| Thursday, 18th June 2026, 8:23 am

ഭരണഘടനാവിരുദ്ധം; കെ.എസ്.ആര്‍.ടി.സിയിലെ സൗജന്യയാത്ര പദ്ധതി റദ്ദാക്കണം, പൊതുതാത്പര്യ ഹരജി ഇന്ന് പരിഗണിക്കും

ആദര്‍ശ് എം.കെ.

കൊച്ചി: കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും സൗജന്യ യാത്ര അനുവദിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ‘പ്രിയദര്‍ശിനി’ പദ്ധതിക്കെതിരെയുള്ള പൊതുതാത്പര്യ ഹരജി കേരള ഹൈക്കോടതി ഇന്ന് (ജൂണ്‍ 18) പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹരജിയില്‍ വാദം കേള്‍ക്കുന്നത്. സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ നേരിട്ട് കോടതിയില്‍ ഹാജരാകും.

എറണാകുളം തമ്മനം സ്വദേശിയായ മുഹമ്മദ് ഫിര്‍ദൗസ് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയില്‍ പദ്ധതി പൂര്‍ണമായും റദ്ദാക്കണമെന്നാണ് പ്രധാനമായി ആവശ്യപ്പെട്ടിരിക്കുന്നത്.

വരുമാന പരിധിയോ താമസ യോഗ്യതയോ പ്രത്യേക പിന്നാക്കാവസ്ഥയോ പരിഗണിക്കാതെ കേവലം ലിംഗഭേദം മാത്രം മാനദണ്ഡമാക്കി ആനുകൂല്യം നല്‍കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 15(1) എന്നിവ ഉറപ്പുനല്‍കുന്ന സമത്വത്തിന്റേയും വിവേചനമില്ലായ്മയുടേയും ലംഘനമാണെന്നാണ് ഹരജിക്കാരന്റെ വാദം.

ഉയര്‍ന്ന ശമ്പളം കൈപ്പറ്റുന്ന സാമ്പത്തിക ശേഷിയുള്ള സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ലഭിക്കുമ്പോള്‍, തുച്ഛമായ ദിവസവേതനത്തിന് ജോലി ചെയ്യുന്ന പുരുഷന്മാര്‍ ടിക്കറ്റ് എടുക്കേണ്ടി വരുന്നത് നീതികേടാണെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നു.

കൃത്യമായ ശാസ്ത്രീയ പഠനങ്ങളോ, സാമ്പത്തിക ആഘാത വിലയിരുത്തലുകളോ നടത്താതെയാണ് സര്‍ക്കാര്‍ ഈ പദ്ധതി പ്രഖ്യാപിച്ചത്. ഇതുവഴി സംസ്ഥാന ഖജനാവിന് പ്രതിദിനം ഏകദേശം 2 കോടി രൂപയും, പ്രതിവര്‍ഷം 800 കോടി രൂപയും അധിക ബാധ്യതയുണ്ടാകും. നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ ഇത് താങ്ങാന്‍ കഴിയാത്ത ഭാരമായി മാറും.

ഒരു നയരൂപീകരണ പഠനവും നടത്താതെ, തങ്ങള്‍ അധികാരമേറ്റതിന് പിന്നാലെ തെരഞ്ഞെടുപ്പ് വാഗ്ദാനം യാന്ത്രികമായി നടപ്പിലാക്കുകയാണ് പുതിയ സര്‍ക്കാര്‍ ചെയ്തതെന്നും ഹരജിക്കാരന്‍ ആരോപിക്കുന്നു.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് (ജൂണ്‍ 15) മുഖ്യമന്ത്രി വി.ഡി. സതീശനും ഗതാഗത മന്ത്രി സി.പി. ജോണും ചേര്‍ന്ന് തിരുവനന്തപുരത്ത് ഈ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. കെ.എസ്.ആര്‍.ടി.സിയുടെ ആദ്യ വനിതാ ഡ്രൈവറായ ഷീലയായിരുന്നു തമ്പാനൂരില്‍ നിന്നും പെരുമാതുറയിലേക്കുള്ള ഉദ്ഘാടന സര്‍വീസിന്റെ സാരഥി. തൃശൂരില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പദ്ധതി ഫ്‌ളാഗ് ഓഫ് ചെയ്തിരുന്നു.

സംസ്ഥാനത്തെ 3,125 കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളിലാണ് നിലവില്‍ ഈ ആനുകൂല്യം ലഭ്യമാക്കിയിട്ടുള്ളത്. സൗജന്യ യാത്രയ്ക്കായി സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും യാതൊരുവിധ തിരിച്ചറിയല്‍ കാര്‍ഡോ പ്രത്യേക രജിസ്ട്രേഷനോ ആവശ്യമില്ല. പ്രായപരിധിയും ബാധകമല്ല.

പദ്ധതി നിലവില്‍ വന്നതോടെ വിദ്യാര്‍ത്ഥിനികള്‍ക്ക് ഓര്‍ഡിനറി ബസുകളില്‍ ഇനി കണ്‍സെഷന്‍ ടിക്കറ്റിന്റെ ആവശ്യമുണ്ടാകില്ല. പദ്ധതി പ്രകാരമുള്ള ബസുകളുടെ മുന്നിലും വശങ്ങളിലും ‘പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര’ എന്ന് എഴുതി പ്രത്യേക സ്റ്റിക്കറുകള്‍ പതിപ്പിച്ചിട്ടുണ്ട്.

Content highlight: Free travel scheme in KSRTC should be cancelled, public interest litigation to be considered today

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more