| Thursday, 25th June 2026, 2:56 pm

ബ്രസീല്‍ ജയിച്ചപ്പോള്‍ കരഞ്ഞത് ജര്‍മനി; ലോക റെക്കോഡില്‍ ഒന്നാമത്

ഫസീഹ പി.സി.

2026 ഫിഫ ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ സ്കോട്ലാൻഡിനെ തകര്‍ത്ത് ബ്രസീല്‍ നോക്കൗട്ടില്‍ പ്രവേശിച്ചിരുന്നു. മയാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകളാണ് ടീമിന്റെ വിജയം.

കാനറികള്‍ക്കായി വിനീഷ്യസ് ജൂനിയര്‍ ഇരട്ട ഗോളും മാത്യുസ് കുന്‍ഹ ഒരു ഗോളും നേടി. ഇതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീല്‍ നോക്കൗട്ടിലെത്തുകയായിരുന്നു. ഇത് 16ാം ലോകകപ്പിലാണ് കാനറിപ്പട തങ്ങളുടെ ഗ്രൂപ്പില്‍ ഒന്നാമതെത്തുന്നത്.

ബ്രസീൽ ടീം. Photo: Fabrizio Romano/x.com

മത്സരത്തില്‍ മൂന്ന് ഗോളുകള്‍ നേടിയതോടെ ഒരു സൂപ്പര്‍ നേട്ടവും ബ്രസീല്‍ കുറിച്ചു. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ടീമെന്ന നേട്ടമാണ് കാനറിപ്പട സ്വന്തമാക്കിയത്. 244 ഗോളുകളുമായാണ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ലോകകപ്പില്‍ നാല് തവണ ചാമ്പ്യന്മാരായ ജര്‍മനിയെ മറികടന്നാണ് ബ്രസീലിന്റെ നേട്ടം. മത്സരത്തിന് മുമ്പ് ഇരുടീമുകള്‍ക്കും 241 ഗോളുകള്‍ വീതമാണുണ്ടായിരുന്നത്.

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ രാജ്യം, ഗോളുകളുടെ എണ്ണം

ബ്രസീല്‍ – 244

ജര്‍മനി – 241

അര്‍ജന്റീന – 157

ഫ്രാന്‍സ് – 142

ഇറ്റലി – 128

സ്‌പെയ്ന്‍ – 112

ഇംഗ്ലണ്ട് – 108

വിനീഷ്യസ് ജൂനിയർ. Photo: The Touchline | 𝐓/x.com

അതേസമയം, മത്സരത്തില്‍ തുടക്കത്തില്‍ ബ്രസീല്‍ ഗോള്‍ നേടിയിരുന്നു. ഏഴാം മിനിട്ടില്‍ വിനീഷ്യസ് ജൂനിയറാണ് ആദ്യ ഗോള്‍ സമ്മാനിച്ചത്. റയാന്‍ നല്‍കിയ പാസ് സ്വീകരിച്ചായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം.

ഇഞ്ചുറി ടൈമില്‍ വിനി ഒരിക്കല്‍ കൂടി വല കുലുക്കി. ബ്രൂണോ ഗുയിമാറാസിന്റെ പന്ത് സ്വീകരിച്ച് 45+ 3ാം മിനിട്ടിലായിരുന്നു ഈ ഗോള്‍. രണ്ടാം പകുതിയില്‍ മാത്യുസ് കുന്‍ഹ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

60ാം മിനിട്ടിലായിരുന്നു കുന്‍ഹയുടെ ഗോള്‍ നേട്ടം. ബ്രൂണോ ഗുയിമാറാസാണ് ഈ ഗോളിന് വഴിയൊരുക്കിയത്.

Content Highlight: FIFA World Cup 2026:  Brazil tops the most goals in FIFA World Cup by surpassing Germany

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

Latest Stories

We use cookies to give you the best possible experience. Learn more