| Saturday, 23rd May 2026, 8:03 pm

സി.ജെ.പിയുടെ വെബ്‌സൈറ്റും പൂട്ടിച്ചു: കേന്ദ്രത്തിന്റേത് 'സ്വേച്ഛാധിപത്യ' നടപടിയെന്ന് സ്ഥാപകന്‍ അഭിജീത് ദീപ്‌കെ

ആദര്‍ശ് എം.കെ.

ന്യൂദല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സി.ജെ.പി) ഔദ്യോഗിക വെബ്‌സൈറ്റ് കേന്ദ്ര സര്‍ക്കാര്‍ പൂട്ടിച്ചതായി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ.

ശനിയാഴ്ചയാണ് വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമായത്. ഇതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിന്റേത് സ്വേച്ഛാധിപത്യപരമായ പെരുമാറ്റമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

‘സര്‍ക്കാര്‍ ഞങ്ങളുടെ ഐക്കോണിക് വെബ്‌സൈറ്റ് നീക്കം ചെയ്തിരിക്കുന്നു. 10 ലക്ഷം ‘കോക്രോച്ചുകള്‍’ (അംഗങ്ങള്‍) ഞങ്ങളുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ 6 ലക്ഷം കോക്രോച്ചുകള്‍ ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള ഹരജിയില്‍ ഒപ്പുവെച്ചവരാണ്.

സര്‍ക്കാര്‍ എന്തിനാണ് കോക്രോച്ചുകളെ ഇത്രയധികം ഭയപ്പെടുന്നത്? സര്‍ക്കാരിന്റെ ഈ സ്വേച്ഛാധിപത്യപരമായ പെരുമാറ്റം ഇന്ത്യയിലെ യുവാക്കളുടെ കണ്ണുതുറപ്പിക്കുന്നുണ്ട്,’ ദീപ്‌കെ എക്‌സില്‍ കുറിച്ചു.

‘ഞങ്ങള്‍ ചെയ്ത ഏക കുറ്റം ഞങ്ങളുടെ മെച്ചപ്പെട്ട ഭാവിക്ക് വേണ്ടി ശബ്ദമുയര്‍ത്തി എന്നതാണ്. എന്നാല്‍ ഞങ്ങളെ അത്ര എളുപ്പത്തില്‍ ഇല്ലാതാക്കാന്‍ കഴിയില്ല. ഞങ്ങള്‍ ഇപ്പോള്‍ പുതിയൊരു ‘വീടിനായുള്ള’ (പുതിയ പ്ലാറ്റ്‌ഫോം) പ്രവര്‍ത്തനത്തിലാണ്. കോക്രോച്ചുകള്‍ ഒരിക്കലും മരിക്കില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അധികാരത്തിലിരിക്കുന്നവര്‍ പൗരന്മാരെ പാറ്റകളായും പരാന്നഭോജികളായുമാണ് കാണുന്നത്. ചീഞ്ഞഴുകിയ ഇടങ്ങളിലാണ് പാറ്റകള്‍ വളരുന്നതെന്ന് അവര്‍ അറിയണം. ഇന്നത്തെ ഇന്ത്യ അതാണെന്ന് ദീപ്‌കെ അല്‍ ജസീറയോട് പ്രതികരിച്ചു.

വെബ്‌സൈറ്റിന് പുറമെ പാര്‍ട്ടിയുടെയും അഭിജീത്തിന്റെയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായും സി.ജെ.പിയുടെ ഔദ്യോഗിക എക്‌സ് പേജ് ഇന്ത്യയില്‍ വിലക്കിയതായും അദ്ദേഹം അവകാശപ്പെട്ടു

വെറും ഒരാഴ്ചയ്ക്കുള്ളില്‍ 2.2 കോടി ഫോളോവേഴ്‌സിനെയാണ് പാര്‍ട്ടിയുടെ ഇന്‍സ്റ്റഗ്രാം പേജ് നേടിയത്. ഇത് ബി.ജെ.പിയുടെ ഫോളോവേഴ്‌സിനേക്കാള്‍) ഇരട്ടിയിലധികമാണ്

പൂനെ സ്വദേശിയായ അഭിജീത് ദീപ്‌കെ നിലവില്‍ ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ പബ്ലിക് റിലേഷന്‍സില്‍ ബിരുദം പൂര്‍ത്തിയാക്കി യുഎസിലാണുള്ളത്. മുമ്പ് ആം ആദ്മി പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ പേജുകള്‍ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു.

തൊഴിലില്ലാത്ത യുവാക്കളെ പാറ്റകളോട് ഉപമിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമര്‍ശത്തെ പരിഹസിച്ചുകൊണ്ടാണ് സി.ജെ.പി എന്ന ഈ ഡിജിറ്റല്‍ മുന്നേറ്റം ആരംഭിച്ചത്.

എന്നാല്‍ തന്റെ പരാമര്‍ശം തെറ്റായി ഉദ്ധരിക്കപ്പെട്ടതാണെന്നും, വ്യാജ ബിരുദങ്ങള്‍ ഉപയോഗിക്കുന്നവരെ കുറിച്ചാണ് താന്‍ സംസാരിച്ചതെന്നും പിന്നീട് ചീഫ് ജസ്റ്റിസ് വിശദീകരിച്ചിരുന്നു.

Content highlight: Founder Abhijeet Deepke has said that the official website of the Cockroach Janata Party has been closed by the central government.

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more