| Saturday, 4th November 2023, 3:31 pm

പൊളിറ്റിക്കലി ഇന്‍കറക്‌റ്റെന്ന വാക്ക് എന്നെ ബാധിക്കുന്നുണ്ട്; ഒരു ജനക്കൂട്ടത്തെ ഒറ്റയടിക്ക് മാറ്റാന്‍ കഴിയില്ല: ജോര്‍ജ് കോര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എഴുത്തിലൂടെ സിനിമാ ജീവിതം തുടങ്ങി പിന്നെ അഭിനേതാവായും തിരക്കഥാകൃത്തായും സംവിധായകനായും മാറിയ വ്യക്തിയാണ് ജോര്‍ജ് കോര. ജോര്‍ജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയാണ് തോല്‍വി എഫ്.സി. സിനിമയുടെ ഭാഗമായി സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ജോര്‍ജ് കോര.

‘ഇന്ന് സിനിമകളുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന കാര്യമാണ് അത് പൊളിറ്റിക്കലി ഇന്‍കറക്റ്റാണെന്നും അതില്‍ ലോജിക് ഇല്ലായെന്ന കാര്യവും. ഇവ സിനിമയെ എത്രത്തോളം എഫക്ട് ചെയ്യുന്നുണ്ടെന്ന് പറയാന്‍ ഞാന്‍ ആരുമല്ല. എന്നാല്‍ പൊളിറ്റിക്കലി ഇന്‍കറക്‌റ്റെന്ന വാക്ക് എന്നെ വല്ലാതെ ബാധിക്കുന്നുണ്ട്.

ചെറുപ്പം മുതല്‍ കണ്ടീഷന്‍ഡായിട്ടുള്ള കുറെ കാര്യങ്ങളുണ്ട്. അന്നൊക്കെ ഓക്കേയാണെന്ന് തോന്നുന്ന കുറേ കാര്യങ്ങളുണ്ടായിരുന്നു. അതൊക്കെ ഇന്ന് തെറ്റാണെന്ന് മറ്റൊരാള്‍ ചൂണ്ടികാണിക്കുകയാണ്. ആ സമയത്ത് നമ്മള്‍ തന്നെ ഒരു നിമിഷം ചിന്തിക്കും, അയ്യോ ഇതൊക്കെ ഇത്ര വലിയ തെറ്റാണോയെന്ന്.

പണ്ടൊക്കെ ബോഡിഷെയ്മിങ്ങ് തമാശകളുള്ള സിനിമകള്‍ ഒരു നൂറെണ്ണമുണ്ടാകുമായിരുന്നു. അതൊക്കെ നമ്മള്‍ ഇപ്പോള്‍ കണ്ടാലും ചിരിക്കും. പക്ഷെ ഇന്നതിന്റെ കോണ്‍ടെക്സ്റ്റ് ആകെ മാറി. ഇന്ന് ലോകവും ഒരുപാട് മാറിയിട്ടുണ്ട്. എല്ലാവരുടെയും ചിന്തകളും മാറിക്കൊണ്ടിരിക്കുന്നുണ്ട്.

ആ മാറ്റം നല്ലതാണ്. പക്ഷെ അങ്ങനെ മാറ്റം വരുമ്പോള്‍ എല്ലാ ജനക്കൂട്ടത്തെയും ഒറ്റയടിക്ക് മാറ്റാന്‍ പറ്റില്ല. അപ്പോള്‍ അതിന്റേതായ പൊട്ടിതെറികള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. ഞാന്‍ ആണെങ്കില്‍ ഇപ്പോള്‍ ഒരുപാട് ചിന്തിക്കുന്നുണ്ട്. എവിടെയാണ് ഇതിന്റെ ബൗണ്ടറിയെന്നും എന്താണ് ശരിയെന്നും.

സിനിമയില്‍ വരുന്ന റിവ്യൂസിന്റെ കാര്യം പറയുമ്പോള്‍, എന്റെ ഷോര്‍ട്ട് ഫിലിമിന് ആദ്യമായി അംഗീകാരം കിട്ടുന്നത് അനുപമ ചോപ്രയൊക്കെയുള്ള ക്രിറ്റിക്‌സ് ചോയ്‌സില്‍ നിന്നാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ക്രിറ്റിക്‌സില്‍ നിന്നാണ് എനിക്ക് ആ അംഗീകാരം ലഭിക്കുന്നത്. അതെനിക്ക് വലിയ ബൂസ്റ്റായിരുന്നു.

ഞാന്‍ ചെയ്യുന്നത് നല്ലതാണെന്ന ചിന്ത വന്നു. അന്ന് തൊട്ട് എനിക്ക് റിവ്യൂസിനോട് താല്പര്യം തോന്നിയിരുന്നു. റിവ്യൂസ് നമുക്ക് പോസിറ്റീവാണെങ്കില്‍ ഭയങ്കര ബൂസ്റ്റാണ്. അതേ സമയം നെഗറ്റീവാകുമ്പോള്‍ വിഷമവും വരും. കാരണം ഒരു പ്രസവ വാര്‍ഡില്‍ നിന്നും നമ്മുടെ കുട്ടിയെ കൈമാറി കിട്ടിയ ശേഷം അതിനെ ആരെങ്കിലും കൊള്ളില്ലെന്ന് പറഞ്ഞാല്‍ നമുക്ക് വിഷമമാകും. അതിനെ നമ്മള്‍ക്ക് അംഗീകരിക്കാനാവില്ല.

പക്ഷെ അപ്പോഴും എനിക്ക് തോന്നുന്നത് ഇന്നത്തെ റിവ്യൂ മോഡലിന് പ്രശ്‌നങ്ങളുണ്ടെന്നാണ്. ഇവിടെ റിവ്യൂയിടുന്നത് പലപ്പോഴും യൂട്യൂബിലാണ്. അവിടെ ഒരു പോസറ്റീവ് റിവ്യൂവിന് അതിന് ചേര്‍ന്ന ഒരു ക്യാപ്ഷനിട്ടാല്‍ വരുന്ന ക്ലിക്കുകളും, നെഗറ്റീവ് റിവ്യൂവിന് വരുന്ന ക്ലിക്കുകളും വ്യത്യാസമാണ്,’
ജോര്‍ജ് കോര പറയുന്നു.

Content Highlight: George Kora Talks About Politically Incorrect In Movies

Latest Stories

We use cookies to give you the best possible experience. Learn more