| Sunday, 21st June 2026, 8:00 am

ബ്രസീലിന്റെ ലോക റെക്കോഡിനൊപ്പം ജര്‍മനി; ഇരട്ട ഗോളില്‍ പിറന്നത് ചരിത്രം

സുദേവ് എ

2026 ഫിഫ ലോകകപ്പിലെ രണ്ടാം മത്സരവും വിജയിച്ചുകൊണ്ട് ജര്‍മനി റൗണ്ട് ഓഫ് 32ലേക്ക് മുന്നേറിയിരിക്കുകയാണ്. ഗ്രൂപ്പ് ഇ-യില്‍ നടന്ന മത്സരത്തില്‍ ആഫ്രിക്കന്‍ കരുത്തരായ ഐവറി കോസ്റ്റിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ജര്‍മനി അടുത്ത റൗണ്ടിലേക്ക് കടന്നത്.

നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജര്‍മനി ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടം കടക്കുന്നത്. 2014ല്‍ കിരീടം നേടിയതിന് ശേഷം നടന്ന രണ്ട് ലോകകപ്പുകളില്‍ ജര്‍മനി ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നും പുറത്തായിരുന്നു. ഇപ്പോള്‍ ഐവറികോസ്റ്റിനെ വീഴ്ത്തി പഴയ പ്രതാപത്തിലേക്ക് തിരികെയെത്തിയിരിക്കുകയാണ് ജര്‍മനി.

ടൊറന്റോ സ്റ്റേഡിയത്തില്‍ നടന്ന ഈ മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടിയതോടെ ലോകകപ്പിന്റെ ചരിത്രത്തില്‍ ഒന്നാമതെത്തിയിരിക്കുകയാണ് ജര്‍മനി. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രാജ്യമായാണ് ജര്‍മന്‍ പട മാറിയത്. ഇതുവരെ 241 ഗോളുകള്‍ എതിരാളികളുടെ പോസ്റ്റിലെത്തിച്ച് കൊണ്ടാണ് ജര്‍മനി കുതിക്കുന്നത്.

ഈ റെക്കോഡില്‍ ബ്രസീലിനൊപ്പമാണ് ജര്‍മനി. ബ്രസീലിനേക്കാള്‍ രണ്ട് ലോകകപ്പ് കുറച്ച് കളിച്ചുകൊണ്ടാണ് ജര്‍മനി ഒന്നാം സ്ഥാനത്തെത്തിയതെന്നത് ഈ നേട്ടത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. ബ്രസീല്‍ 23 ലോകകപ്പിന്റെ ഭാഗമായപ്പോള്‍ ജര്‍മനി 21 തവണയും ടൂര്‍ണമെന്റില്‍ കളിച്ചു.

ജർമനി ഫുട്ബോൾ ടീം

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ രാജ്യം, ഗോളുകളുടെ എണ്ണം

ജര്‍മനി-241

ബ്രസീല്‍-241

അര്‍ജന്റീന-155

ഫ്രാന്‍സ്-139

ഇറ്റലി-128

സ്പെയ്ന്‍-108

ഇംഗ്ലണ്ട്-108

അതേസമയം മത്സരത്തില്‍ ഒരു ഗോളിന് പുറകില്‍ നിന്ന ശേഷമായിരുന്നു ജര്‍മനിയുടെ തിരിച്ചുവരവ്. മത്സരത്തിന്റെ 30ാം മിനിറ്റില്‍ ഫ്രാങ്കി കെസ്സിയിലൂടെ ഐവറികോസ്റ്റാണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ ഇരട്ട ഗോള്‍ നേടി ജര്‍മന്‍ വിജയം കൈപ്പിടിയിലാക്കുകയായിരുന്നു.

പകരക്കാരനായിറങ്ങി രണ്ട് ഗോളുകള്‍ നേടിയ ഡെനീസ് ഉണ്ടാവാണ് ജര്‍മനിക്ക് വിജയം സമ്മാനിച്ചത്. 68ാം മിനിറ്റില്‍ താരം ജര്‍മനിക്കായി സമനില ഗോള്‍ നേടി. ഒടുവില്‍ മത്സരത്തിന്റെ ഇഞ്ചുറി ടൈമിലായിരുന്നു ആഫ്രിക്കന്‍ ടീമിന്റെ കണക്ക് കൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ട് ഉണ്ടാവ് ജര്‍മനിയുടെ വിജയ ഗോള്‍ നേടിയത്.

ടൂര്‍ണമെന്റില്‍ ജൂണ്‍ 26നാണ് ജര്‍മനി അടുത്ത മത്സരത്തിനിറങ്ങുന്നത്. ന്യൂയോര്‍ക്കിലെ ന്യൂ ജേഴ്‌സി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇക്വഡോറാണ് ജര്‍മനിയുടെ എതിരാളികള്‍. അവസാന മത്സരവും വിജയിച്ചുകൊണ്ട് ആധികാരികമായി അടുത്ത റൗണ്ടിലെത്താനാവും ജര്‍മനിയുടെ ലക്ഷ്യം.

Content Highlight: Germany equals Brazil goal scoring record in world cup

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more