍.വിയുടെ വര്‍ണന 1987ല്‍ പുറത്തിറങ്ങിയ ‘തോരണം’ എന്ന സിനിമയില്‍ കാണാം.

മനസ്സിനി നീ മലര്‍ കളത്തില്‍ കണിക്കൊന്നപ്പൂ ചൂടി കല്യാണക്കിനാവുകണ്ടൊരു നല്ലോലക്കിളി പാടി മംഗല്യം മംഗല്യം

തോരണം (1987) ഒ.എന്‍.വി, ദേവരാജന്‍, യേശുദാസ്

1998 ല്‍ പുറത്തിറങ്ങിയ ‘ഓരോ വിളിയും കാത്ത്’ എന്ന സിനിമയിലെ ഗാനത്തിലും ഇത്തരം വര്‍ണനയുണ്ട്.

കൊന്നപ്പൂക്കള്‍ പൊന്നുരുക്കുന്നു
മിന്നല്‍പാടമെല്ലാം പൊന്‍കണിവയ്ക്കുന്നു
ആവണിമേഘം കോടി ഒരുക്കുന്നു.
ദൂരെ കാവാലം കിളി മംഗളമോതുന്നു
എന്റെകല്യാണത്തിന് മംഗളം അരുളുന്നു

ഓരോ വിളിയും കാത്ത് (1998) ഗിരീഷ് പുത്തഞ്ചേരി, ബേണി ഇഗ്‌നീഷ്യസ്, ചിത്ര

സ്ത്രീയുടെ അംഗലാവണ്യവര്‍ണനയില്‍ എങ്ങനെ കണിക്കൊന്ന കടന്നുവരുന്നു എന്നത് ‘കണികാണും നേരം’ എന്ന ചിത്രത്തിലെ ഗാനത്തിലുണ്ട്.

നുണക്കുഴി കവിളില്‍ കാണാത്ത
കണിക്കൊന്നമലര്‍മൊട്ടു
വിരിയിച്ചതാര്‍ക്കുവേണ്ടി
നുരയിട്ടു പൊന്തും
ചിരിയൊച്ച ചുണ്ടില്‍
നൂപുരംകിലുക്കുന്നതാര്‍ക്കുവേണ്ടി
എനിക്കുവേണ്ടി എനിക്കുവേണ്ടി എനിക്കുവേണ്ടി മാത്രം

കണികാണും നേരം (1987) പി. ഭാസ്‌കരന്‍, എ.ടി. ഉമ്മര്‍, കെ.ജെ. യേസുദാസ്

1977 ല്‍ പുറത്തിറങ്ങിയ ‘യത്തീം’ എന്ന ചിത്രത്തിലെ ഗാനത്തിലും ഇതിനു സമാനമായ വര്‍ണന കാണാം.

മണിപ്പിറാവെ നിന്റെ
നകളിത്തോഴനിന്നു രാത്രി
കണിക്കൊന്ന പൂങ്കവിളില്‍
കൈവിരലാല്‍ മുദ്രകള്‍ കുത്തും

യത്തീം (1977) പി. ഭാസ്‌കരന്‍ എം.എസ്. ബാബുരാജ്, വാണി ജയറാം, എല്‍.ആര്‍. ഈശ്വരി

പ്രണയകാലത്തെ കണിക്കൊന്ന പൂക്കുന്ന നാളുകളോട് സാദൃശ്യപ്പെടുത്തുകയാണ് ‘മനസ്സ്’ എന്ന ചിത്രത്തിലെ ഈ ഗാനം

കല്‍പ്പനാരാമത്തില്‍
കണിക്കൊന്ന പൂത്തപ്പോള്‍
സ്വപ്ന മനോഹരീ നീ വന്നു
എന്റെ സ്വപ്ന മനോഹരീ നീ വന്നു

മനസ്സ് (1973) പി. ഭാസ്‌കരന്‍, എം.എസ്. ബാബുരാജ്, കൊച്ചിന്‍ ഇബ്രാഹിം-എല്‍.ആര്‍. അജ്ഞലി

സമാനവും അതിശക്തവുമായ വര്‍ണനയാണ് 2001 ല്‍ പുറത്തിറങ്ങിയ ‘രാവണപ്രഭു’ എന്ന ചിത്രത്തിലെ ശ്രദ്ധേയമായ ഗാനം.

പൊട്ടു കുത്തെടീ പുടവ ചുറ്റെടീ എന്ന് തുടങ്ങുന്ന ഗാനത്തില്‍ നായികയ്ക്ക് മണിക്കമ്മലൊരുക്കുന്ന കണിക്കൊന്നയെ കാണാം.

പൊന്നെ അണിയാപ്പൊന്നേ
മുല്ലേ വിരിയാമുല്ലേ
പൂനിലാത്തെല്ലുരുകുന്നേ മുഖത്തിങ്കള്‍ മൂടുവാന്‍
കണിക്കൊന്ന മഞ്ഞണിയുന്നേ മണിക്കമ്മല്‍ തീര്‍ക്കുവാന്‍

രാവണപ്രഭു (2001) ഗിരീഷ് പുത്തഞ്ചേരി, സുരേഷ് പീറ്റേഴ്‌സ്, പാലക്കാട് കെ.എല്‍. ശ്രീറാം, സ്വര്‍ണ്ണലത

1985 ല്‍ റിലീസ് ചെയ്യാത്ത ‘നീലക്കടമ്പ്’ ചിത്രത്തിലെ
ദീപം.. ദീപം… ദീപം… ദീപം…
ദീപം കൈയ്യില്‍ സന്ധ്യാദീപം എന്ന തുടങ്ങുന്ന ഗാനത്തില്‍ പൂത്തുലഞ്ഞ് കാറ്റിലാടി നില്‍ക്കുന്ന സ്ത്രീ സൗന്ദര്യമായാണ് കണിക്കൊന്നയെ വരച്ചുകാട്ടുന്നത്.

ചൊടികളിലൊരു ചിരിയൂറും സ്മരണയുമായി
പൂത്തുലഞ്ഞു കാറ്റിലാടും കണിക്കൊന്ന പോലെ നിന്നു

നീലക്കടമ്പ് (1985) രവീന്ദ്രന്‍, കെ. ജയകുമാര്‍, കെ.ജെ. യേശുദാസ്, കെ. എസ്. ചിത്ര

സമാനമായ വര്‍ണനയും വാക്പ്രയോഗവും 2017ല്‍ പുറത്തിറങ്ങിയ ഗോദയിലും കാണാം.

പൊന്നും കണിക്കൊന്ന അടിമുടി പൂത്തൊരുങ്ങും
വൗ ..
ചന്തം മിനുങ്ങണ മിന്നല്‍ക്കൊടി ആരിവളെ

ഗോദ (2017) ഷാന്‍ റഹ്‌മാന്‍, മനു മന്‍ജിത്ത്, സിതാര കൃഷ്ണകുമാര്‍

കണിക്കൊന്ന സങ്കല്‍പം കലാകാരനിലൂടെ സാസ്‌കാരിക സമന്വയത്തിനും സാക്ഷിയാകുന്നതാണ് മാപ്പിളപ്പാട്ടിലും ഉമപയായി കടന്നുവരുന്നതെന്ന് പറയാതെ വയ്യ. ഒപ്പനപ്പാട്ടിന്റെ ശീലില്‍ പുതുനാരിയെ വര്‍ണിച്ച് കണിക്കൊന്നയോട് ഉപമിക്കുകയാണ് ‘അഗ്നി’ എന്ന സിനിമയിലെ ‘മുല്ലപ്പൂ മണം വീശും മൊഞ്ചത്തിപ്പുതുനാരീ’ എന്നു തുടങ്ങുന്ന ഗാനം. അമ്മയും മകളും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ പാശ്ചാത്തലത്തിലെ ഇവിടെ കണിക്കൊന്ന കടന്നുവരുന്നത്.

പരല്‍മീനാണെ പുതുമീനാണെ പൂമീനാണെ പൊന്മീനാണെ ഉമ്മാന്റെ കണിക്കൊന്ന പൂമകളാണെ

അഗ്നി (1973) എ.ടി. ഉമ്മര്‍, ശകുന്തള, രാജേന്ദ്രന്‍, എസ്. ജാനകി

കണികാണുന്നത് കണിക്കൊന്നയാണോ അതോ പ്രണയിനിയുടെ മന്ദസ്മിതമാണോ എന്ന സംശയിച്ചുപോകുയാണ് ‘ലക്ഷ്മി’ എന്ന ചിത്രത്തിലെ ഗാനം

കണികൊന്നയല്ല ഞാന്‍
കണികാണുന്നതെന്‍ കണ്‍മണീ തന്‍
മോഹമന്ദസ്മിതം കനവുകളല്ല
ഞാന്‍ കാണുന്നതവളുടെ കല്‍പനാ വൈഭവ മന്ത്രജാലം

ലക്ഷ്മി (1977) ശ്രീകുമാരന്‍ തമ്പി, ജി. ദേവരാജന്‍, കെ.ജെ. യേശുദാസ്

പ്രകൃതിയുടെ പുഷ്പകാലത്തെയും മനുഷ്യന്റെ പ്രജനനകാലത്തെയും കണിക്കൊന്ന പുഷ്പിച്ചതിനെ സാദൃശ്യപ്പെടുത്തുകയാണ് ‘ഭാര്യ’ എന്ന ചിത്രത്തിലെ ഒരു ഗാനം.

കണ്ണാടിപ്പുഴയുടെ കടവത്ത് നില്‍ക്കണകണിക്കൊന്ന മലരണിഞ്ഞൂ ആദ്യമായ്…

ഭാര്യ (1994) ഷിബു ചക്രവര്‍ത്തി, എസ്.പി. വെങ്കിടേശ്, കെ.ജെ. യേശുദാസ്.

കണിക്കൊന്ന വിരിയുന്ന വേനല്‍ വിരഹത്തിന്റെ കാലം കൂടിയാണെന്ന് ഓര്‍മപ്പെടുത്തുന്നു ‘ഇഷ്ടമാണ് നൂറുവട്ട’ത്തിലെ ഒരു ഗാനം.

മഞ്ഞക്കണി കൊന്ന കൊമ്പിലെ
മണിക്കൂടെങ്ങു പോയ്…
കുഞ്ഞിക്കുയില്‍പ്പെണ്ണു പാടുമീ
മഴപ്പാട്ടെങ്ങുപോയി…

ഇഷ്ടമാണ് നൂറുവട്ടം (1996) ഗിരീഷ് പുത്തഞ്ചേരി, എസ്. ബാലകൃഷ്ണന്‍, കെ.എസ്. ചിത്ര

2003ല്‍ പുറത്തിറങ്ങിയ സൗദാമിനി എന്ന ചിത്രത്തില്‍ കൊന്ന പൂത്തതിനെ വിവരിക്കുന്നത് കാണാം

കൊന്ന പൂത്തൂ
കൊരലാരം കെട്ടി
കര്‍ണികാരം കാറ്റു പറഞ്ഞപ്പം കൈമുദ്രകര്‍ കാട്ടി

സൗദാമിനി പി. ഭാസ്‌കരന്‍, ജെറി അമല്‍ദേവ്, ചിത്ര

കാമുകിക്ക് കൊന്നപ്പൂ തന്നെയാണ് കണികാണാന്‍ ഏറ്റവും അനുയോജ്യം എന്ന് പറഞ്ഞുവയ്ക്കുകയാണ് ‘ഉദ്യാനലക്ഷ്മി’യിലെ ഈ ഗാനം

മഞ്ഞിന്റെ കുളിരണിയും കുറുമൊഴികള്‍ കണികാണാന്‍ കണിക്കൊന്ന കതിര്‍മണികള്‍ കാമുകിക്കു നല്‍കുവാന്‍ പിച്ചിപ്പൂ

ഉദ്യാനലക്ഷ്മി (1976) ശ്രീകുമാരന്‍ തമ്പി, ജി. ദേവരാജന്‍, മാധുരി

1997 ല്‍ പുറത്തിറങ്ങിയ ‘ഒരു മുത്തം മണിമുത്തം’ എന്ന ചിത്രത്തില്‍, “ദേവീ നീയെന്‍ പൊന്‍വീണാനാദം” എന്ന് തുടങ്ങുന്ന ഗാനത്തില്‍ പ്രണയിനിയുടെ പ്രാധാന്യം കണിക്കൊന്നയായി വര്‍ണിക്കുന്നതും കാണാം.

ദേവീ നീയെന്‍ ആത്മാവിന്‍ രാഗം
മണിക്കൊന്ന പൂത്തു മലര്‍ക്കണിയായ്
മനസ്വിനി നീയെന്‍ വിഷുക്കണിയായ്
പോരൂ നീയെന്‍ കണ്‍കുളിരേ ഇതിലേ

ഒരു മുത്തം മണിമുത്തം (1997) രവീന്ദ്രന്‍, ഒ.എന്‍.വി കുറുപ്പ്, കെ.ജെ. യേശുദാസ്.

പഴയകാല ഗാനങ്ങളില്‍ നിന്നും ആധുനിക രചനളിലേക്കുള്ള യാത്രയില്‍ കണിക്കൊന്ന ഒരു സ്ഥിരസാന്നിധ്യമായി തുടരുന്നത്, കണിക്കൊന്നയുടെ സാംസ്‌കാരിക മൂല്യവും മലയാളിയുടെ മനസ്സില്‍ അതിന് ഉള്ള സ്ഥാനവും വ്യക്തമാക്കുന്നു.

വിഷുക്കാല ദൃശ്യങ്ങള്‍, ഗ്രാമീണ കാര്‍ഷിക ജീവിതം, സ്തീ-പുരുഷ/ പ്രകൃതി പ്രണയത്തിലധിഷ്ടിതമായ സൗന്ദര്യ സങ്കല്‍പങ്ങളും വര്‍ണനകളും കാത്തിരിപ്പും ആഘോഷവുമെല്ലാം എല്ലാം ചലചിത്രഗാനങ്ങളില്‍ ഒരു കണ്ണാടിയായ് പ്രതിഫലിക്കുന്നു.

കേവലം ഒരു പുഷ്പത്തിനപ്പുറം അത് ഒരു കാലഘട്ടത്തിന്റെ സ്മരണയും, ഒരു ജനതയുടെ ആത്മാവും, പ്രകൃതിയുമായുള്ള അവിഭാജ്യബന്ധത്തിന്റെ മനോഹരമായ അടയാളവുമായി മാറുന്നു.

Content highlight:  Gopakumar Pookottoor writes about the lyrics about Kanikonna in Malayalam movie songs

ഗോപകുമാര്‍ പൂക്കോട്ടൂര്‍

മീഡിയ & കമ്മ്യൂണിക്കേഷൻ, ഓഫീസർ , പ്രസ് ഇൻഫർമേഷൻ ബ്യൂറോ , ന്യൂദൽഹി

We use cookies to give you the best possible experience. Learn more