| Wednesday, 18th February 2026, 1:57 pm

എപ്സ്റ്റീന് പിന്നില്‍ ആഗോള ക്രിമിനല്‍ ശൃംഖല: യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍

രാഗേന്ദു. പി.ആര്‍

വാഷിങ്ടണ്‍: യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്സ്റ്റീന്‍ ഫയലിലുള്ളത് മനുഷ്യരാശിക്കെതിരെ നടന്ന കുറ്റകൃത്യമെന്ന് യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍. ഈ വിഷയത്തില്‍ സമഗ്രവും നിക്ഷപക്ഷവുമായ അന്വേഷണം നടക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.

വംശീതയുടെയും അഴിമതിയുടെയും രേഖകളാണ് പുറത്തുവന്നതെന്നും മനുഷ്യാവകാശ കൗണ്‍സില്‍ പറഞ്ഞു. എപ്സ്റ്റീന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ഒരു ആഗോള ക്രിമിനല്‍ ശൃംഖലയുടെ കൈകളുണ്ടെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ ഈ അതിക്രമങ്ങളുടെ വ്യാപ്തി, സ്വഭാവം, ആഗോള വ്യാപ്തി എന്നിവ വളരെ ഗുരുതരമാണെന്നും മനുഷ്യാവകാശ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.

പുറത്തുവന്ന അതിക്രമങ്ങളില്‍ പലതും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുടെ നിയമപരമായ പരിധിയില്‍ വരുമെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.

എപ്സ്റ്റീനുമായി ബന്ധമുള്ളവരില്‍ ആഗോള രാഷ്ട്രീയം, ബിസിനസ്, ശാസ്ത്രം, സാംസ്കാരികം എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്കെതിരെ അന്വേഷണം വേണമെന്നും യു.എന്‍ പാനല്‍ ആവശ്യപ്പെട്ടു.

യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഫയലിലെ എല്ലാ വിവരങ്ങളും ഗൗരവതരമാണെന്നും മനുഷ്യാവകാശ കൗണ്‍സില്‍ പറഞ്ഞു. നടന്നിരിക്കുന്നത് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും വാണിജ്യവത്ക്കരണമാണെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.

എപ്സ്റ്റീന്‍ ഫയലുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ അവസാനിപ്പിക്കാന്‍ സമയമായെന്ന ഏതൊരു പ്രതികരണവും അസ്വീകാര്യമാണെന്നാണ് യു.എന്‍ വിദഗ്ധരുടെ നിലപാട്. അത്തരം പ്രതികരണങ്ങള്‍ ഇരകളോടുള്ള ഉത്തരവാദിത്തത്തിന്റെ പരാജയത്തെയാണ് കാണിക്കുന്നതെന്നും വിദഗ്ധര്‍ പറയുന്നു.

മൂന്ന് ദശലക്ഷത്തിലധികം പേജുകളും 2,000ത്തിലധികം വീഡിയോകളും 180,000 ചിത്രങ്ങളുമാണ് യു.എസ് നീതിന്യായ വകുപ്പ് ഏറ്റവും ഒടുവില്‍ പുറത്തുവിട്ടിരുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19നാണ് ആദ്യത്തെ എപ്സ്റ്റീന്‍ ഫയല്‍ പുറത്തുവിട്ടത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗിക ആവശ്യങ്ങള്‍ക്കായി കടത്തിയ കേസില്‍ തടവിലായിരുന്ന ജെഫ്രി എപ്സ്റ്റീന്‍ 2019ല്‍ ജയിലിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. എപ്സ്റ്റീന്റെ മരണത്തില്‍ ഗൂഢാലോചന ഉണ്ടെന്നാണ് ഒരു വിഭാഗം ആളുകളുടെ ആരോപണം.

13 മാസം മാത്രമാണ് എപ്സ്റ്റീന്‍ കസ്റ്റഡിയില്‍ കഴിഞ്ഞത്. സമാനമായ കേസില്‍ അറസ്റ്റിലായ എപ്സ്റ്റീന്റെ മുന്‍ പങ്കാളി ഗിസ്ലെയിന്‍ മാക്‌സ്‌വെല്ലിന് 20 വര്‍ഷത്തിലധികം തടവും ലഭിച്ചിരുന്നു.

Content Highlight: Global criminal network behind Epstein: UN Human Rights Council

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more