സിവാൻ: നീറ്റ്-യുജി പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ബീഹാറിൽ നടന്ന പ്രതിഷേധത്തിനിടെ സിവാനിൽ പൊലീസുകാരൻ AK-47 ഉപയോഗിച്ച് വെടിവെച്ച സംഭവത്തിൽ ബിഹാർ പൊലീസ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. പ്രതിഷേധക്കാർക്കെതിരെ പൊലീസ് അമിത ബലപ്രയോഗം നടത്തിയിട്ടില്ലെന്നും സാഹചര്യത്തിന് അനുസരിച്ചാണ് നടപടി സ്വീകരിച്ചതെന്നും പൊലീസ് കോടതിയെ അറിയിച്ചു.
ജൂലൈ 25-ന് വിദ്യാർഥി സംഘടനകളും ഇടതുപക്ഷ പാർട്ടികളും ചേർന്ന് ബീഹാറിൽ നടത്തിയ പ്രതിഷേധത്തിനിടെയാണ് വിവിധ ജില്ലകളിൽ സംഘർഷമുണ്ടായത്. പട്‌ന, സിവാൻ, ഛപ്ര, ഔറംഗാബാദ്, ബെറ്റിയ, ലഖിസരായ് തുടങ്ങിയ സ്ഥലങ്ങളിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിച്ചു.
സിവാനിലാണ് വിവാദമായ AK-47 വെടിവെപ്പ് നടന്നത്. പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷം നടക്കുന്നതിനിടെ ജില്ലാ ഇന്റലിജൻസ് യൂണിറ്റിലെ കോൺസ്റ്റബിൾ അഭിഷേക് കുമാർ AK-47 ഉപയോഗിച്ച് വെടിയുതിർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ജനക്കൂട്ടത്തിനിടയിൽ കുടുങ്ങിയതിനെ തുടർന്നാണ് കോൺസ്റ്റബിൾ ആകാശത്തേക്ക് നാല് റൗണ്ട് വെടിയുതിർത്തതെന്നാണ് പൊലീസ് വിശദീകരണം. വെടിവെപ്പിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിഞ്ഞതിനെ തുടർന്ന് ചില പൊലീസുകാർക്ക് പരിക്കേറ്റെന്നും, ഇതേ സാഹചര്യത്തിലാണ് ബലം പ്രയോഗിക്കേണ്ടി വന്നതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
അതേസമയം, വിദ്യാർഥികൾക്ക് നേരെ പൊലീസ് AK-47 ഉൾപ്പെടെയുള്ള തോക്കുകൾ ഉപയോഗിച്ച് വെടിവെച്ചതായി ബിഹാർ നിയമസഭയിലെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ആരോപിച്ചിരുന്നു. പ്രതിഷേധത്തിനിടെ ചിലർക്ക് വെടിയേറ്റ് പരിക്കേറ്റിട്ടുണ്ടെങ്കിലും ഇവ AK-47 വെടിയുണ്ടകൾ മൂലമല്ലെന്നാണ് പൊലീസിന്റെ വാദം. പരിക്കുകളുടെ കാരണം വ്യക്തമാക്കാൻ ബാലിസ്റ്റിക്ക് പരിശോധന നടത്തിവരികയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു.
സാധാരണ ക്രമസമാധാന പാലനത്തിനായി AK-47 പോലുള്ള ആയുധങ്ങൾ ഉപയോഗിക്കാറില്ലെന്നും പ്രത്യേക ദൗത്യങ്ങൾക്കുള്ള പ്ലാറ്റൂൺ തല ആയുധമാണെന്നും പൊലീസ് സമ്മതിച്ചു. സംഭവത്തിൽ കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്യുകയും വകുപ്പുതല അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ AK-47 ഉപയോഗം സംബന്ധിച്ച് ഡി.ജി.പി കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം, മറ്റൊരു സ്ഥലത്ത് ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിനിടെ എ.എസ്.ഐ 9 എം.എം. പിസ്റ്റൾ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് മൂന്ന് പ്രതിഷേധക്കാർക്ക് പരിക്കേറ്റതായും പൊലീസ് കോടതിയെ അറിയിച്ചു.
പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് നിയമനടപടികൾ തുടരുന്നുണ്ടെങ്കിലും ക്രിമിനൽ പശ്ചാത്തലമില്ലാത്ത വിദ്യാർഥികൾക്കെതിരെ അനാവശ്യ സമ്മർദം ചെലുത്തുന്നില്ലെന്നും ബിഹാർ പൊലീസ് സുപ്രീം കോടതിയെ അറിയിച്ചു.
Content Highlight:Firing of AK-47 during NEET protest; Bihar Police submits affidavit in Supreme Court.