| Friday, 18th February 2022, 9:22 am

അഴിമതി വിരുദ്ധ ക്യാമ്പെയിനുകളുടെ ചാംപ്യന്‍ നേരെ പോയത് ജയിലിലേക്ക്; ലാലു പ്രസാദ് യാദവിനെതിരെ ശ്രീധരന്‍പിള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

പനജി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍.ജെ.ഡി (രാഷ്ട്രീയ ജനതാ ദള്‍) അധ്യക്ഷനും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിനെതിരെ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള.

ഒരിക്കല്‍ ഇന്ത്യയില്‍ അഴിമതിക്കെതിരായ ക്യാമ്പെയിനുകളുടെ ചാംപ്യന്‍ ലാലുപ്രസാദ് യാദവ് ഇപ്പോള്‍ അഴിക്കുള്ളിലാണ് എന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം.

ഇന്ദിരാ ഗാന്ധി സര്‍ക്കാരിനെതിരെ ജയപ്രകാശ് നാരായന്റെ നേതൃത്വത്തില്‍ ആരംഭിച്ച പ്രതിഷേധസമരങ്ങളെക്കുറിച്ച് സംസാരിക്കവെയായിരുന്നു ബി.ജെ.പി നേതാവ് കൂടിയായ ശ്രീധരന്‍പിള്ള ഇക്കാര്യം പറഞ്ഞത്. എ.എന്‍.ഐക്ക് നല്‍കിയ പ്രതികരണത്തില്‍ സംസാരിക്കുകയായിരുന്നു ഗോവ ഗവര്‍ണര്‍.

നേരത്തെ കാലിത്തീറ്റ കുംഭകോണത്തിലെ അഞ്ചാമത്തെ കേസിലും മുഖ്യപ്രതിയായ ലാലു കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു. ജാര്‍ഖണ്ഡിലെ റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് ലാലുപ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

ഇത് സംബന്ധിച്ച പത്രവാര്‍ത്തയെക്കുറിച്ചും ഗോവ ഗവര്‍ണര്‍ പറഞ്ഞു.

”രണ്ട് ചെറുപ്പക്കാരികളായ സ്ത്രീകള്‍ ശാരീരിക വൈകല്യമുള്ള അവരുടെ അമ്മയെ താങ്ങിപ്പിടിച്ച് വോട്ട് ചെയ്യാനായി നില്‍ക്കുന്ന ഒരു ചിത്രം പത്രത്തില്‍ കണ്ടു. ഗോവയിലെ വോട്ടര്‍മാരുടെയും ജനാധിപത്യത്തിന്റെയും ശക്തിയാണ് ഇത് തെളിയിക്കുന്നത്.

ഇതേ പത്രത്തില്‍ തന്നെ മറ്റൊരു ഫോട്ടോയും കണ്ടു. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസിലും കുറ്റക്കാരനാണെന്ന് തെളിഞ്ഞ് ശേഷം ലാലു പ്രസാദ് യാദവ്, ഒരു സംഘം ആള്‍ക്കാര്‍ക്കൊപ്പം നടന്നുവരുന്ന ചിത്രം,” ശ്രീധരന്‍പിള്ള പറഞ്ഞു.

1974ല്‍ ഇന്ദിരാഗാന്ധി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ ആരംഭിച്ച വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെയാണ് ബീഹാര്‍ മൂവ്‌മെന്റ് അഥവാ ജെ.പി മൂവ്‌മെന്റ് എന്ന് വിശേഷിപ്പിക്കുന്നത്. ലാലു പ്രസാദ് യാദവും ഇതിന്റെ ഭാഗമായിരുന്നു.

”അടിയന്തരാവസ്ഥ കാലത്ത് ഞാനും ജെ.പി മൂവ്‌മെന്റിന്റെ ഭാഗമായിരുന്നു. ലാലു പ്രസാദ് യാദവും ഇതില്‍ പ്രധാന പങ്ക് വഹിച്ചിരുന്നു.

ഒരിക്കല്‍ ഇന്ത്യയുടെ അഴിമതിവിരുദ്ധ ക്യാംപെയിനുകളുടെ ചാംപ്യനായി അറിയപ്പെട്ടയാള്‍ ഇന്ന് അഴിക്കുള്ളിലാണ്,” ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

ഡൊറാന്‍ഡ ട്രഷറിയില്‍നിന്നു 139.35 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നതാണ് ലാലുവിനെതിരായ അഞ്ചാമത്തേതും അവസാനത്തേതുമായ കേസ്. ജഡ്ജി സി.കെ. ശശിയുടെ നിര്‍ദേശ പ്രകാരം ലാലുപ്രസാദ് യാദവ് കോടതിയില്‍ ഹാജരായിരുന്നു.

950 കോടിയുടെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മറ്റ് നാല് കേസുകളില്‍ അദ്ദേഹം ഇതിനോടകം തന്നെ ശിക്ഷിക്കപ്പെട്ടിരുന്നു.

ആദ്യത്തെ നാലു കേസുകളില്‍ തടവു ശിക്ഷ വിധിക്കപ്പെട്ട ലാലുവിന് പിന്നീട് ജാമ്യം ലഭിച്ചിരുന്നു. 2017 ഡിസംബര്‍ മുതല്‍ മൂന്നര വര്‍ഷത്തിലേറെ ജയില്‍വാസം അനുഭവിച്ച ശേഷമാണ് ലാലുവിന് ജാമ്യം അനുവദിച്ചത്.

ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ജാര്‍ഖണ്ഡിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലായിരുന്നു 73കാരനായ ലാലു ശിക്ഷയുടെ ഭൂരിഭാഗവും അനുഭവിച്ചത്.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് അദ്ദേഹത്തെ ദല്‍ഹിയിലെത്തിച്ചത്.

ലാലുപ്രസാദ് യാദവ് ബീഹാര്‍ മുഖ്യമന്ത്രിയായിരിക്കെയാണ് മൃഗക്ഷേമ വകുപ്പില്‍ 950 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണം അരങ്ങേറിയത്.


Content Highlight: Goa Governor PS Sreedharan Pillai’s Swipe At Lalu Prasad Yadav

Latest Stories

We use cookies to give you the best possible experience. Learn more