| Wednesday, 11th March 2026, 3:16 pm

ടീമിന്റെ നേട്ടങ്ങള്‍ ആഘോഷിക്കേണ്ടത് പ്രധാനമാണ്; കീര്‍ത്തി ആസാദിനെതിരെ ഗംഭീറും രംഗത്ത്!

ശ്രീരാഗ് പാറക്കല്‍

ഇന്ത്യയുടെ ടി-20 ലോകകപ്പ് വിജയത്തിന് ശേഷം കിരീടവുമായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പരിശീലകന്‍ ഗൗതം ഗംഭീറും ഐ.സി.സി ചെയര്‍മാന്‍ ജയ് ഷായും അഹമ്മദാബാദിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു.

സംഭവത്തെ തുടര്‍ന്ന് മുന്‍ ഇന്ത്യന്‍ താരവും ലോക് സഭ മെമ്പറുമായ കീര്‍ത്തി ആസാദ് രൂക്ഷമായി വിമര്‍ശനം നടത്തിയിരുന്നു. എന്തിനാണ് ലോകകപ്പിനെ മതത്തില്‍ കലര്‍ത്താന്‍ ശ്രമിക്കുന്നതെന്നും കിരീടം 140 കോടി ഇന്ത്യക്കാരുടേതുമാണ് ഏതെങ്കിലും മതത്തിന്റെയല്ലെന്നും കീര്‍ത്തി ആസാദ് പറഞ്ഞിരുന്നു. പേസര്‍ മുഹമ്മദ് സിറാജ് കപ്പും കൊണ്ട് പള്ളിയില്‍ പോയില്ലല്ലോയെന്നും സഞ്ജു സാംസണ്‍ കപ്പും കൊണ്ട് ചര്‍ച്ചില്‍ പോയോ എന്നും അദ്ദേഹം ചോദിച്ചു.

ഇന്ത്യയുടെ ടി-20 ലോകകപ്പ് വിജയത്തിന് ശേഷം കിരീടവുമായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പരിശീലകന്‍ ഗൗതം ഗംഭീറും ഐ.സി.സി ചെയര്‍മാന്‍ ജയ് ഷായും അഹമ്മദാബാദിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു.

ഇപ്പോള്‍ കീര്‍ത്തി ആസാദിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍. കീര്‍ത്തി ആസാദിന്റെ നിലപാടിന് ഉത്തരം അര്‍ഹിക്കുന്നില്ലെന്നും ലോകകപ്പ് ലഭിച്ച അഭിമാന നിമിഷം ആഘോഷിക്കേണമെന്നും ഗംഭീര്‍ പറഞ്ഞു.

മാത്രമല്ല അത്തരം പ്രസ്താവനകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് 15 കളിക്കാരുടെ കഠിനാധ്വാനത്തെയും നേട്ടങ്ങളെയും ഇല്ലാതാക്കുന്നുവെന്നും. അദ്ദേഹം പറഞ്ഞു.

‘ഉത്തരം അര്‍ഹിക്കാത്ത കാര്യമാണിത്. ലോകകപ്പ് നേടുന്നത് മുഴുവന്‍ രാജ്യത്തിനും ഒരു വലിയ നിമിഷമാണ്. എന്റെ കാഴ്ചപ്പാടില്‍, ഇന്ത്യ മുഴുവന്‍ അഭിമാനിക്കുന്ന നിമിഷമാണിത്. ടീമിന്റെ നേട്ടങ്ങള്‍ ആഘോഷിക്കേണ്ടത് പ്രധാനമാണ്.

അത്തരം പ്രസ്താവനകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് 15 കളിക്കാരുടെ കഠിനാധ്വാനത്തെയും നേട്ടങ്ങളെയും ഇല്ലാതാക്കുന്നു. ഓരോ പരാമര്‍ശത്തിനും നമ്മള്‍ പ്രാധാന്യം നല്‍കാന്‍ തുടങ്ങിയാല്‍, കിരീടത്തിന് വേണ്ടി പരിശ്രമിച്ചവരോട് അനീതി കാണിക്കുന്നതിന് തുല്യമാകും,’ ഗംഭീര്‍ എ.എന്‍.ഐയോട് പറഞ്ഞു.

കീര്‍ത്തി ആസാദിനെ വിമര്‍ശിച്ച് ഹര്‍ഭജന്‍ സിങ്ങും നേരത്തെ രംഗത്ത് വന്നിരുന്നു. കീര്‍ത്തി ആസാദ് ഇതൊരു രാഷ്ട്രീയ വിഷയമാക്കാന്‍ ശ്രമിക്കുകയാണെന്നും ഇന്ത്യന്‍ ടീമിന് ട്രോഫി ക്ഷേത്രത്തിലേക്കോ, പള്ളിയിലേക്കോ, ചര്‍ച്ചിലേക്കോ കൊണ്ടുപോകാനുള്ള എല്ലാ അവകാശവുമുണ്ടെന്നും ഹര്‍ഭന്‍ പറഞ്ഞു. മതങ്ങളെല്ലാം തുല്യമാണെന്ന് വിശ്വസിക്കുന്നുവെന്നും ദൈവങ്ങള്‍ വ്യത്യസ്തമായിരിക്കാം പക്ഷെ പാത ഒന്നുതന്നെയാണെന്നും മുന്‍ സ്പിന്നര്‍ കൂട്ടിച്ചേര്‍ത്തു. എ.എന്‍.ഐയോട് സംസാരിക്കുകയായിരുന്നു ഹര്‍ഭജന്‍.

Content highlight: Gautam Gambhir Talking About Kirti Azad’s Statement
ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more