ലോക ഫുട്ബോളിലെ ഇതിഹാസങ്ങളാണ് ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. പുതിയ താരങ്ങൾ സ്പോട്ട്ലൈറ്റിലെത്തിയിട്ടും ഇരുവരും യൂറോപ്പ് വിട്ടിട്ടും ഫുട്ബോൾ ആരാധകരുടെ ചർച്ചകളിൽ സജീവമാണ് ഈ രണ്ട് പേരുകൾ.
തലമുറ മാറ്റമുണ്ടായിട്ടും മെസിയും റോണോയും തന്നെയാണ് ആരാധകരുടെ പ്രിയപ്പെട്ടവര്‍ എന്നാണ് ഇത് തെളിയിക്കുന്നത്. ഇരുവരെയും കുറിച്ച് ആരാധകര്‍ പരാമര്‍ശിക്കാത്ത ദിവസങ്ങള്‍ കടന്നുപോകുന്നത് വളരെ വിരളമാണ്. ഇവരില്‍ മികച്ച താരമാര് എന്ന ചോദ്യം ഇപ്പോഴും ഫുട്ബോള്‍ ലോകത്തെ ഇരു ചേരിയില്‍ നിര്‍ത്താന്‍ കെല്‍പ്പുള്ളതാണ്.
ക്ലബ് വേൾഡ് കപ്പും യുവേഫ നേഷൻസ് ലീഗും ഇരുവരെയും വീണ്ടും സജീവ ചർച്ചയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. അതോടെ മുൻ ബാഴ്‌സലോണ താരവും മാഞ്ചസ്റ്റർ യുണൈറ്റഡ് താരവുമായിരുന്ന ജെറാർഡ് പിക്വെ കഴിഞ്ഞ വർഷം ഒരു അഭിമുഖത്തിൽ ഇരുവരെയും കുറിച്ച് പറഞ്ഞത് ചർച്ചയാവുകയാണ്.
മെസി എപ്പോഴും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനായിരുന്നുവെന്നും ക്രിസ്റ്റ്യാനോ മനുഷ്യരിൽ ഏറ്റവും മികച്ചവനുമാണെന്നാണ് താരം പറഞ്ഞത്. കൂടാതെ, ബാഴ്‌സലോണയിൽ മെസി പരിശീലിക്കുന്ന രീതിയെയും താരത്തിനെ കളി ശൈലിയെ കുറിച്ചും താരം കൂട്ടിച്ചേർത്തു.
‘മെസി എപ്പോഴും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനായിരുന്നു. ക്രിസ്റ്റ്യാനോ മനുഷ്യരിൽ ഏറ്റവും മികച്ചവനും. പക്ഷേ ലിയോ ഒരു അന്യഗ്രഹജീവിയാണ്; അവൻ ഈ ഗ്രഹത്തിൽ പെടുന്നില്ല. അവൻ എല്ലാ ദിവസവും പരിശീലിക്കുന്നതും അവിശ്വസനീയമായ കാര്യങ്ങൾ ചെയ്യുന്നതും ഞാൻ കണ്ടിട്ടുണ്ട്.
അവന്റെ ചിന്താ വേഗതയും ദൃഢനിശ്ചയവും ഉള്ള ഒരാൾ ഒരിക്കലും ഉണ്ടാകില്ല. പതിമൂന്നാം വയസിൽ മെസി ബാഴ്‌സയിൽ എത്തിയിട്ടുണ്ട്. അക്കാദമിയിലും സീനിയർ ടീമിലും അവൻ ഒരേ രീതിയിലാണ് കളിച്ചത്,’ പിക്വെ പറഞ്ഞു.
Content Highlight: Football: Gerad Pique talks about Lionel Messi and Cristiano Ronaldo