| Friday, 27th March 2026, 1:24 pm

ബ്രസീലിനെ ചാമ്പലാക്കി; ഇനി എംബാപ്പെയുടെ ലക്ഷ്യം ഫ്രാന്‍സിന്റെ അതികായന്‍ ഒലിവര്‍!

ശ്രീരാഗ് പാറക്കല്‍

ഫിഫ ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ബ്രസീലിനെ പരാജയപ്പെടുത്തി ഫ്രാന്‍സ്. പാരീസില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഫ്രഞ്ച് പട വിജയിച്ചത്. രണ്ടാം പകുതിയില്‍ പത്തുപേരായി ചുരുങ്ങിയിട്ടും ഫ്രാന്‍സിന്റെ ഡിഫന്‍സ് മറികടന്ന് ബ്രസീലിന് സമനില നേടാന്‍ പോലും സാധിച്ചില്ല.

മത്സരത്തിന്റെ 32ാം മിനിട്ടില്‍ ഫ്രാന്‍സിന് വേണ്ടി നായകന്‍ കിലിയന്‍ എംബാപ്പെയാണ് ഇആദ്യ ഗോള്‍ നേടിയത്. ഉസാന്‍ ഡെംബെലെയുടെ അസിസ്റ്റിലായിരുന്നു എംബാപ്പെ എതിരാളികളുടെ വല കുലുക്കിയത്. ഈ ഗോളോടെ ഫ്രാന്‍സിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായ ഒലിവര്‍ ജിറൂഡിന്റെ റെക്കോഡിന് തൊട്ടടുത്തെത്താന്‍ എംബാപ്പെക്ക് സാധിച്ചു. നിലവില്‍ 56 ഗോളുകളാണ് എംബാപ്പെ നേടിയത്. ജിറൂഡ് 57 ഗോളുകളാണ് നേടിയത്. നേരത്തെ ഫ്രാന്‍സിനായി 51 ഗോള്‍ നേടിയ തിയറി ഹെന്റിയെ എംബാപ്പെ മറികടന്നിരുന്നു.

ഇനി വെറും ഒരു ഗോള്‍ കൂടി നേടാന്‍ സാധിച്ചാല്‍ എംബാപ്പെയ്ക്ക് ഒലിവറിനൊപ്പം റെക്കോഡ് പങ്കിടാനുള്ള അവസരമാണുള്ളത്. മാര്‍ച്ച് 30നാണ് ഫ്രാന്‍സിന്റെ അടുത്ത സൗഹൃദ മത്സരം. കൊളംബിയക്കെതിരായ മത്സരത്തില്‍ എംബാപ്പെ മിന്നും പ്രകടനം നടത്തി റെക്കോഡ് മറികടക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

അതേസമയം മത്സരത്തിന്റെ 55ാം മിനിട്ടില്‍ പ്രതിരോധ താരം ഉപമെക്കാനോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ഫ്രാന്‍സ് സമ്മര്‍ദത്തിലാകുമെന്ന് കരുതിയെങ്കിലും സംഭവിച്ചത് മറിച്ചായിരുന്നു. 65ാം മിനിട്ടില്‍ മൈക്കല്‍ ഒലീസെയുടെ അസിസ്റ്റില്‍ ഹ്യൂഗോ എക്കിറ്റികെ ഫ്രാന്‍സിനായി രണ്ടാം ഗോളും നേടി.

ശേഷം മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ ഉണര്‍ന്നു കളിച്ച ബ്രസീല്‍ ഒരു ഗോള്‍ മടക്കി. 78ാം മിനിട്ടില്‍ ലൂയിസ് ഹെന്റിക്കെയുടെ ക്രോസില്‍ ഗ്ലെയ്‌സണ്‍ ബ്രെമറാണ് ബ്രസീലിന് ആശ്വാസ ഗോള്‍ നേടിയത്.

Content Highlight: France defeats Brazil in friendly match; Kylian Mbappe Need One More Goal To Equal Oliviar Giroud

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more