പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ നിരാശയോടെയാണ് തന്റെ 2026 ഫിഫ ലോകകപ്പ് ആരംഭിച്ചത്. ആറാം ലോകകപ്പിലെ ആദ്യ മത്സരത്തിൽ താരം നിറം മങ്ങിയിരുന്നു. ഡി.ആർ കോംഗോക്കെതിരെ ഗോളടിക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല പോർച്ചുഗലിന് സമനില വഴങ്ങേണ്ടിയും വന്നു.
ക്രിസ്റ്റ്യാനോ റൊണാൾഡോ. Photo: WhoScored/x.com
എന്നാൽ ആ മത്സരത്തിലെ നിരാശ മറന്ന് റോണോയും സംഘവും തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ജൂൺ 23നാണ് പറങ്കിപ്പടയുടെ രണ്ടാമത്തെ ഗ്രൂപ്പ് മത്സരം. ഹ്യൂസ്റ്റണ്‍ സ്റ്റേഡിയത്തിൽ ഷെഡ്യൂൾ ചെയ്ത ഉസ്‌ബെകിസ്താനാണ് എതിരാളികൾ.
റൊണാൾഡോ തന്നെയായിരിക്കും ഈ മത്സരത്തിൽ ശ്രദ്ധകേന്ദ്രമെന്ന് ഉറപ്പാണ്. മികച്ച പ്രകടനവുമായി താരം തകർപ്പൻ തിരിച്ചുവരവ് നടത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഈ മത്സരത്തിൽ കളത്തിലിറങ്ങുമ്പോൾ റോണോയ്ക്ക് ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കാനുള്ള അവസരമുണ്ട്. ഫിഫ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ച പോർച്ചുഗൽ താരം എന്ന നേട്ടമാണ് താരത്തെ കാത്തിരിക്കുന്നത്.
നിലവിൽ മുൻ പോർച്ചുഗൽ സ്‌ട്രൈക്കർ യൂസെബിയോയാണ് ഈ നേട്ടത്തിനുടമ. 1966 ലോകകപ്പിൽ മാത്രം കളിച്ച താരം ഒമ്പത് ഗോളുകളാണ് നേടിയിട്ടുള്ളത്. താരത്തെ പിന്തള്ളി ഈ നേട്ടം സ്വന്തം പേരിൽ കുറിക്കാനാണ് റോണോയ്ക്ക് സാധിക്കുക.
ആറ് ലോകകപ്പുകളിൽ ബൂട്ടുകെട്ടിയ റോണോയ്ക്ക് എട്ട് ഗോളുകളാണുള്ളത്. 2006, 2010, 2014, 2022 എഡിഷനുകളിൽ ഓരോ ഗോൾ വീതമാണ് പോർച്ചുഗൽ ഇതിഹാസം അടിച്ചത്. 2018ൽ താരം നാല് തവണയും എതിരാളികളുടെ വലയിൽ നിറയൊഴിച്ചു.
അതിനാൽ തന്നെ ഈ ലോകകപ്പിൽ ഒരു ഗോൾ അടിച്ചാൽ യൂസെബിയോയുടെ റെക്കോഡിനൊപ്പം എത്താൻ റൊണാൾഡോയ്ക്ക് സാധിക്കും. രണ്ട് ഗോളടിച്ചാൽ യൂസെബിയോയെ മറികടക്കാനും 41കാരന് അവസരമുണ്ട്.
യൂസെബിയോ – 9
ക്രിസ്റ്റ്യാനോ റൊണാൾഡോ – 8
പോളീറ്റ – 4
ഹോസെ അഗസ്റ്റോ – 3
ഹോസെ ടോറസ് – 3
ഗോൺസാലോ റാമോസ് – 3
ഗ്രൂപ്പ് കെ -യിൽ പോർച്ചുഗൽ ഒരു പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. അതിനാൽ ടീമിന് മുന്നേറാൻ ഉസ്‌ബെക്കിസ്താനെതിരെ വിജയം അനിവാര്യമാണ്.
Content Highlight: FIFA World Cup 2026: Cristiano Ronaldo needs two goals to became Portugal’s all time World Cup goal scorer