2026 ഫിഫ ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാരായ സ്‌പെയ്ന്‍ ഫൈനലിലേക്ക് മുന്നേറിയിയിരിക്കുകയാണ്. സെമി ഫൈനലില്‍ കരുത്തരായ ഫ്രാന്‍സിനെ പിടിച്ചുകെട്ടിയാണ് ടീമിന്റെ മുന്നേറ്റം. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തകര്‍ത്താണ് സ്പാനിഷ് പട കലാശപ്പോരിന് യോഗ്യത നേടിയത്.
ആദ്യ ഫൈനലിസ്റ്റുകളാകുന്നതിനൊപ്പം തന്നെ ഒരു സൂപ്പര്‍ നേട്ടവും സ്‌പെയ്ന്‍ സ്വന്തമാക്കി. ഒരു ലോകകപ്പ് എഡിഷനില്‍ ആറ് ക്ലീന്‍ ഷീറ്റ് നേടുന്ന ആദ്യ ടീം എന്ന നേട്ടമാണ് ലാ റോജ തങ്ങളുടെ പേരില്‍ കുറിച്ചത്.
ഫ്രാൻസിനെതിരെയുള്ള മത്സരത്തിൽ ഫ്രാൻസ് താരങ്ങൾ. Photo: Spanish Football/x.com
ഈ ലോകകപ്പില്‍ ഇതുവരെ ഒരു മത്സരത്തില്‍ മാത്രമാണ് സ്‌പെയ്ന്‍ ഗോള്‍ വഴങ്ങിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയമാണ് സ്പാനിഷ് വലയില്‍ പന്തെത്തിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലും മറ്റ് നോക്കൗട്ട് മത്സരങ്ങളിലും എതിരാളികള്‍ വല നിറക്കാന്‍ ശ്രമിച്ചപ്പോള്‍ ഗോളി ഉനായ് സിമോണ്‍ കരുത്തുകാട്ടുകയായിരുന്നു.
ഗ്രൂപ്പ് ഘട്ടത്തില്‍ കേപ്പ് വെര്‍ദെ, സൗദി അറേബ്യ. ഉറുഗ്വേ എന്നിവര്‍ ഗോളടിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. നോക്കൗട്ടില്‍ ഓസ്ട്രിയയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും സ്പാനിഷ് വല കുലുക്കുന്നതില്‍ പരാജയപ്പെട്ടു. ക്വാര്‍ട്ടറില്‍ ഒരു നിമിഷം പിഴച്ചെങ്കിലും സെമി ഫൈനലില്‍ വീണ്ടും സ്‌പെയ്ന്‍ തങ്ങളുടെ വല പന്തെത്താതെ കാക്കുകയായിരുന്നു.
അതേസമയം ഡാലസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ തന്നെ സ്‌പെയ്ന്‍ ലീഡ് നേടിയിരുന്നു. 22ാം മിനിട്ടില്‍ മൈക്കല്‍ ഒയര്‍സബാലാണ് ഗോളടിച്ചത്. ടീമിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് താരത്തിന്റെ ഗോള്‍ നേട്ടം. അതോടെ ഒന്നാം പകുതിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ലാ റോജയ്ക്ക് സാധിച്ചു.
രണ്ടാം പകുതിയില്‍ സ്‌പെയ്ന്‍ വീണ്ടും ഫ്രാന്‍സിന്റെ വല കുലുക്കി. ഡിഫന്‍ഡര്‍ പെഡ്രോ പൊറോയാണ് ഇത്തവണത്തെ ഗോള്‍ സ്‌കോറര്‍. 58ാം മിനിട്ടിലാണ് പൊറോ ടീമിന്റെ വിജയഗോള്‍ വലയിലെത്തിച്ചത്.
Content Highlight: FIFA World Cup 2026: Spain became the first team in FIFA World Cup history to keep six clean sheets at a single edition