ജൂനിയർ ആർട്ടിസ്റ്റായി കരിയർ ആരംഭിച്ച് ഇന്ന് മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന നടൻ ജിബിൻ ഗോപിനാഥ്.
വ്യക്തിജീവിതത്തിൽ പൊലീസായ ജിബിൻ പാഷൻ ആയ സിനിമയെ കൈവിട്ടില്ല. രാഹുൽ സദാശിവൻ സംവിധാനം ചെയ്തു പ്രണവ് മോഹൻലാൽ നായകനായി എത്തിയ ഡിയസ് ഇറെ യിൽ മധു സൂധനൻ പോറ്റി ആയി എത്തി ഞെട്ടിക്കുന്ന പ്രകടനമാണ് ജിബിൻ കാഴ്ചവെച്ചത്.
തുടക്കത്തിൽ ചെറിയ വേഷങ്ങളിലൂടെ തന്റെ മികവ് തെളിയിച്ച ജിബിൻ 2018 എന്ന ചിത്രത്തിലെ ബാസ്റ്റിൻ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടി. പിന്നീട് ഇൻഡസ്ട്രിയൽ ഹിറ്റ് ചിത്രം വാഴയിലും പ്രധാന വേഷത്തിൽ എത്തി. ഇപ്പോൾ വിസ്മയ മോഹൻലാലിനെ നായികയാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത തുടക്കത്തിൽ പ്രധാന പോലീസ് വേഷത്തിൽ എത്തുന്നു.
ജിബിൻ ഗോപിനാഥ് .Photo: TMDB
ഇപ്പോൾ നടൻ മമ്മൂട്ടി ഒരു വേദിയിൽ വെച്ച ഡിയസ് ഇറെയിലെ തന്റെ അഭിനയത്തെ അഭിനന്ദിച്ചുകൊണ്ട് ചേർത്ത് നിർത്തിയ നിമിഷത്തെ കുറിച്ച് സംസാരിക്കുകയാണ് ജിബിൻ. മമ്മൂക്കയുടെ വാക്കുകൾ വളരെ അപ്രതീക്ഷിതം ആയിരുന്നുവെന്നും, ആ ഒരു നിമിഷം തനിക്ക് ഓസ്കാറിനേക്കാൾ മൂല്യമുള്ളതാണെന്നും ജിബിൻ പറഞ്ഞു.
‘ഞാൻ ഇതുവരെ ചെയ്ത സിനിമകൾ തന്ന ഹൈപ്പിനേക്കാൾ മുകളിലായിരുന്നു മമ്മൂട്ടി സാർ അന്ന് സ്റ്റേജിൽ പറഞ്ഞ വാക്കുകൾ. അല്ലെങ്കിൽ തന്നെ കയ്യിൽനിന്ന് പോയ അവസ്ഥയിലാണ് ഞാൻ അവിടെ നിന്നത്. സാർ അങ്ങനെ പറയുമെന്ന് എനിക്ക് അറിയില്ലായിരുന്നു. ആ ചേർത്തുപിടിക്കൽ വല്ലാത്തൊരു ചേർത്തുപിടിക്കൽ തന്നെയായിരുന്നു. അന്ന് ആദ്യമായിട്ടാണ് സാർ എന്നെ ചേർത്തുനിർത്തുന്നത്.
ജിബിൻ ഗോപിനാഥ്. മമ്മൂട്ടി. Photo: Samakalikamalayalam
ഞാൻ ഒരു ഫങ്ഷന് വേണ്ടി വാങ്ങിയ ഷർട്ടായിരുന്നു അത്. പിന്നീട് ആ ഷർട്ട് ഞാൻ ഉപയോഗിച്ചിട്ടില്ല. അന്ന് മടക്കിവെച്ചതാണ്. ആ ഷർട്ട് എടുക്കുമ്പോൾ എനിക്ക് വല്ലാത്തൊരു അനുഭൂതിയാണ്, അതിന്റെ ആ ഒരു മണം കിട്ടും.
എനിക്ക് അത് അത്രയും വിലപ്പെട്ടതാണ്. അന്ന് അത് ഞാൻ ഭദ്രമായി കവർ ചെയ്തു വെച്ചിട്ടുണ്ട്, ഇടയ്ക്ക് എടുത്ത് നോക്കും. എനിക്ക് അന്ന് കിട്ടിയത് ഓസ്കറിനേക്കാൾ മുകളിലുള്ള ബഹുമതിയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്റെ ഓസ്കർ ആണ് ആ ഷർട്ട്,’ ജിബിൻ പറഞ്ഞു.
Content Highlight: Gibin Gopinath talks about Mammootty