| Saturday, 24th October 2009, 9:20 am

ആസിയാന്‍ ഉച്ചകോടി തുടങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഹുവാഹിന്‍ (തായ്‌ലന്‍ഡ്): തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളുടെ സംഘടനയായആസിയാന്റെ 15ാം ഉച്ചകോടി തായ്‌ലന്‍ഡിലെ ഹുവാഹിനില്‍ തുടങ്ങി. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സംഥലത്തെത്തിയിട്ടുണ്ട്. ചൈനാ പ്രധാനമന്ത്രി വെന്‍ജിയാബോയുമായി അദ്ദേഹം ശനിയാഴ്ച ചര്‍ച്ച നടത്തും.

ഇന്ത്യ”ആസിയാന്‍” വ്യാപാര കരാര്‍ ഒപ്പുവെച്ചതിന് പിന്നാലെ പുതിയ സേവനനിക്ഷേപ കരാര്‍ സംബന്ധിച്ച ചര്‍ച്ച വളരെയേറെ മുന്നോട്ടുപോയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഉണ്ടായിട്ടുള്ള വെല്ലുവിളികള്‍ ഒന്നിച്ചുനേരിടാന്‍ “ആസിയാന്‍” രാജ്യങ്ങളുമായി ചേര്‍ന്ന് ചില പുതിയ ശ്രമങ്ങള്‍ ഇന്ത്യ നടത്തും.

“ആസിയാനി”ലെ 10 രാജ്യങ്ങളുടെ സാമ്പത്തിക സംയോജനമാണ് ഉച്ചകോടി ലക്ഷ്യമിടുന്നതെന്നും മുന്നിലുള്ള വഴി അത്ര എളുപ്പമാവില്ലെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത തായ്‌ലന്‍ഡ് പ്രധാനമന്ത്രി അഭിസിത് വെജ്ജാജിവ പറഞ്ഞു. 2015 ഓടെ “ആസിയാന്‍” രാജ്യങ്ങളുടെ സാമ്പത്തിക ലയനം സാധ്യമാകുംവിധം വ്യക്തമായ കാഴ്ചപ്പാടോടെ മുന്നോട്ടുനീങ്ങണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഇന്ത്യ, ചൈന, ജപ്പാന്‍, ഓസ്‌ട്രേലിയ, ന്യൂസീലാന്‍ഡ്, തെക്കന്‍ കൊറിയ എന്നീ രാജ്യങ്ങളുമായി “ആസിയാന്‍” പ്രത്യേക ചര്‍ച്ച നടത്തുന്നുണ്ട്. മൂന്ന് ദിവസമാണ് സമ്മേളനം.

ഉച്ചകോടിക്കെതിരെ ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ നേരിടാന്‍ സൈന്യം രംഗത്തുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ തായ്‌ലന്‍ഡിലെ പട്ടായയില്‍ ചേര്‍ന്ന കിഴക്കനേഷ്യന്‍ രാജ്യങ്ങളുടെ ഉച്ചകോടി പ്രക്ഷോഭകാരികള്‍ തടസ്സപ്പെടുത്തിയിരുന്നു. രാഷ്ട്രനേതാക്കളെ ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തുകയാണുണ്ടായത്. വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് ബാങ്കോക്ക് വിമാനത്താവളം അടച്ചിടുകപോലുമുണ്ടായി. ഇത്തവണ വന്‍ സുരക്ഷാ മുന്‍കരുതലുകളോടെയാണ് വിനോദസഞ്ചാര കേന്ദ്രമായ ഹുവാഹിനില്‍ “ആസിയാന്‍” ഉച്ചകോടി ചേരുന്നത്.

ഒ­ക്ടോ­ബര്‍ 24 2009 7.00 am IST

We use cookies to give you the best possible experience. Learn more