| Thursday, 20th August 2026, 8:33 am

പത്ത് വര്‍ഷം, 20 മാച്ച്, പൂജ്യം തോല്‍വി; ഇവിടെയും പാകിസ്ഥാന് ഇന്ത്യയോട് തോല്‍വി മാത്രം

ആദർശ് എം.കെ.

എഫ്.ഐ.എച്ച്. പുരുഷ ഹോക്കി ലോകകപ്പിലെ ആവേശകരമായ പൂള്‍ ഡി പോരാട്ടത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. 5-3 എന്ന സ്‌കോറിലാണ് ഇന്ത്യയുടെ വിജയം.

നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങിന്റെയും മുന്നേറ്റ താരം അഭിഷേകിന്റെയും ഇരട്ട ഗോളുകളാണ് ഇന്ത്യന്‍ വിജയത്തിന് അടിത്തറയിട്ടത്. ഹര്‍ദിക് സിങ് ഇന്ത്യക്കായി ഒരു ഗോള്‍ കണ്ടെത്തിയപ്പോള്‍, പാകിസ്ഥാനുവേണ്ടി ഹനാന്‍ ഷാഹിദ് രണ്ടും സൂഫിയന്‍ ഖാന്‍ ഒരു ഗോളും നേടി.

ഹോക്കിയില്‍ പാകിസ്ഥാന് മേല്‍ ഇന്ത്യ പുലര്‍ത്തുന്ന ആധിപത്യത്തിന്റെ മറ്റൊരു പതിപ്പായും ലോകകപ്പിലെ ഈ മത്സരം മാറിയിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ ഒരിക്കല്‍പ്പോലും പാക് പടയ്ക്ക് ഇന്ത്യന്‍ വീര്യത്തെ മുട്ടുകുത്തിക്കാന്‍ സാധിച്ചിട്ടില്ല.

2016 മുതല്‍ ഇതുവരെയുള്ള പത്ത് വര്‍ഷത്തില്‍ ഇരുവരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത് 20 തവണ, അതില്‍ 18 തവണയും വിജയം ഇന്ത്യയ്‌ക്കൊപ്പം നിന്നു. ശേഷിച്ച രണ്ട് മത്സരങ്ങളില്‍ തോല്‍വിയറിയാതെ ചെറുത്തുനിന്നു.

ലോകകപ്പിലെ ഈ വിജയത്തോടെ പാകിസ്ഥാനെതിരെ തങ്ങളുടെ അണ്‍ബീറ്റണ്‍ സ്ട്രീക് നിലനിര്‍ത്താനും ധ്യാന്‍ ചന്ദിന്റെ പിന്മുറക്കാര്‍ക്കായി.

മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ഇന്ത്യ അഞ്ചാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണറിലൂടെ ഹര്‍മന്‍പ്രീത് സിങ്ങിലൂടെയാണ് ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. 11ാം മിനിറ്റില്‍ മികച്ചൊരു നീക്കത്തിലൂടെ അഭിഷേക് ഇന്ത്യയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.

രണ്ടാം ക്വാര്‍ട്ടറില്‍ (21ാം മിനിറ്റ്) ഹര്‍മന്‍പ്രീത് വീണ്ടും പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ചതോടെ ഇന്ത്യ 3-0 എന്ന ശക്തമായ നിലയിലായി. തൊട്ടടുത്ത നിമിഷത്തില്‍ ഹനാന്‍ ഷാഹിദിലൂടെ പാകിസ്ഥാന്‍ തിരിച്ചടിച്ചെങ്കിലും 24ാം മിനിറ്റില്‍ അഭിഷേക് തന്റെ രണ്ടാം ഗോളിലൂടെ സ്‌കോര്‍ 4-1 ആക്കി.

എന്നാല്‍ അതേ മിനിറ്റില്‍ തന്നെ ലഭിച്ച പെനാല്‍റ്റി കോര്‍ണറിലൂടെ സൂഫിയന്‍ ഖാന്‍ പാകിസ്താന്റെ രണ്ടാം ഗോള്‍ നേടി.

മൂന്നാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ (34ാം മിനിറ്റ്) ഹാര്‍ദിക് സിങ് നേടിയ മനോഹരമായ ഗോള്‍ ഇന്ത്യയുടെ വിജയം ഉറപ്പിച്ചു. നാലാം ക്വാര്‍ട്ടറിലെ 46ാം മിനിറ്റില്‍ ഹനാന്‍ ഷാഹിദ് പാകിസ്താനായി ഒരു ഗോള്‍ കൂടി മടക്കിയെങ്കിലും ഇന്ത്യയുടെ ലീഡ് മറികടക്കാന്‍ അവര്‍ക്കായില്ല.

ഈ ജയത്തോടെ ആറ് പോയിന്റോടെ പൂള്‍ ഡി-യില്‍ നിന്ന് ഇന്ത്യ രണ്ടാം റൗണ്ടിലേക്ക് മുന്നേറിയപ്പോള്‍, കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച ഇംഗ്ലണ്ട് ഒമ്പത് പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി യോഗ്യത നേടി.

ഓരോ പോയിന്റ് മാത്രം നേടാനായ പാകിസ്ഥാനും വെയില്‍സും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.

Content Highlight: FHI Hokey World CUP: India defeated Pakistan

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more