| Friday, 19th February 2016, 7:29 pm

മോദിയെ അധികാരത്തിലെത്തിക്കാന്‍ ബി.ജെ.പി ആസൂത്രണം ചെയ്തതാണ് ഗോധ്ര തീവെപ്പ് ; വിവാദ വെളിപ്പെടുത്തലുമായി പട്ടേല്‍ നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


2002 ഫെബ്രുവരിയില്‍ ഗോധ്ര റെയില്‍വെ സ്‌റ്റേഷനില്‍ വലിയ ജനക്കൂട്ടം സബര്‍മതി എക്‌സ്പ്രസിന് തീവെക്കുകയും 59 പേര്‍ കൊല്ലപ്പെടുകയും ചെയ്തു


അഹമ്മദാബാദ്: ഗോധ്ര കലാപം ബി.ജെ.പി മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ഗുജറാത്തിലെ പട്ടേല്‍ നേതാക്കള്‍. 2002ല്‍ ഗോധ്ര കലാപം ഉണ്ടായിരുന്നില്ലെങ്കില്‍ മോദി വീണ്ടും  മുഖ്യമന്ത്രി ആവുമായിരുന്നില്ലെന്നും പട്ടേല്‍ നേതാക്കള്‍ പറഞ്ഞു. ഗുജറാത്തില്‍ സംവരണ പ്രക്ഷോഭം നടത്തുന്ന പട്ടേല്‍ നേതാക്കളായ രാഹുല്‍ ദേശായിയും ലാല്‍ബായി പട്ടേലുമാണ് ഈ ആരോപണം ഉന്നയിച്ചത്.

“ബി.ജെ.പി അടിസ്ഥാനപരമായി ഒരു വര്‍ഗീയ പാര്‍ട്ടിയാണ് മുസ്‌ലിംങ്ങളോട് ഭയം നിലനിര്‍ത്തുക എന്നതാണ് അവരുടെ പ്രത്യയശാസ്ത്രം.” രാഹുല്‍ ദേശായി പറഞ്ഞു.

2002 ഫെബ്രുവരിയില്‍ ഗോധ്ര റെയില്‍വെ സ്‌റ്റേഷനില്‍ വലിയ ജനക്കൂട്ടം സബര്‍മതി എക്‌സ്പ്രസിന് തീവെക്കുകയും 59 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. അത് മുസ്‌ലിങ്ങളാണെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്നായിരുന്നു ഗുജറാത്ത് കലാപം ആരംഭിച്ചത്. 31 മുസ്‌ലിംങ്ങള്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടു.

ഹിന്ദുക്കള്‍ ഒന്നിച്ചില്ലെങ്കില്‍ മുസ്‌ലിംങ്ങള്‍ തങ്ങളെ അക്രമിക്കുമെന്നാണ് അവര്‍ പ്രചരിപ്പിച്ചത്. ട്രെയിന്‍ കത്തിച്ചവര്‍ മുസ്‌ലിംങ്ങളാണോയെന്ന് ഉറപ്പില്ല. പക്ഷെ തെരഞ്ഞെടുപ്പ് ജയിക്കാനായി ബി.ജെ.പി മുന്‍കൂട്ടി ആസൂത്രണം ചെയ്തുണ്ടാക്കിയതാണ് ഗോധ്ര സംഭവം. ദേശായി പറഞ്ഞു.

രാഹുല്‍ ദേശായി (പട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി കണ്‍വീനര്‍, അഹമ്മദാബാദ്)

ബി.ജെ.പിയുടെ പ്രചരണങ്ങള്‍ കാരണം ഒരു ഘട്ടത്തില്‍ തങ്ങളും വര്‍ഗീയമായി ചിന്തിച്ചിരുന്നു. വഞ്ചിക്കപ്പെട്ടുവെന്നാണ് ഇപ്പോള്‍ തോന്നുന്നത്. മുസ്‌ലിംങ്ങള്‍ തങ്ങളെ അക്രമിക്കുമെന്ന് ചിന്തിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. ഭയം ഇല്ലെങ്കില്‍ ബി.ജെ.പി ഉണ്ടാക്കി കൊള്ളുമെന്നും ദേശായി പറഞ്ഞു.

പട്ടിദര്‍ ആന്ദോളന്‍ സമിതിയിലെ മറ്റംഗങ്ങള്‍ക്കും തന്റെ അഭിപ്രായത്തോട് യോജിക്കുമെന്നും രാഹുല്‍ ദേശായി പറഞ്ഞു.

നേരത്തെ അവര്‍ മുസ്‌ലിംങ്ങളെ വേട്ടയാടി ഇപ്പോള്‍ അവര്‍ പട്ടേല്‍ സമുദായക്കാരെയാണ് വേട്ടയാടുന്നതെന്നും മറ്റാരു പട്ടേല്‍ നേതാവായ ലാല്‍ജിഭായി പട്ടേല്‍ പറഞ്ഞു. രാജ്യത്ത് നക്‌സലുകള്‍ ഉണ്ടാകുന്നതിന് കാരണം ഇതൊക്കെയാണെന്നും ലാല്‍ജിഭായി പറഞ്ഞു.

ദേശീയ മാധ്യമമായ സ്‌ക്രോളിനോടാണ് പട്ടേല്‍ നേതാക്കളുടെ വെളിപ്പെടുത്തല്‍.


Read More:ഗോവധം: സ്വന്തം വാക്കുകള്‍ മോദി ഇപ്പോള്‍ വിഴുങ്ങുന്നതെന്തിന്‌


Latest Stories

We use cookies to give you the best possible experience. Learn more