| Saturday, 9th May 2026, 2:57 pm

ഫിന്നിന്റെ താണ്ഡവത്തില്‍ പിറന്നത് വമ്പന്‍ റെക്കോഡ്; ഇവന്‍ ഇനി കൊല്‍ക്കത്തയുടെ അധിപന്‍!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് മുന്‍ ചാമ്പ്യന്‍മാരുടെ വിജയം.

ദല്‍ഹി ഉയര്‍ത്തിയ 143 റണ്‍സിന്റെ വിജയലക്ഷ്യം കൊല്‍ക്കത്ത 34 പന്തുകള്‍ ശേഷിക്കെ മറികടക്കുകയായിരുന്നു. ഇതോടെ കൊല്‍ക്കത്ത ഒമ്പത് പോയിന്റുമായി ഏഴാം സ്ഥാനത്തെത്തി. ഫിന്‍ അലന്റെ സെഞ്ച്വറി കരുത്തിലാണ് കൊല്‍ക്കത്ത വിജയം സ്വന്തമാക്കിയത്.

ഇംപാക്ട് പ്ലെയറായി ഇറങ്ങിയ അലന്‍ 47 പന്തില്‍ 10 കൂറ്റന്‍ സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 100 റണ്‍സ് നേടി പുറത്താകാതെയാണ് കൊല്‍ക്കത്തയെ വിജയത്തിലെത്തിച്ചത്. 212.77 എന്ന കിടിലന്‍ സ്ട്രൈക്ക് റേറ്റിലാണ് ന്യൂസിലാന്‍ഡ് താരത്തിന്റെ ബാറ്റിങ്.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും അലന്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഐ.പി.എല്ലില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി ഏറ്റവും വേഗതയേറിയ താരമാകാനാണ് അലന് സാധിച്ചത്. ഈ നേട്ടത്തില്‍ വെങ്കിടേശ് അയ്യരെ മറികടന്നാണ് താരം ഒന്നാമനായത്. 47 പന്തില്‍ നിന്നാണ് താരം ഫിന്‍ അലന്‍ ഈ നേട്ടം കൊയ്തത്. അയ്യരും സുനില്‍ നരെയ്‌നും 49 പന്തില്‍ നിന്നാണ് 100 റണ്‍സ് പൂര്‍ത്തിയാക്കിയത്.

ഐ.പി.എല്ലില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയ താരങ്ങള്‍, പന്ത്

ഫിന്‍ അലന്‍ – 47

വെങ്കിടേശ് അയ്യര്‍ – 49

സുനില്‍ നരെയ്ന്‍ – 49

ബ്രണ്ടന്‍ മക്കല്ലം – 53

ഐ.പി.എല്ലില്‍ ഈ സീസണില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി അരങ്ങേറിയ ഫിന്‍ ഏഴ് മത്സരത്തില്‍ നിന്ന് ഒരു സെഞ്ച്വറിയടക്കം 210 റണ്‍സാണ് നേടിയത്. ടി-20 ഫോര്‍മാറ്റില്‍ 186 ഇന്നിങ്സില്‍ നിന്ന് 5469 റണ്‍സ് നേടിയ ഫിന്‍ ഓക്ക്ലാന്‍ഡ്, ബര്‍മിങ്ഹാം ഫീനിക്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ലങ്കാഷയര്‍, ന്യൂസിലാന്‍ഡ്, പെര്‍ത്ത് സ്‌കോര്‍ച്ചേഴ്സ്, ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സ്, സാന്‍ ഫ്രാന്‍സിസ്‌കോ യൂണികോണ്‍സ്, സതേണ്‍ ബ്രേവ് , വെല്ലിങ്ടണ്‍, യോക്ക്ഷയര്‍ എന്നീ ടീമുകള്‍ക്കായാണ് താരം കളിച്ചത്.

മത്സരത്തില്‍ അലന് പുറമെ 27 പന്തില്‍ 33 റണ്‍സ് നേടി കാമറൂണ്‍ ഗ്രീനും പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (13), ആംഗ്രിഷ് രഘുവാംശി (1) എന്നിവരെയായിരുന്നു കൊല്‍ക്കത്തയ്ക്ക് നഷ്ടപ്പെട്ടത്. രഹാനെയെ സ്റ്റാര്‍ക്ക് റണ്‍ഔട്ടില്‍ കുരുക്കിയപ്പോള്‍ രഘുവംശിയെ അക്സര്‍ പട്ടേലാണ് കൂടാരം കയറ്റിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദല്‍ഹിക്കായി ഉയര്‍ന്ന സ്‌കോര്‍ നേടിയത് പാതും നിസങ്കയാണ്. 29 പന്തില്‍ മൂന്ന് സിക്സും രണ്ട് ഫോറും ഉള്‍പ്പെടെ 50 റണ്‍സാണ് താരം നേടിയത്. അശുതോഷ് ശര്‍മ 28 പന്തില്‍ മൂന്ന് വീതം സിക്സും ഫോറും ഉള്‍പ്പെടെ 93 റണ്‍സും നേടി. രാഹുല്‍ 23 റണ്‍സും നേടി കൂടാരം കയറിയിരുന്നു. മറ്റാര്‍ക്കും കാര്യമായ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിക്കാത്തത് ടീമിന് തിരിച്ചടിയായി.

Content highlight: Finn Allen In Great Record Achievement For KKR

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more