| Wednesday, 11th March 2026, 7:33 pm

സഞ്ജു വളരെ കുറച്ച് ഏകദിനങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളുവെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു: മുന്‍ ഓസീസ് താരം

ഫസീഹ പി.സി.

ടി – 20 ലോകകപ്പിലെ മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനത്തെ പ്രശംസിച്ച് മുന്‍ ഓസ്ട്രേലിയന്‍ താരം ജേസണ്‍ ഗില്ലസ്പി. ടൂര്‍ണമെന്റില്‍ സഞ്ജു നടത്തിയത് അവിശ്വസനീയമായ പ്രകടനമാണെന് അദ്ദേഹം പറഞ്ഞു.

സഞ്ജു വളരെ കുറച്ച് ഏകദിനങ്ങള്‍ മാത്രമാണ് കളിച്ചിട്ടുള്ളൂ എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാസ്റ്റ് ബൗളിങ് കാര്‍ട്ടലില്‍ സംസാരിക്കുകയായിരുന്നു ഗില്ലസ്പി.

ജേസണ്‍ ഗില്ലസ്പി. Photo: SkySports/x.com

‘ലോകകപ്പില്‍ മൂന്നാമത്തെ ടോപ് സ്‌കോററായാണ് സഞ്ജു ടൂര്‍ണമെന്റ് അവസാനിപ്പിച്ചത്. ടൂര്‍ണമെന്റിന്റെ അവസാനത്തില്‍ അവന്‍ നടത്തിയ പ്രകടനം അവിസ്മരണീയമാണ്.

ഇന്ത്യക്കായി വളരെ കുറച്ച് ഏകദിനങ്ങള്‍ മാത്രമേ അവന്‍ കളിച്ചിട്ടുളൂവെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ലോകകപ്പിലെ പ്രകടനത്തിന് അവന്‍ വളരെയധികം അംഗീകാരം അര്‍ഹിക്കുന്നുണ്ട്,’ ഗില്ലസ്പി പറഞ്ഞു.

2026 ടി – 20 ലോകകപ്പില്‍ തുടക്കത്തില്‍ ടീമില്‍ ഇല്ലാതിരുന്ന സഞ്ജു പിന്നീട് തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. മലയാളി താരം വെര്‍ച്യുല്‍ ക്വാര്‍ട്ടര്‍ ഫൈനലിലും സെമി ഫൈനലിലും ഫൈനലുമെല്ലാം ഇന്ത്യയുടെ നെടുംതൂണായിരുന്നു. താരത്തിന്റെ ഹാട്രിക്ക് അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് ഇന്ത്യ മൂന്നാം കിരീടം എന്ന സ്വപ്നം സാക്ഷാത്കരിച്ചത്.

സഞ്ജു സാംസൺ. Photo: BCCI/x.com

ലോകകപ്പില്‍ വെറും അഞ്ച് മത്സരങ്ങളില്‍ മാത്രം കളത്തിലിറങ്ങിയ സഞ്ജു അടിച്ചെടുത്തത് 321 റണ്‍സാണ്. ടൂര്‍ണമെന്റിലെ അവസാന മൂന്ന് മത്സരങ്ങളില്‍ 80+ റണ്‍സ് സ്‌കോര്‍ ചെയ്തായിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ ഈ താണ്ഡവം. വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താവാതെ 97 റണ്‍സും ഇംഗ്ലണ്ടിനും ന്യൂസിലാന്‍ഡിനും എതിരെ 89 റണ്‍സുമായിരുന്നു താരത്തിന്റെ സമ്പാദ്യം.

ഈ പ്രകടനങ്ങളോടെ ടൂര്‍ണമെന്റിലെ മൂന്നാമത്തെ റണ്‍ വേട്ടക്കാരനും ഇന്ത്യയുടെ ടോപ് റണ്‍ ഗെറ്ററുമായി സഞ്ജു മാറി. ഇതിനൊപ്പം ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡും സ്വന്തമാക്കി.

Content Highlight: Former Australian pacer says he is surprised that Sanju Samson has played so few ODIs

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more