| Sunday, 19th July 2026, 11:21 pm

സൈനികര്‍ക്ക് ടെന്റുകള്‍ നിര്‍മിച്ച വാങ്ചുക്കിനെയാണ് അവര്‍ ദേശദ്രോഹിയെന്ന് മുദ്രകുത്തുന്നത്; ഇപ്പോള്‍ കാണുന്നത് സര്‍ക്കാരിനെ ചാരമാക്കാനുള്ള തീനാളം: ഉദ്ധവ് താക്കറെ

റെന്വര്‍ പി

ന്യൂദല്‍ഹി: നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ശിവസേന (യു.ബി.ടി) നേതാവ് ഉദ്ധവ് താക്കറെ. ഉത്തരവാദിത്തബോധമില്ലാത്ത ഈ സര്‍ക്കാരിനെ പുറത്താക്കാനായി ഒരു പോരാട്ടം ഇപ്പോള്‍ ആരംഭിക്കണമെന്ന് മുംബൈയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു.

രാജ്യത്തെ യുവാക്കളുടെ ഭാവിയെ കൊള്ളയടിക്കുകയാണ് കേന്ദ്രസര്‍ക്കാരെന്ന് ഉദ്ധവ് അഭിപ്രായപ്പെട്ടു. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയെയും തുടര്‍ന്നുണ്ടായ വിദ്യാര്‍ത്ഥി ആത്മഹത്യകളെയും കുറിച്ച് സൂചിപ്പിച്ചായിരുന്നു അദ്ദേഹം ഈ കാര്യം പറഞ്ഞത്.

നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് ആക്ടിവിസ്റ്റ് സോനം വാങ്ചുക്ക് നടത്തുന്ന നിരാഹാര സമരത്തെക്കുറിച്ചും തന്റെ പ്രസംഗത്തില്‍ ഉദ്ധവ് പരാമര്‍ശിച്ചു. ‘. ഉത്തരവാദിത്തബോധമില്ലാത്ത സര്‍ക്കാരിനെ പുറത്താക്കുന്നതിനുള്ള പോരാട്ടം ഇപ്പോള്‍ ആരംഭിക്കണം. ഈ പോരാട്ടം സോനം വാങ്ചുക്കിന്റേത് മാത്രമല്ല,’ ശിവസേന (യു.ബി.ടി) നേതാവ് പറഞ്ഞു.

‘ഈ സര്‍ക്കാര്‍ സംഭാവനകള്‍ മോഷ്ടിക്കുകയാണ്. വോട്ട് മോഷ്ടിക്കുകയാണ്. ഒപ്പം ഭാവിയും കൊള്ളയടിക്കുന്നു. ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത് ഈ സര്‍ക്കാരിനെ ചാരമാക്കാനുള്ള തീനാളങ്ങളാണ്,’ താക്കറെ പറഞ്ഞു.

ലഡാക്കില്‍ പൂജ്യം ഡിഗ്രിയില്‍ താഴെയുള്ള കാലാവസ്ഥയില്‍ ജോലി ചെയ്യുന്ന സൈനികര്‍ക്ക് സോളാര്‍ ടെന്റുകള്‍ നിര്‍മിച്ച വ്യക്തിയാണ് സോനം വാങ്ചുക്ക്. അദ്ദേഹത്തെയാണ് ഇപ്പോള്‍ ‘ദേശവിരുദ്ധന്‍’ എന്ന് മുദ്രകുത്തുന്നതെന്നും ഉദ്ധവ് താക്കറെ ചൂണ്ടിക്കാട്ടി.

2011ല്‍ അണ്ണ ഹസാരെ നിരാഹാര സമരത്തിലായിരുന്നപ്പോള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ അന്നത്തെ യു.പി.എ സര്‍ക്കാര്‍ പ്രതിനിധി സംഘത്തെ അയച്ചിരുന്നു. എന്നാല്‍ വാങ്ചുക്കിന്റെ സമരത്തോട് മോദി സര്‍ക്കാര്‍ എന്തുകൊണ്ടാണ് അത്തരത്തില്‍ പ്രതികരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

ഈ സര്‍ക്കാര്‍ രാജ്യത്തിന് വേണ്ടി എന്ത് ചെയ്‌തെന്നും സോനം വാങ്ചുക്ക് എന്ത് ചെയ്‌തെന്നും പരിശോധിക്കൂ. രാജ്യദ്രോഹിയായ ഒരാള്‍ പൂജ്യം ഡിഗ്രിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്ക് സോളാര്‍ ടെന്റുകള്‍ നിര്‍മിച്ച് കൊടുക്കില്ലല്ലോ. സര്‍ക്കാരിലുള്ളവര്‍ കോര്‍പറേറ്റുകളുടെ ചങ്ങാതികള്‍ എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഉദ്ധവ് പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ടാണ് വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്രപ്രധാനെ സംറക്ഷിക്കുന്നതെന്നും താക്കറെ ചോദിച്ചു. ധര്‍മേന്ദ്ര പ്രധാന് എന്താണ് ഇത്രയും വിശേഷമായിട്ടുള്ളത്. സോനം വാങ്ചുക്കിന്റെ പിതാവ് നിരാഹാര സമരത്തിലായിരുന്നപ്പോള്‍ ഇന്ദിരാ ഗാന്ധി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘സമയം വരുമ്പോള്‍ നമ്മള്‍ ഡല്‍ഹിയിലേക്ക് പോകും. അവര്‍ക്ക് (കേന്ദ്രസര്‍ക്കാരിന്) സ്വന്തം ആളുകളില്ല. അവര്‍ വാടകക്കെടുത്ത ആളുകളെയാണ് ആശ്രയിക്കുന്നത്. പണ്ട് ജനം തെരുവിലിറങ്ങിയപ്പോള്‍ ബ്രിട്ടിഷുകാര്‍ക്ക് ഓടിപ്പോകേണ്ടി വന്നു. നിങ്ങള്‍ ഒരു ദേശ സ്‌നേഹിയാണെന്ന് പ്രഖ്യാപിക്കൂ, ഒരു അന്ധഭക്തനല്ലെന്നും,’ ഉദ്ധവ് താക്കറെ പറഞ്ഞു.

സോനം വാങ്ചുക്കിനെ സമരവേദിയില്‍ നിന്ന് ബലമായി നീക്കി ദല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ശിവസേന (യു.ബി.ടി) എം.എല്‍.എ ആദിത്യ താക്കറെയും വിമര്‍ശിച്ചതായി എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലെ യുവാക്കള്‍ മുംബൈയില്‍ ഒത്തുചേര്‍ന്നത് സോനം വാങ്ചുക്കിനെ പിന്തുണക്കാനാണ്. നാളെ ഇതേ ശക്തി പാര്‍ലമെന്റിന് നേര്‍ക്കും കാണാമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight:  fight against ‘unaccountable’ Centre: Uddhav Thackeray backs Sonam Wangchuk

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more