2026 ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അര്‍ജന്റീന തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. കന്‍സാസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അള്‍ജീരിയക്കെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളുകളാക്കാണ് ടീം വിജയം സ്വന്തമാക്കിയത്. ഇതോടെ അര്‍ജന്റീന ഗ്രൂപ്പ് ജെ-യില്‍ ഒന്നാമതെത്തി.
മത്സരത്തില്‍ ലയണല്‍ മെസിയുടെ ഹാട്രിക്ക് കരുത്തിലാണ് നീലപ്പട ആദ്യ പോയിന്റ് നേടിയത്. 17, 60, 76 എന്നീ മിനിട്ടുകളിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. ആറ് ലോകകപ്പില്‍ കളിച്ചിട്ടുണ്ടെങ്കിലും ഇത് അര്‍ജന്റൈന്‍ ഇതിഹാസത്തിന്റെ ആദ്യ ലോകകപ്പ് ഹാട്രിക്കായിരുന്നു.
ലയണൽ മെസി. Photo: Selección Argentina in English/x.com
ആദ്യ ഹാട്രിക്ക് നേടുന്നതിനൊപ്പം തന്നെ ഒരു സൂപ്പര്‍ നേട്ടവും മെസി തന്റെ പേരില്‍ കുറിച്ചു. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഹാട്രിക്ക് നേടുന്ന പ്രായം കൂടിയ താരമെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. 38 വയസും 357 ദിവസം പ്രായം ഉള്ളപ്പോളാണ് താരം ഹാട്രിക്ക് അടിച്ചത്.
തന്റെ ചിരവൈരിയായ പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മറികടന്നാണ് മെസിയുടെ ഈ നേട്ടം. 2018 ലോകകപ്പില്‍ സ്‌പെയിനിനെതിരെ ഹാട്രിക്ക് അടിച്ച് റോണോ പ്രായം കൂടിയ താരമെന്ന നേട്ടം തന്റെ പേരില്‍ എഴുതിയിരുന്നു. 33 വയസും 130 ദിവസമായിരുന്നു അന്ന് താരത്തിന്റെ പ്രായം.
ആ നേട്ടമാണിപ്പോള്‍ മെസി തന്റെ ആറാം ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ സ്വന്തം പേരിലേക്ക് മാറ്റിയെഴുതിയിരിക്കുന്നത്.
(താരം – ടീം – എതിരാളി – പ്രായം – വര്‍ഷം എന്നീ ക്രമത്തില്‍)
ലയണല്‍ മെസി -അര്‍ജന്റീന – അള്‍ജീരിയ – 38 വയസ്, 357 ദിവസം – 2026
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – പോര്‍ച്ചുഗല്‍ – സ്‌പെയിന്‍ – 33 വയസ് 130 ദിവസം – 2018
റോബ് റെന്‍സെന്‍ബ്രിങ്ക് – നെതര്‍ലാന്‍ഡ്സ് – ഇറാന്‍ – 30 വയസ് 335 ദിവസം – 1978
പെഡ്രോ സിയ -ഉറുഗ്വേ – യൂഗോസ്ലാവിയ -29 വയസ്, 329 ദിവസം -1930
ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ട – അര്‍ജന്റീന – ജമൈക്ക – 29 വയസ്, 140 ദിവസം – 1998
അർജന്റീന. Photo: Faustinho Simbigarukaho/facebook.com
ജൂൺ 22നാണ് അർജന്റീനയുടെ ലോകകപ്പിലെ അടുത്ത മത്സരം. ഓസ്ട്രിയയാണ് എതിരാളികൾ. ടെക്‌സാസിലെ ഡല്ലാസ് സ്റ്റേഡിയമാണ് വേദി.
Content Highlight: FIFA World Cup 2026: Lionel Messi became oldest player to score hat trick in FIFA World Cup history by surpassing Cristiano Ronaldo