| Tuesday, 16th November 2021, 10:59 am

വേഫേറര്‍ കമ്പനിയുമായി ഒരു പ്രശ്നവുമില്ല, മമ്മൂക്ക, ദുല്‍ഖര്‍ ഫാന്‍സ് ഇത് വിശ്വസിക്കരുത്; വ്യാജ പ്രചരണത്തിനെതിരെ ഗിരിജ തിയേറ്റര്‍ ഉടമ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തൃശൂര്‍: കുറുപ്പ് സിനിമ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങളില്‍ യഥാര്‍ഥ വസ്തുതകള്‍ നിരത്തി തൃശൂര്‍ ഗിരിജ തിയേറ്റര്‍ ഉടമ ഡോ. ഗിരിജ. ദുല്‍ഖറിന്റെ കമ്പനിയുടെ നിസ്സഹരണം മൂലം പടം ഞങ്ങള്‍ നിര്‍ത്തുന്നു എന്നെഴുതി സിനിമയുടെ പോസ്റ്റര്‍ ഉള്‍പ്പെടുത്തിയ ചിത്രമാണ് ഗിരിജ തിയേറ്ററിന്റെ പേരിലുള്ള വ്യജ അക്കൗണ്ടില്‍ നിന്നും പ്രചരിക്കുന്നത്. കുറുപ്പ് ആവറേജ് പടമാണെന്ന് എഴുതിയ ചിത്രവും ഇതിനൊപ്പം പ്രചരിക്കുന്നുണ്ട്.

എന്നാല്‍ വ്യാജ പ്രചാരണങ്ങളില്‍ ആരും വിശ്വസിക്കരുതെന്നും വേഫേറര്‍ കമ്പനിയുമായി തങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ലെന്നും ഗിരിജ തിയേറ്ററിന്റെ ഫേസ്ബുക്ക് പേജിലെ കുറിപ്പില്‍ പറയുന്നു. ചിത്രവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന നുണകള്‍ വിശ്വസിക്കരുതെന്നാണ് ഡോ. ഗിരിജ അഭ്യര്‍ത്ഥിക്കുന്നത്.

‘ഒരു ബിഗ് ബജറ്റ് സിനിമ എല്ലാ തിയറ്ററുകളിലും റിലീസ് ചെയ്യുമ്പോള്‍ രണ്ടാം വാരം മുതല്‍ അത് ഏതെല്ലാം തിയേറ്ററുകളില്‍ തുടര്‍ന്ന് കളിക്കണമെന്ന് മുന്‍കൂട്ടി ധാരണയുണ്ടാകും. അത് പ്രകാരമാണ് കമ്പനിയുമായി ഞങ്ങള്‍ തുടര്‍ന്നുള്ള സിനിമകള്‍ ചാര്‍ട്ട് ചെയ്യുന്നത്. ഇവിടെ ദുല്‍ഖര്‍ സല്‍മാനുമായോ വിതരണക്കമ്പനിയായ വേഫെറര്‍ ഫിലിംസുമായോ ഞങ്ങള്‍ക്ക് യാതൊരു അഭിപ്രായ വ്യത്യാസങ്ങളുമില്ല.

തുടര്‍ന്നും ദുല്‍ഖറിന്റെ സിനിമകള്‍ ഞങ്ങള്‍ റിലീസ് ചെയ്യുന്നതാണ്. ഈ അടുത്ത കാലത്ത് കൊവിഡ് കാരണം തിയേറ്റര്‍ അടച്ചു എന്നൊരു വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു. ഇപ്പോള്‍ ഞങ്ങളുടെ പ്രിയപ്പെട്ട ദുല്‍ഖറിന്റെ ചിത്രം ലഭിച്ചത് എത്രയോ അനുഗ്രഹമായി കരുതുമ്പോള്‍ ഞങ്ങളുടെ പേരില്‍ ഇല്ലാത്ത വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ വളരെയധികം സങ്കടമുണ്ട്,’ ഗിരിജ പറയുന്നു.

ഒരാഴ്ച ധാരണയില്‍ ഞങ്ങള്‍ക്ക് പടം നല്‍കിയതില്‍ പോലും വേഫേറര്‍ കമ്പനിയോട് നന്ദി അറിയിച്ച ഞങ്ങളെക്കുറിച്ചാണ് ഇത്തരം വാര്‍ത്തകള്‍ ചിലര്‍ പ്രചരിപ്പിക്കുന്നതെന്നും കുറുപ്പ് മെഗാഹിറ്റിലേക്ക് നീങ്ങുന്നതില്‍ അസൂയപ്പെടുന്നവരും ഞങ്ങളോട് വിരോധം ഉള്ളവരുമാണ് ഇ്രത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും ഡോ. ഗിരിജ പറഞ്ഞു.

നവംബര്‍ 12ന് റിലീസ് ചെയ്ത കുറുപ്പ് തിയേറ്റര്‍ ഉടമകള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കിയത്. ചിത്രത്തെ വാനോളം പുകഴ്ത്തിയ തിയേറ്റര്‍ ഉടമകള്‍ ദുല്‍ഖറിന്റെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്കുള്ള തുടക്കമാണ് സിനിമയെന്നും അഭിപ്രായപ്പെട്ടിരുന്നു.

മരക്കാര്‍ തിയേറ്ററിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം കത്തി നില്‍ക്കെയാണ് കുറുപ്പ് തിയേറ്ററിലെത്തിയതും വന്‍ വിജയം നേടിയതും. ചാക്കോ എന്ന തിയേറ്റര്‍ റപ്രസന്റേറ്റീവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ സുകുമാര കുറുപ്പിന്റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയതത് ശ്രീനാഥ് രാജേന്ദ്രനാണ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഞങ്ങളുടെ തിയേറ്റര്‍ പേജിന്റെ പേരും വെച്ച് കുറുപ്പ് എന്ന സിനിമ ഡീഗ്രേഡ് ചെയ്യുവാനും, ഇത്തരം വ്യാജ പ്രചരണം ഞങ്ങള്‍ക്കെതിരെ നടത്തുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ വ്യാജ പ്രചരണം വിശ്വസിക്കരുത് പ്രിയപ്പെട്ട മമ്മൂക്കയുടെയും, ഡി.ക്യുവിന്റെ ഫാന്‍സ് ഉം പ്രേക്ഷകരും. ഞങ്ങള്‍ക്ക് വേഫേറര്‍ കമ്പനിയുമായി യാതൊരു പ്രശ്നവുമില്ല.

ഒരാഴ്ച ധാരണയില്‍ ഞങ്ങള്‍ക്ക് പടം നല്‍കിയതില്‍ പോലും വേഫേറര്‍ കമ്പനിയോട് നന്ദി അറിയിച്ച ഞങ്ങളെക്കുറിച്ചാണ് ഇത്തരം വാര്‍ത്തകള്‍ ചിലര്‍ പ്രചരിപ്പിക്കുന്നത്. വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുത്. കുറുപ്പ് മെഗാഹിറ്റിലേക്ക് നീങ്ങുകയാണ്. അതില്‍ അസൂയപ്പെടുന്നവരും ഞങ്ങളോട് വിരോധം ഉള്ളവരും പ്രചരിപ്പിച്ചതാണ് ഇത്തരം വാര്‍ത്ത.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Latest Stories

We use cookies to give you the best possible experience. Learn more