| Thursday, 26th March 2026, 5:28 pm

ഇറാനെതിരായ സൈനിക നടപടിയിൽ ജി.സി.സി രാജ്യങ്ങൾ പങ്കെടുക്കില്ല, ആക്രമണത്തിന് പ്രദേശങ്ങൾ വിട്ടുനൽകില്ല: ജി.സി.സി സെക്രട്ടറി ജനറൽ

അനിത സി

ടെഹ്റാൻ: ജി.സി.സി രാഷ്ട്രങ്ങൾക്കെതിരായി നടക്കുന്ന ആക്രമണങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ സൗദിയിലെ റിയാദിൽ ജി.സി.സി യോ​ഗം ആരംഭിച്ചു. മേഖലയിലെ യു.എസ് താവളങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ കുറിച്ച് ജി.സി.സി സെക്രട്ടറി ജനറൽ ജാസെം മുഹമ്മദ് അൽ ബുദൈവി ബ്രീഫ്ങ് നടത്തി.

ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള ഒരു നയതന്ത്ര പരിഹാരമാണ് ജി.സി.സി മുന്നോട്ട് വെക്കുന്നതെന്നും  അദ്ദേഹം പറഞ്ഞു.

ഇറാൻ ജി.സി.സിയിലെ താവളങ്ങളിലേക്ക് നടത്തുന്ന ആക്രമണങ്ങളോട് അതേ രീതിയിൽ ജി.സി.സി രാജ്യങ്ങൾ തിരിച്ചടിച്ചിട്ടില്ലെന്ന് ബുദൈവി പറഞ്ഞു. തങ്ങളുടെ പ്രദേശങ്ങൾ ഇറാനെ ആക്രമിക്കുന്നതിനായി വിട്ടുനൽകില്ലെന്നും അദ്ദേഹം വിശദമാക്കി.

‘ഇറാനിയൻ ആക്രമണങ്ങൾക്ക് ജി.സി.സി ഒരിക്കലും മറുപടി പറയുകയോ പ്രതികാരം ചെയ്യുകയോ ചെയ്തിട്ടില്ല. ഇറാനെതിരായ ആക്രമണത്തിന് തങ്ങളുടെ പ്രദേശങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുകയോ ഒരു സൈനിക നടപടിയിലും പങ്കെടുക്കുകയോ ചെയ്യില്ല’, ജി.സി.സി രാജ്യങ്ങൾ പറഞ്ഞതായി അൽ ബുദൈവി വിശദീകരിച്ചു.

ഇറാന്റെ ആക്രമണങ്ങൾ ടെഹ്റാൻ അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷ. അതുകൊണ്ടുതന്നെ ജി.സി.സി രാജ്യങ്ങൾ ഒരിക്കലും ഇറാനിയൻ ആക്രമണങ്ങൾക്ക് മറുപടി നൽകുകയോ പ്രതികാരം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

മേഖലയിൽ നിന്നുള്ള എണ്ണ ഉത്പാദനത്തിന്റെയും കയറ്റുമതിയുടെയും സ്ഥിരത ഒരു ആഡംബരമല്ലെന്നും അത് അന്താരാഷ്ട്ര വിപണികൾക്ക് അത്യാവശ്യമാണെന്നും അദ്ദേഹം റിയാദിലെ യോ​ഗത്തില‍്‍ പറഞ്ഞു.

ഹോർമുസ് കടലിടുക്ക് അടച്ചിട്ടിത് ജി.സി.സി രാജ്യങ്ങളുടെ വ്യാപാരത്തെ സാരമായി ബാധിച്ചതിനെ അൽ ബുദൈവി വിമർശിച്ചു.

ആകെയുള്ള ലോക ഉൽപാദനത്തിന്റെ 22 ശതമാനമായ 16 ബില്യൺ ബാരൽ അസംസ്‌കൃത എണ്ണ ഉത്പാദിപ്പിക്കുന്ന ജി.സി.സി രാജ്യങ്ങൾ ലോകത്തിന്റെ സാമ്പത്തിക ശ്വാസകോശമാണ്.

ലോകമെമ്പാടുമായി ഒരു ദിവസം 11.5 ബില്യൺ ബാരൽ എണ്ണ കയറ്റുമതി ചെയ്യുന്നുമുണ്ട്. ഇതെല്ലാം തടസപ്പെടുമ്പോൾ അന്താരാഷ്ട്ര നാവിഗേഷനും കേടുപാടുകൾ സംഭവിക്കുന്നുണ്ടെന്ന് അൽ ബുദൈവി ചൂണ്ടിക്കാണിച്ചു.

ഹോർമുസ് കടലിടുക്ക് അടച്ചിട്ട ഇറാന്റെ ഈ നടപടി സകല റെഡ് ലൈൻ നിയന്ത്രണങ്ങളെയും അട്ടിമറിക്കുന്നതാണ്. ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടി, അതിലൂടെ കടന്നുപോകുന്നതിന് ഇറാൻ ഫീസ് ചുമത്തി, ഇത് ഒരു അതിക്രമവും സമുദ്ര നിയമത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ കരാറിന്റെ ലംഘനവുമാണെന്ന് അദ്ദേഹം ആരോപിച്ചു.

പ്രദേശത്ത് നിന്നും ചില കപ്പലുകൾ തട്ടിക്കൊണ്ടുപോകുകയോ ആക്രമിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്നും അൽ ബുദൈവി ചൂണ്ടിക്കാണിച്ചു.

സിവിലിയൻ ലക്ഷ്യങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളെ ബുദൈവി തള്ളിപ്പറഞ്ഞു. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ഇറാനിയൻ ആക്രമണങ്ങൾ താമസക്കാരേയും പൗരന്മാരേയും കൊലപ്പെടുത്തുകയാണ്.

ജി.സി.സി രാജ്യങ്ങളെ ലക്ഷ്യം വച്ചുള്ള ഇറാന്റെ ആക്രമണം മനഃപൂർവമാണെന്നും ഇറാന്റെ ആക്രമണങ്ങൾ ഇറാനും ജി.സി.സി രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലും സാഹചര്യത്തിലും മാറ്റം വരുത്തിയെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: GCC countries will not participate in any military action against Iran: GCC Secretary General

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more