| Saturday, 9th May 2026, 7:03 am

ഒറ്റയാള്‍ പോരാട്ടത്തില്‍ പിറന്നത് കിടിലന്‍ റെക്കോഡ്; ഐ.പി.എല്ലില്‍ അപൂര്‍വ ചരിത്രവുമായി അലന്‍!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് മുന്‍ ചാമ്പ്യന്‍മാരുടെ വിജയം.

ദല്‍ഹി ഉയര്‍ത്തിയ 143 റണ്‍സിന്റെ വിജയലക്ഷ്യം കൊല്‍ക്കത്ത 34 പന്തുകള്‍ ശേഷിക്കെ മറികടക്കുകയായിരുന്നു. ഇതോടെ കൊല്‍ക്കത്ത ഒമ്പത് പോയിന്റുമായി ഏഴാം സ്ഥാനത്തെത്തി. ഫിന്‍ അലന്റെ സെഞ്ച്വറി കരുത്തിലാണ് കൊല്‍ക്കത്ത വിജയം സ്വന്തമാക്കിയത്.

ഇംപാക്ട് പ്ലെയറായി ഇറങ്ങിയ അലന്‍ 47 പന്തില്‍ 10 കൂറ്റന്‍ സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 100 റണ്‍സ് നേടി പുറത്താകാതെയാണ് കൊല്‍ക്കത്തയെ വിജയത്തിലെത്തിച്ചത്. 212.77 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ ബാറ്റിങ്.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കിയിരിക്കുകയാണ്. ഐ.പി.എല്ലില്‍ ചരിത്രത്തില്‍ ഏറ്റവും ചെറിയ ടീം ടോട്ടലില്‍ സെഞ്ച്വറി നേടുന്ന താരമാകാനാണ് ഫിന്‍ അലന് സാധിച്ചത്. 2008ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സ് മുംബൈക്കെതിരെ 155 റണ്‍സ് നേടിയപ്പോള്‍ ആദം ഗില്‍ക്രിസ്റ്റ് 109* റണ്‍സ് നേടിയിരുന്നു. ഗില്‍ക്രിസ്റ്റിനെ മറികടന്നാണ് അലന്‍ ഈ നേട്ടം കൊയ്തത്.

ഐ.പി.എല്ലില്‍ ഏറ്റവും ചെറിയ ടീം ടോട്ടലിലെ വ്യക്തിഗത സെഞ്ച്വറികള്‍

(ടോട്ടല്‍, ടീം-എതിരാളി, വര്‍ഷം, താരം എന്ന ക്രമത്തില്‍)

147/2 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് VS ദല്‍ഹി ക്യാപ്പിറ്റല്‍സ് – 2026 – ഫിന്‍ അലന്‍ 100*

155/0 – ഡെക്കാന്‍ താര്‍ജേഴ്‌സ് VS മുംബൈ ഇന്ത്യന്‍സ് – 2008 – ആദം ഗില്‍ക്രിസ്റ്റ് 109*

158/1 – മുംബൈ ഇന്ത്യന്‍സ് VS ചെന്നൈ സൂപ്പര്‍ കിങ്‌സ് – 2008 – സനത് ജയസൂര്യ 114*

159/3 – മുംബൈ ഇന്ത്യന്‍സ് VS പഞ്ചാബ് കിങ്‌സ് – 2014 – സിമ്മണ്‍സ് 100*

161/3 – രാജസ്ഥാന്‍ റോയല്‍സ് VS റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 2022 – ജോസ് ബട്‌ലര്‍ 106*

മത്സരത്തില്‍ അലന് പുറമെ 27 പന്തില്‍ 33 റണ്‍സ് നേടി കാമറൂണ്‍ ഗ്രീനും പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (13), ആംഗ്രിഷ് രഘുവാംശി (1) എന്നിവരെയായിരുന്നു കൊല്‍ക്കത്തയ്ക്ക് നഷ്ടപ്പെട്ടത്. രഹാനെയെ സ്റ്റാര്‍ക്ക് റണ്‍ഔട്ടില്‍ കുരുക്കിയപ്പോള്‍ രഘുവംശിയെ അക്‌സര്‍ പട്ടേലാണ് കൂടാരം കയറ്റിയത്.

 ആദ്യം ബാറ്റ് ചെയ്ത ദല്‍ഹിക്കായി ഉയര്‍ന്ന സ്‌കോര്‍ നേടിയത് പാതും നിസങ്കയാണ്. 29 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 50 റണ്‍സാണ് താരം നേടിയത്. അശുതോഷ് ശര്‍മ 28 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 93 റണ്‍സും നേടി. രാഹുല്‍ 23 റണ്‍സും നേടി കൂടാരം കയറിയിരുന്നു. മറ്റാര്‍ക്കും കാര്യമായ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിക്കാത്തത് ടീമിന് തിരിച്ചടിയായി.

Content Highlight: Finn Allen In Great Record Achievement In IPL History

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more