| Tuesday, 28th February 2023, 11:41 am

ക്രിസ്റ്റിയാനോ റൊണാള്‍ഡോ പന്ത്രണ്ടാമനോ? 'ഫിഫ ദ ബെസ്റ്റിലും റോണോ ബെഞ്ചില്‍?' പ്രതികരണവുമായി ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

എഫ്.ഐ.എഫ് പ്രോ (FIFPro 2022) മെന്‍സ് വേള്‍ഡ് ഇലവന്റെ പട്ടിക കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. കളിക്കളത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ബദ്ധവൈരിയായ ലയണല്‍ മെസിയും റയല്‍ മാഡ്രിഡിലെ മുന്‍ സഹതാരങ്ങളായ ലൂക്ക മോഡ്രിച്ചും കരിം ബെന്‍സെമയും പട്ടികയില്‍ ഇടംപിടിച്ചിരുന്നു.

ബെസ്റ്റ് ഇലവനിലേക്കുള്ള 26 താരങ്ങളുടെ ചുരുക്കപ്പട്ടികയില്‍ റൊണാള്‍ഡോയും ഇടം നേടിയിരുന്നു.

എന്നാല്‍ റോണോയെ ബെസ്റ്റ് ഇലവനില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് ആരാധകര്‍.

കരിയറില്‍ ഇത്രയധികം നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടും മികച്ച ഇലവനില്‍ റൊണാള്‍ഡോയെ ഉള്‍പ്പെടുത്താത്തത് അംഗീകരിക്കാനാവില്ലെന്നും റൊണാള്‍ഡോയെ ഇവിടെയും ബെഞ്ചിലിരുത്തുകയാണ് ചെയ്തതെന്നും ആരാധകരില്‍ ചിലര്‍ ട്വീറ്റ് ചെയ്തു. റോണോയെ മികച്ച താരങ്ങളുടെ ആദ്യ പതിനൊന്നില്‍ കാണാത്തത് വിചിത്രമായി തോന്നുന്നുണ്ടെന്നും ട്വീറ്റുകളുണ്ട്.

റൊണാള്‍ഡോയുടെ 2022 ദുര്‍ഘടം പിടിച്ച വര്‍ഷമായിരുന്നെന്നും അദ്ദേഹം ഫോം ഔട്ട് ആയതാണ് മെന്‍സ് വേള്‍ഡ് ഇലവനില്‍ ഇടം നേടാനാകാതെ പോയതെന്നും ചിലര്‍ ട്വീറ്റ് ചെയ്തു.

ക്ലബ്ബ് ജേഴ്‌സിയിലും നാഷണല്‍ ജേഴ്‌സിയിലും ബുദ്ധിമുട്ടേണ്ടി വന്നത് താരത്തിളക്കത്തിന്റെ ശോഭ കെടുത്തിയെന്നും ആരാധകരില്‍ ചിലര്‍ ചൂണ്ടിക്കാട്ടി.

എന്നിരുന്നാലും യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് തിരശീലയിട്ട് സൗദി അറേബ്യയിലേക്ക് ചേക്കേറിയ താരം മികച്ച പ്രകടനമാണ് അല്‍ നസറിനായി കാഴ്ചവെക്കുന്നത്.

ജനുവരിയില്‍ പുതിയ ക്ലബ്ബിലെത്തിയ താരം ഇതിനോടകം തന്നെ രണ്ട് ഹാട്രിക്കുകള്‍ അടക്കം എട്ട് ഗോളുകള്‍ അക്കൗണ്ടിലാക്കി കഴിഞ്ഞു. താരത്തിന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് അല്‍ നസറില്‍ കാഴ്ചവെക്കുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

അതേസമയം, ലോകത്തെ എല്ലാ പ്രൊഫഷണല്‍ പ്ലെയഴ്‌സും ചേര്‍ന്നാണ് എഫ്.ഐ.എഫ് പ്രോ മെന്‍സ് വേള്‍ഡ് ഇലവനെ തെരഞ്ഞെടുത്തത്. ഡിജിറ്റല്‍ വോട്ടിങ്ങിനായുള്ള ഓണ്‍ലൈണ്‍ ലിങ്കുകള്‍ പങ്കുവെച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയത്.

ഗോള്‍കീപ്പര്‍, ഡിഫന്‍ഡേഴ്‌സ്, മിഡ്ഫീല്‍ഡേഴ്‌സ്, ഫോര്‍വേഡ്‌സ് എന്നീ സെഷനുകളിലേക്ക് പ്രത്യേകം തെരഞ്ഞെടുപ്പാണ് നടത്തിയത്. ഒരു ഗോള്‍കീപ്പറും മറ്റ് കാറ്റഗറികളിലേക്ക് മൂന്ന് വീതം താരങ്ങള്‍ ചേര്‍ന്നതാണ്. എഫ്.ഐ.എഫ് പ്രോ മെന്‍സ് വേള്‍ഡ് ഇലവന്‍.

2022 ഫിഫ എഫ്.ഐ.എഫ് പ്രോ മെന്‍സ് വേള്‍ഡ് 11

ഗോള്‍കീപ്പര്‍

തിബൗട്ട് കോര്‍ട്ടോയിസ് (റയല്‍ മാഡ്രിഡ്, ബെല്‍ജിയം)

ഡിഫന്‍ഡേഴ്‌സ്

ജാവോ കാന്‍സലോ ( മാഞ്ചസ്റ്റര്‍ സിറ്റി/ബയേണ്‍ മ്യൂണിക്ക്, പോര്‍ച്ചുഗല്‍)
വാന്‍ ഡൈക്ക് (ലിവര്‍പൂള്‍, നെതര്‍ലന്‍ഡ്‌സ്)
അഷ്രഫ് ഹക്കിമി (പാരീസ് സെന്റ് ഷെര്‍മാങ്, മൊറോക്കോ)

മിഡ്ഫീല്‍ഡേഴ്‌സ്

കാസെമിറോ (റയല്‍ മാഡ്രിഡ്/മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ബ്രസീല്‍)
കെവിന്‍ ഡി ബ്രൂയിന്‍ (മാഞ്ചസ്റ്റര്‍ സിറ്റി, ബെല്‍ജിയം)
ലൂക്ക മോഡ്രിച്ച് (റയല്‍ മാഡ്രിഡ്, ക്രൊയേഷ്യ)

ഫോര്‍വേര്‍ഡ്‌സ്

കരിം ബെന്‍സെമ (റയല്‍ മാഡ്രിഡ്, ഫ്രാന്‍സ്)
എര്‍ലിങ് ഹാലണ്ട് (ബൊറൂസിയ ഡോര്‍ട്മുണ്ട്/മാഞ്ചസ്റ്റര്‍ സിറ്റി, നോര്‍വേ)
കിലിയന്‍ എംബാപ്പെ (പാരീസ് സെന്റ് ഷെര്‍മാങ്, ഫ്രാന്‍സ്)
ലയണല്‍ മെസി (പാരീസ് സെന്റ് ഷെര്‍മാങ്, അര്‍ജന്റീന)

ലയണല്‍ മെസിയാണ് ഫിഫ ദ ബെസ്റ്റ് പ്ലെയര്‍ അവാര്‍ഡിന് അര്‍ഹനായത്. അര്‍ജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ലയണല്‍ സ്‌കലോണിയാണ് മികച്ച പരിശീലകന്‍. എമിലിയാനോ മാര്‍ട്ടിനെസ് മികച്ച ഗോള്‍കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച ആരാധകര്‍ക്കുള്ള പുരസ്‌കാരം അര്‍ജന്റീനിയന്‍ ആരാധകര്‍ സ്വന്തമാക്കി. മികച്ച വനിതാ താരമായി സ്പെയിനിന്റെ അലക്സിയ പുട്ടെയാസിനെ തിരഞ്ഞെടുത്തു. ഇംഗ്ലണ്ടിന്റെ സറീന വെയ്ഗ്മാനാണ് മികച്ച വനിതാ ടീം കോച്ച്.

Content Highlights: FIFPRO Men’s World 11

Latest Stories

We use cookies to give you the best possible experience. Learn more