| Sunday, 12th April 2026, 1:00 pm

54 വര്‍ഷത്തെ ചരിത്രം പഴങ്കഥ; സ്വന്തം റെക്കോഡ് തിരുത്തി ബയേണ്‍

ഫസീഹ പി.സി.

ബുണ്ടസ്ലീഗയില്‍ അതികായരായ ബയേണ്‍ മ്യൂണിക്ക് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ടൂര്‍ണമെന്റില്‍ സെന്റ് പോളിക്കെതിരെ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ അഞ്ച് ഗോളിനാണ് ടീമിന്റെ വിജയം.

അഞ്ച് ഗോള്‍ നേടിയതോടെ ബയേണ്‍ ഈ സീസണിലെ തങ്ങളുടെ ഗോളുകളുടെ എണ്ണം 105 ആക്കി ഉയര്‍ത്തി. അതോടെ ഒരു സൂപ്പര്‍ നേട്ടവും ടീം സ്വന്തമാക്കി. ഒരു ബുണ്ടസ്ലീഗ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന നേട്ടമാണ് ടീം സ്വന്തമാക്കിയത്.

നേരത്തെ ഈ റെക്കോഡ് ബയേണിന്റെ പേരില്‍ തന്നെയായിരുന്നു. 101 ഗോളുകള്‍ അടിച്ചായിരുന്നു ടീം ഈ നേട്ടം കൈപിടിയിലൊതുക്കിയത്. 1971 – 72 സീസണിലായിരുന്നു ടീം ഇത്രയും ഗോള്‍ അടിച്ചത്.

അതിന് ശേഷം മറ്റൊരു ടീമിനും ഈ റെക്കോഡ് തകര്‍ക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ 54 വര്‍ഷത്തെ ഈ ചരിത്രമാണ് ബയേണ്‍ തന്നെ പഴങ്കഥയാക്കിയത്.

ഒരു ബുണ്ടസ് ലിഗ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ടീം

(ടീം – വര്‍ഷം – ഗോളുകള്‍ എന്നീ ക്രമത്തില്‍)

ബയേണ്‍ മ്യൂണിക്ക് – 2025/26 – 105*

ബയേണ്‍ മ്യൂണിക്ക് – 1971/72 – 101

ബയേണ്‍ മ്യൂണിക്ക് – 2019/20 – 100

അതേസമയം, മത്സരത്തില്‍ ജമാല്‍ മുസിയാലയാണ് ബയേണിനായി ആദ്യ ഗോള്‍ നേടിയത്. ഒമ്പതാം മിനിറ്റിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. എന്നാല്‍ അടുത്ത ഗോളിനായി ടീമിന് രണ്ടാം പകുതി വരെ കാത്തിരിക്കേണ്ടി വന്നു.

മത്സരത്തിനിടെ ബയേൺ മ്യൂണിക് താരങ്ങൾ. Photo: FC Bayern/x.com

53ാം മിനിറ്റിലായിരുന്നു ദി ബവേറിയന്‍സിന്റെ രണ്ടാം ഗോള്‍ പിറന്നത്. ലിയോണ്‍ ഗോറെറ്റ്സ്‌കയുടെ വകയായിരുന്നു ഈ ഗോള്‍. നിമിഷങ്ങള്‍ക്കകം തന്നെ മൈക്കല്‍ ഒലിസും വല കുലുക്കി. 54ാം മിനിട്ടിലാണ് ബയേണിന്റെ മൂന്നാം ഗോള്‍ വലയിലെത്തിയത്.

ഏറെ വൈകാതെ നിക്കോളാസ് ജാക്സണും ഗോള്‍ സ്‌കോറര്‍മാരുടെ പട്ടികയില്‍ തന്റെ പേര് ചേര്‍ത്തു. 65ാം മിനിട്ടിലാണ് താരം വല കുലുക്കിയത്. 89ാം മിനിട്ടില്‍ റാഫേല്‍ ഗുറേറോ ടീമിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

Content Highlight: Football:  Bayern Munich broken 54 years record of most goals scored in a single Bundesliga season

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more