| Monday, 5th October 2020, 1:14 pm

എന്ത് ഹിന്ദുസംസ്‌ക്കാരത്തെ പറ്റിയാണ് ബി.ജെ.പി പറയുന്നത്, ഇതൊന്നും രാജ്യം മറക്കില്ല: ഹാത്രാസില്‍ അശോക് ഗെലോട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹാത്രാസ് സംഭവത്തില്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ വിമര്‍ശനം കടുപ്പിച്ച് കോണ്‍ഗ്രസ്. സ്വന്തം കുടുംബത്തെ പോലും കാണിക്കാതെ 19 വയസുള്ള ആ പെണ്‍കുട്ടിയടെ മൃതദേഹം കത്തിച്ചുകളഞ്ഞെന്ന വാര്‍ത്ത ഹൃദയം തകര്‍ക്കുന്നതാണെന്നായിരുന്നു
കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ട് പ്രതികരിച്ചത്.

ഇത്രയും ക്രൂരമായി ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ടിരിക്കുന്നു. സ്വന്തം മകളുടെ മുഖം അവസാനമായി കാണാന്‍ അമ്മയെ പോലും അനുവദിക്കാതെ ആ പെണ്‍കുട്ടിയെ കത്തിച്ചുകളയുന്നു. ഇവരാണ് ഹിന്ദു സംസ്‌ക്കാരത്തെ പറ്റി വാചാലരാകുന്നത്. എന്തു ഹിന്ദു സംസ്‌ക്കാരത്തെ പറ്റിയാണ് ഇവര്‍ ഈ പറയുന്നത്, എന്നായിരുന്നു ഗെലോട്ട് ചോദിച്ചത്.

അര്‍ധരാത്രി 2 മണിക്കാണ് ആ പെണ്‍കുട്ടിയുടെ മൃതദേഹം കത്തിച്ചുകളയുന്നത്. ഇത് ഹൃദയഭേദകമാണ്. ഇതൊന്നും രാജ്യം മറക്കാന്‍ പോകുന്നില്ല. ഇവിടെ ജീവിക്കുന്നവരുടെ മനസില്‍ ഇത് എക്കാലവും നിലനില്‍ക്കും. പൊലീസിന്റെ സാന്നിധ്യത്തിലാണ് മൃതദേഹം സംസ്‌ക്കരിച്ചത്. തന്റെ മകളുടെ മുഖം അവസാനമായി ഒന്നും കാണണമെന്ന ആ അമ്മയുടെ കണ്ണുനീര്‍ പോലും അവര്‍ കണ്ടില്ല. ബി.ജെ.പിയുടെ ഭരണത്തിലാണ് ഇതെല്ലാം നടക്കുന്നത്. എന്ത് ഹിന്ദു സംസ്‌ക്കാരത്തെ പറ്റിയാണ് അവര്‍ ഈ പറയുന്നത്? , ഗെലോട്ട് ചോദിച്ചു.

കൊവിഡ് സമയമായതുകൊണ്ട് തന്നെ 20 പേര്‍ക്ക് മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ട്. ഒരു മരണമുണ്ടായാല്‍ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുക എന്നതാണ് ആദ്യ നടപടി. അതിര്‍ത്തിയില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടാല്‍ ആ മൃതദേഹം ഹെലികോപ്റ്ററിലോ വിമാനത്തിലോ കൊണ്ടുവന്ന് ബന്ധുക്കള്‍ക്ക് കൈമാറും. ആ ഒരു ബഹുമാനം മൃതദേഹത്തിന് നല്‍കുക എന്നത് നമ്മുടെ സംസ്‌ക്കാരത്തിന്റെ ഭാഗമാണ്’, ഗെലോട്ട് പറഞ്ഞു.

ഹാത്രാസ് സംഭവത്തില്‍ കുടുംബത്തിന് നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. ഹാത്രാസ് കുടുംബത്തോടൊപ്പം രാജ്യം നിലകൊള്ളുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

യു.പിയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നത് സര്‍ക്കാരിന്റെ ധാര്‍ഷ്ട്യമാണെന്നും അടിമുടി താറുമാറായ ഒരു സംവിധാനമാണ് യു.പിയില്‍ ഉള്ളതെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും പറഞ്ഞിരുന്നു.

ഒരുപക്ഷേ, നമ്മുടെ രാജ്യം ഒരു ജനാധിപത്യ രാജ്യമാണെന്ന് അവര്‍ മറന്നിരിക്കാം, പക്ഷേ പൊതുജനം അധികാരത്തിലിരിക്കുന്നവരെ അത് ഓര്‍മ്മപ്പെടുത്തുക തന്നെ ചെയ്യുമെന്നും പ്രിയങ്ക പറഞ്ഞു.

നേരത്തെ ഹാത്രാസിലേക്ക് പോകുംവഴി പ്രിയങ്കാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നേരെ പൊലീസ് കയ്യേറ്റം നടത്തിയിരുന്നു. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് രാഹുലും പ്രിയങ്കയും ഹാത്രാസിലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി പെണ്‍കുട്ടിയുടെ അച്ഛനമ്മമാരെ കണ്ടത്.

പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുംവഴി പ്രിയങ്കാ ഗാന്ധിയെ കയ്യേറ്റം ചെയ്ത പൊലീസിന്റെ നടപടിക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. ഇതിന് പിന്നാലെ പ്രിയങ്കാ ഗാന്ധിയോട് മാപ്പ് ചോദിച്ച് പൊലീസ് രംഗത്തെത്തിയയിരുന്നു.

ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more